ഓടിയത് ബിജെപി; മോദിക്കുപോലും കേരളത്തിൽ വന്ന് ജയിക്കാനാവില്ല; സനല്‍കുമാറിന്‍റെ കുറിപ്പ് വൈറലാവുന്നു
തിരുവനന്തപുരം: അമേഠിക്ക് പുറമേ വയനാട്ടില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തീരുമാനം വന്നത് മുതല്‍ വലിയ വിമര്‍ശനമാണ് ചില കോണുകളില്‍ നിന്നും ഉയരുന്നത്. ബിജെപിയെ പേടിച്ചിട്ടാണ് രാഹുല്‍ ഗാന്ധി ഉത്തരേന്ത്യക്ക് പുറമേ ദക്ഷിണേന്ത്യയില്‍ നിന്നും ഒളിച്ചോടുന്നത് എന്നായിരുന്നു പ്രധാനവിമര്‍ശനം.
'വിജയാഘവന്‍ പിസി ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു! ലജ്ജിക്കേണ്ടത് നിങ്ങളാണ്... ഞങ്ങളല്ല'
ഉത്തരേന്ത്യയില്‍ ബിജെപിയാണ് രാഹുലിനെതിരെ ഈ വിമര്‍ശനം ശക്തമാക്കുന്നതെങ്കില്‍ കേരളത്തില്‍ ആ റോള്‍ നിര്‍വ്വഹിക്കുന്നത് ഇടതുപക്ഷ പ്രൊഫൈലുകളാണ്. എന്നാല്‍ വയനാട്ടില്‍ നിന്ന് ഓടിയത് രാഹുലല്ലോ ബിജെപിയല്ലേ എന്ന ചോദ്യമാണ് സിനിമാ സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിക്കുന്നത്.
സനല്‍കുമാര്‍ ശശിധരന്‍
രാഹുല്‍ ഗാന്ധിക്കെതിരെ കേരളത്തില്‍ മത്സരിക്കാന്‍ സ്വന്തം ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താന്‍ മനോധൈര്യമില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
രാഹുൽ ഗാന്ധിക്കെതിരെ
രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിക്കാൻ സ്വന്തം ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താൻ മനോധൈര്യമില്ലാത്ത പാർട്ടിയാണ് അയാൾ അമേത്തിയിൽ നിന്ന് ഒളിച്ചോടിയെന്ന് പറഞ്ഞ് ആക്ഷേപിക്കാൻ നടക്കുന്നത്.
സൂചിപ്പിക്കുന്നത്
അവരുടെ കണക്കിൽ ഇന്ത്യയെന്നാൽ ഉത്തരേന്ത്യയും വയനാടൊക്കെ ഓടിപ്പോകാനുള്ള സ്ഥലവുമാണ്. ബിജെപിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസിന് ഇപ്പോഴും ഇന്ത്യമുഴുവനും വേരുണ്ട് എന്നുമാണ് അത് സൂചിപ്പിക്കുന്നത്.
മോഡിക്കുപോലും
സ്മൃതി ഇറാനിക്കെന്നല്ല സാക്ഷാൽ മോഡിക്കുപോലും കേരളത്തിൽ വന്നു നിന്ന് ജയിച്ചുപോകാൻ കഴിയില്ല. കേരളം അവരുടെ ഐഡിയയിൽ അത്രമാത്രം ഇന്ത്യയുമല്ല.
അവരുടെ ഇന്ത്യ
അവരുടെ ഇന്ത്യ ഹിന്ദി സംസാരിക്കുന്ന ഹിന്ദുത്വം വിഴുങ്ങുന്ന ഒരിന്ത്യയാണ്. അവർക്കെങ്ങനെ അതു പറ്റും. പകരം അവർ പപ്പുവെന്ന് വിളിക്കും. യഥാർത്ഥ പപ്പുക്കളായ അനുയായികൾ അത് ഏറ്റുപാടുമെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ്
സനല്‍കുമാര്‍
നാളെ എത്തും
അതേസമയം പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ഗാന്ധി നാളെ കേരളത്തില്‍ എത്തും. രാത്രിയോടെ കോഴിക്കോട് എത്തുന്ന രാഹുല്‍ മറ്റന്നാള്‍ രാവിലെ ഹെലിക്കോപ്റ്ററില്‍ കല്‍പറ്റയിലെത്തി പത്രിക നല്‍കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമര്‍പ്പണം.
ഒരുക്കങ്ങള്‍ തകൃതി
രാഹുല്‍ എത്തുന്നതിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വയനാട്ടില്‍ എത്തി സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നത്.
പ്രിയങ്കഗാന്ധിയും
പ്രിയങ്കഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. രാഹുലിന്‍റെ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് കര്‍ശനസുരക്ഷയാണ് എസ്പിജി ഒരുക്കിയിരിക്കുന്നത്. രാഹുലിനൊപ്പം വരണാധികാരിയുടെ ഓഫീസില്‍ കയറാനുവുക നാല്പേര്‍ക്ക് മാത്രമാണ്.
സുരക്ഷാ നിര്‍ദ്ദേശം
പരമാവധി പത്ത്മിനിറ്റിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സുരക്ഷാ നിര്‍ദ്ദേശം. നോമിനേഷന്‍ കൊടുത്തതിന് ശേഷം രാഹുല്‍ സമീപത്തുള്ള ഓഡിറ്റോറിയത്തില്‍ വയനാട് മണ്ഡല്ത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തും.
ചര്‍ച്ച ചെയ്യും
മുതിര്‍ന്ന നേതാക്കള്‍ മാത്രമെ ഇതില്‍ പങ്കെടുക്കാവു എന്നും എണ്ണം പരമാവധി കുറയ്ക്കണമെന്നും എസ്പിജി ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളും രാഹുല്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ