'യുഡിഎഫ് വന്നതുകൊണ്ടാണ് പവർകട്ടെന്ന ക്യാപ്‌സ്യൂൾ റെഡിയായിട്ടുണ്ടാകും'; പിണറായിക്കെതിരെ സന്ദീപ് വാര്യർ
കേരളത്തിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുന്നുവെന്ന പ്രഖ്യാപത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സന്ദീപ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സന്ദീപ് വാര്യരുടെ വാക്കുകൾ: "പവർകട്ട് ഇല്ലാത്ത പത്തുവർഷങ്ങൾ" എന്ന അവകാശവാദവുമായി നാട് നീളെ വെച്ച ഫ്ലെക്‌സ് ബോർഡുകളുടെ നിറം മങ്ങുന്നതിന് മുൻപേ കെഎസ്ഇബി ജനത്തെ ഇരുട്ടിലാക്കി തുടങ്ങിയിരിക്കുന്നു.

ഇടതുപക്ഷ സർക്കാരിന്റെ വീഴ്‌ചകൾ മറച്ചുപിടിക്കാൻ ഇത്രയും കാലം നടത്തിയ പിആർ വർക്കുകൾ ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്‌മയും ഇന്ന് കെഎസ്ഇബിയെ ഒരു വലിയ പടുകുഴിയിൽ എത്തിച്ചിരിക്കുന്നു.
പവർകട്ട് മുക്തമെന്ന് പറഞ്ഞത് ആരെ പറ്റിക്കാനായിരുന്നു? തിരഞ്ഞെടുപ്പ് കഴിയും വരെ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വീരവാദം മുഴക്കിയവർ ഇപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കൈമലർത്തുകയാണ്.
കെഎസ്ഇബിയെ നഷ്‌ടത്തിന്റെ കയത്തിലേക്ക് തള്ളിയിട്ട്, വരുംതലമുറയുടെ മേൽ വലിയൊരു കടബാധ്യതയാണ് ഈ സർക്കാർ വരുത്തിവെച്ചിരിക്കുന്നത്.
കഠിനമായ വേനലും വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവും മുൻകൂട്ടി കണ്ട് വൈദ്യുതി വാങ്ങുന്നതിൽ ഉണ്ടായ വീഴ്‌ചയ്ക്ക് ആരാണ് മറുപടി പറയുക? നാലാം തീയതി ഭരണം മാറുമ്പോൾ യുഡിഎഫ് വന്നതുകൊണ്ടാണ് പവർകട്ട് എന്ന് പറയാൻ ഇവിടെ ക്യാപ്‌സ്യൂൾ ഫാക്‌ടറികൾ റെഡിയായി ഇരിപ്പുണ്ടാകും. എന്നാൽ ജനത്തിന് അറിയാം, ഇത് പിണറായി സർക്കാർ കഴിഞ്ഞ എട്ടു വർഷം കൊണ്ട് വരുത്തിവെച്ച വിനയാണെന്ന്.
പിന്നാലെ മുതിർന്ന നേതാക്കളായ കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും ഉൾപ്പെടെ ഇതേ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇരുവരും എൽഡിഎഫ് സർക്കാരിനെ വിമർശിക്കുകയാണ് ചെയ്‌തത്. കെസി വേണുഗോപാൽ എൽഡിഎഫ് സർക്കാർ വൈദ്യുതി വാങ്ങുന്നതിലെ അഴിമതി ഉൾപ്പെടെ തങ്ങൾ അധികാരത്തിൽ എത്തിയാൽ അന്വേഷിക്കുമെന്നാണ് അറിയിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ നമ്മൾ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാർ. എന്ത് കാരണം പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ അത് റദ്ദാക്കിയത്? എന്നായിരുന്നു കെസി വേണുഗോപാൽ ഉന്നയിച്ച ചോദ്യം.
ഈ കൊടുംചൂടിൽ ജനങ്ങളെ ശിക്ഷിക്കുന്ന നടപടി സർക്കാർ ഉടൻ അവസാനിപ്പിക്കണം. രാത്രികാലങ്ങളിൽ ഒരു കാരണവശാലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തരുത്. ജനദ്രോഹപരമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കെഎസ്ഇബി ബോർഡിനും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.












Click it and Unblock the Notifications