'മുല്ലപ്പെരിയാർ വിഷയത്തിൽ സിനിമാക്കാർ ഇടപെടണം, ചിലർക്ക് അഭിപ്രായം പറയാൻ കോടികൾ കിട്ടണം'; സന്തോഷ് പണ്ഡിറ്റ്
മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തമിഴ്‌നാട് ബജറ്റിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കാവേരി പോയി കിട്ടിയതോടെ തമിഴ്‌നാടിന്റെ പ്രതീക്ഷ മുഴുവൻ ഇനി മുല്ലപ്പെരിയാറിലാണെന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും, സ്വത്ത്, കൃഷി നാശം എന്നിങ്ങനെ ബാധിക്കുന്ന ഈ വിഷയത്തിൽ കേരളത്തിലെ സിനിമ സെലിബ്രിറ്റികൾ, സാംസ്‌കാരിക നായകന്മാർ ഒന്നും അഭിപ്രായം പറയുന്നില്ലെന്നും അവരിൽ ചിലർക്കൊക്കെ അഭിപ്രായം പറയണമെങ്കിൽ കോടികൾ കൈക്കൂലിയായി കിട്ടണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഡാം തകർന്നാൽ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ വെള്ളത്തിനടിയിലാകാനും ലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ടെന്നും കേരളത്തിൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത സാഹചര്യമാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
കാവേരി പോയി കിട്ടി , ഇനി പ്രതീക്ഷ മുല്ലയിൽ.. തമിഴ്‌നാട് ബജറ്റിൽ മുഖ്യമന്ത്രി വിജയ് ജി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 142 അടിയിൽ നിന്നും 152 അടി ആയി ഉയർത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഷ്‌ടം. കേരളത്തിന് ഈ പ്രഖ്യാപനം റെഡ് അലർട്ട് ആണ് . (നിലവിൽ 136 അടി മാത്രമേ അനുവദനീയമായ പരിധി ഉള്ളൂ. അതും ഇതോടെ ഇല്ലാതാകും)
കേരളത്തിലെ ലക്ഷ കണക്കിന് ആളുകളുടെ ജീവനും, സ്വത്ത് , കൃഷി നാശം, ഭൂമി കുലുക്കം, etc ബാധിക്കുന്ന ഈ വിഷയത്തിൽ കേരളത്തിലെ സിനിമ സെലിബ്രിറ്റികൾ, സാംസ്‌കാരിക നായകന്മാർ ഒന്നും അഭിപ്രായം പറയുന്നില്ല. ഓ.. സോറി, ചിലർക്ക് അഭിപ്രായം പറയണമെങ്കിൽ effected parties or വിദേശത്ത് നിന്നുള്ള ഇന്ത്യ വിരുദ്ധരിൽ നിന്നും കോടികൾ കൈക്കൂലി കിട്ടണം.പണം കിട്ടിയാൽ കേരളത്തിൽ നിന്നും ഡൽഹി വരെ എന്നല്ല, ന്യൂയോർക്ക് വരെ ചെന്നും സമരത്തിന് ഇറങ്ങും..
ചില സിനിമാക്കാർ ഡൽഹിയിൽ വല്ലതും നടന്നാലേ അഭിപ്രായം പറയൂ. ചില നടീ നടന്മാർ രംഗത്ത് ഇറങ്ങണമെങ്കിൽ സ്വന്തം സിനിമ റിലീസ് ആകണം. ചിലർ രാഷ്ട്രീയം മാത്രം നോക്കി ഇടപെടും. അതിനാൽ മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിലെ ഒരു സിനിമാക്കാരനും, സിനിമാക്കാരിയും ഇടപെടില്ല എന്നതാണ് സത്യം. എഴുതി വെച്ചോ..
136ലിൽ നിന്നും 152 അടിയോ അതിലധികമോ ആയി ജലനിരപ്പ് ഉയർത്തിയാൽ, കേരളം നേരിടേണ്ടിവരുന്ന പ്രധാന പ്രശ്‌നങ്ങൾ സുരക്ഷാപരവും പാരിസ്ഥിതികവുമാണ്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഇത് വലിയ ഭീഷണിയാണ്.. അതിനൊന്നും ഒരു വിലയും ഇല്ലേ?
ഡാമിന്റെ ബലക്ഷയം വലിയ ആശങ്ക ആണ് . നൂറിലധികം വർഷം പഴക്കമുള്ള സുർക്കി-കല്ല് മിശ്രിത ഡാമിന്മേൽ കൂടുതൽ പൊക്കം കൂട്ടി കൂട്ടി മർദ്ദം ചെലുത്തുന്നത് ചോർച്ചയും വിള്ളലുകളും വർദ്ധിപ്പിക്കും..അതോടെ മുല്ലപ്പെരിയാർ ഡാം തകർന്നേക്കും
ഡാം തകർന്നാൽ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ വെള്ളത്തിനടിയിലാകാനും ലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ട്.. ഡാം സ്ഥിതി ചെയ്യുന്ന പ്രദേശം വലിയ ഭൂകമ്പ സാധ്യതയുള്ളതാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. ഇനിയും കൂടുതൽ വെള്ളം സംഭരിക്കുന്നത് ഭൂകമ്പ അപകട സാധ്യത കൂട്ടും.
കേരളത്തിലെ ജനങ്ങളുടെ ജീവന് കൂടി വില നൽകണം..ഏതായാലും മലയാളികൾ ലൈഫ് ജാക്കറ്റ് ഒക്കെ മുൻകൂട്ടി വാങ്ങി വയ്ക്കുന്നത് നല്ലതാണ്.. ഇതിപ്പോൾ സിനിമയിലെ ഒരു സീൻ ആണെങ്കിൽ ഡാം പൊട്ടിയാൽ ഉടനെ സിനിമയിലെ ഹീറോ ആയ "രക്ഷകൻ" പറന്നു വരുന്നു .. എന്നിട്ട് 4 ജില്ലയിലെ മുഴുവൻ ജനങ്ങളെയും ഒറ്റക്ക് രക്ഷിക്കും. ഇത് ജീവിതം അല്ലേ ? ഡാം പൊട്ടിയാൽ നിങ്ങളെ രക്ഷിക്കുവാൻ ആരും ഉണ്ടാകില്ല.. ഓർത്തോ...
ഇനിയെങ്കിലും മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിലെ സിനിമാക്കാരോട് ശക്തമായി ഇടപെടുവാൻ അവരുടെ ആരാധകർ നിർബന്ധിക്കുക. കേരളത്തിലെ ഇത്രയും സീരിയസ് വിഷയത്തിൽ അവർ ഇടപെടുമോ എന്ന് അറിയാലോ ?
(വാൽ കഷ്‌ണം....തമിഴ്‌നാട്ൽ നിലവിൽ കാവേരി ഇഷ്യൂസ് നടക്കുന്നു. കർണാടക അർഹത പെട്ട വെള്ളം തമിഴ്‌നാടിന് കൊടുക്കുന്നില്ല എന്നൊക്കെ ആണ് വിഷയം .. പക്ഷേ ഇതും പറഞ്ഞു കർണാടകയെ ചൊറിയാൻ പറ്റില്ല. വിജയ് ജിക്ക് ഈ വിഷയം ചർച്ച ചെയ്യുവാൻ കർണാടകയിൽ കാല് കുത്താൻ പോലും സമ്മതിക്കില്ല എന്നവർ നിലപാട് എടുത്തു. അപ്പോൾ കാവേരി വെള്ളം ഒഴിവാക്കി മുല്ല പെരിയാറിൽ നിന്നും അർഹതപ്പെട്ടത് കൂടുതൽ കിട്ടുമോ എന്ന് നോട്ടം ഇടുകയാണ്. കേരളത്തിൽ പിന്നെ ചോദിക്കുവാനും , പറയുവാനും ആരുമില്ലല്ലോ. ഇനി ഇപ്പൊൾ മുല്ലപ്പെരിയാർ ഡാം തകർന്നാലും കേരളത്തിലെ ചില യൂട്യൂബേഴ്‌സ് ഒക്കെ സന്തോഷത്തോടെ കുറെ റീൽസ് എടുത്ത് റീച്ച് കൂട്ടും.. അത്ര തന്നെ..)




Click it and Unblock the Notifications