'ആസ്ഥാന ബുദ്ധിജീവിക്ക് വേണ്ടി നിലവിളിക്കാൻ ഒരുത്തനുമില്ല'; ടിജി മോഹൻദാസിന്റെ അറസ്‌റ്റിൽ സന്ദീപ് വാര്യർ
തിരുവനന്തപുരം: ജന്തർ മന്തറിൽ സമരം നടത്തിയ സിജെപി പ്രവർത്തകർക്കെതിരെ ഭീഷണി സന്ദേശവും മോശം പരാമർശവും നടത്തി അറസ്‌റ്റിലായ ടിജി മോഹൻദാസിന്റെ വിഷയത്തിൽ സംഘ പരിവാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ സന്ദീപ് വാര്യർ. കാപ്പ കേസ് പ്രതിയായ സുഗതന് വേണ്ടി സംഘപരിവാർ മൊത്തം ഇളകി ചെന്നെങ്കിലും ടിജി മോഹൻദാസിന് വേണ്ടി ആരും രംഗത്ത് വന്നില്ലെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.
സത്യത്തിൽ സംഘം മനസിൽ ചിന്തിക്കുന്നതാണല്ലോ ടിജി മോഹൻദാസ് തുറന്ന് പറഞ്ഞതെന്നും മോഹൻദാസിന്റെ വിദ്വേഷ പ്രസ്‌താവന അക്ഷരാർത്ഥത്തിൽ അമിത് ഷാ നടപ്പിലാക്കിയല്ലോവെന്നും സന്ദീപ് വാര്യർ ചോദിച്ചു. ഇപ്പോൾ ഭരിക്കുന്നത് പിണറായി അല്ലാത്തത് കൊണ്ടും രമേശ് ചെന്നിത്തലയ്ക്ക് നട്ടെല്ല് ഉള്ളതുകൊണ്ടുമാണ് ടിജി മോഹൻദാസ് അറസ്‌റ്റ് ചെയ്യപ്പെട്ടതെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.

സന്ദീപ് വാര്യരുടെ വാക്കുകൾ: കാപ്പ ക്രിമിനൽ പ്രതിക്ക് വേണ്ടി പരിവാർ മൊത്തമിളകി പോലീസ് സ്‌റ്റേഷനിലെത്തി. ആസ്ഥാന ബുദ്ധിജീവിക്ക് വേണ്ടി നിലവിളിക്കാൻ ഒരുത്തനുമില്ല. സത്യത്തിൽ സംഘം മനസ്സിൽ ചിന്തിക്കുന്നതാണല്ലോ ടിജി മോഹൻദാസ് തുറന്ന് പറഞ്ഞത്. ഞാനായിരുന്നെങ്കിൽ വിദ്യാർത്ഥികളെ വെടിവെക്കുമായിരുന്നു എന്ന മോഹൻദാസിന്റെ വിദ്വേഷ പ്രസ്‌താവന അക്ഷരാർത്ഥത്തിൽ അമിത് ഷാ നടപ്പിലാക്കിയല്ലോ.
പെല്ലറ്റ് ഗൺ ആയത് കൊണ്ട് കുട്ടികളുടെ ജീവൻ നഷ്‌ടപ്പെട്ടില്ല എന്നല്ലേ ഉള്ളൂ. ഇതിപ്പോ ഭരിക്കുന്നത് പിണറായി അല്ലാത്തത് കൊണ്ടും ആഭ്യന്തര മന്ത്രിയുടെ പേര് രമേശ് ചെന്നിത്തല എന്നായത് കൊണ്ടും അദ്ദേഹത്തിന് നട്ടെല്ല് ഉള്ളത് കൊണ്ടും കേരളത്തിൽ സംഘത്തിന്റെ ആസ്ഥാന ബുദ്ധിജീവി അറസ്‌റ്റ് ചെയ്യപ്പെട്ടു.
ഞാനിതാണ് പണ്ടേ പറയുന്നത് പ്രവർത്തകർക്ക് ഒരു പ്രശ്‌നം വരുന്നത് വരെ സംഘം കാവലുണ്ടാവും. വന്ന് കഴിഞ്ഞാൽ സംഘം സ്‌കൂട്ട് ആവും. ആദ്യം തള്ളിപ്പറയുന്നതും പിന്നിൽ നിന്ന് കുത്തുന്നതും സംഘം ആയിരിക്കും. കാര്യാലയത്തിൽ കുത്തിയിരിക്കുന്നവനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത് എന്ന് ഈ സംഭവത്തോടെ സൈബർ സംഘികൾക്ക് ബോധ്യപ്പെട്ടിരിക്കും. നിങ്ങളും തൈപ്പിച്ച് വച്ചോ ഒരെണ്ണം, ജാഗ്രതൈ.
അതേസമയം, ടിജി മോഹൻദാസ് കഴിഞ്ഞ ദിവസമാണ് അറസ്‌റ്റിലായത്. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിന്റെ വിവാദ പ്രസ്‌താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആയിരുന്നു. പിന്നാലെ നിരവധി പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. തുടർന്നാണ് ഇന്നലെ മോഹൻദാസിനെ അറസ്‌റ്റ് ചെയ്‌തത്.


Click it and Unblock the Notifications