അയിഷ സുൽത്താനയിൽ ബിജെപിയിൽ 'കലാപം'... പിന്തുണ പ്രഖ്യാപിച്ച് നേതാക്കളുടെ കൂട്ടരാജി, ബിജെപി പ്രതിസന്ധിയിൽ
കവരത്തി: ലക്ഷദ്വീപ് പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനമില്ലാതെ തുടരുകയാണ്. അതിനിടെയാണ് ദ്വീപില്‍നിന്നുള്ള സിനിമ സംവിധായികയായ അയിഷ സുല്‍ത്താനയ്‌ക്കെതിരെ ചാനല്‍ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്.
ബിജെപിയുടെ ലക്ഷദ്വീപ് അധ്യക്ഷന്‍ ആയിരുന്നു അയിഷയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ നേതാക്കളുടെ കൂട്ടരാജിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിശദാംശങ്ങള്‍...

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ
ബിജെപി ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് ഉള്‍പ്പെടെ 12 പേരാണ് രാജിവച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചിരിക്കുന്നത് എന്നത് ബിജെപിയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

പരാതി നല്‍കിയത്
ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജിയാണ് അയിഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് അയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്തത്. കവരത്തി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പ്രതിഷേധത്തിന് കാരണം
ദ്വീപിലെ വിഷയങ്ങളില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിനും കടുത്തു എതിര്‍പ്പുണ്ട്. വിഷയത്തില്‍ ബിജെപി ദേശീയ നേതാക്കളെ കണ്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു സാഹചര്യത്തില്‍ ദ്വീപിലെ അധ്യക്ഷന്‍ തന്നെ അയിഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കിയതാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്.

അയിഷ സുല്‍ത്താന പറഞ്ഞത്
ലക്ഷദ്വീപിനെ ബയോ വെപ്പണ്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അയിഷ സുല്‍ത്താന മീഡിയ വണ്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ബയോ വെപ്പണ്‍ എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രുഫുല്‍ ഖോഡ പട്ടേലിനെ മാത്രമാണെന്ന് അയിഷ പിന്നീട് വിശദീകരിച്ചിരുന്നു.

നടപടികള്‍ കടുപ്പിക്കുന്നു
അയിഷ ഫാത്തിമയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കുക കൂടി ചെയ്തതോടെ, കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളും കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വലിയ പ്രതിഷേധം ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ബിജെപിയ്‌ക്കെതിരെ
ലക്ഷദ്വീപില്‍ ബിജെപിയ്‌ക്കെതിരെ വലിയ ജനരോഷവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപ് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ വിമര്‍ശിക്കുന്ന ഒരു നിലപാടും ഇതുവരെ പാര്‍ട്ടി ദേശീയ നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.












Click it and Unblock the Notifications