'കേരളം ഇപ്പോഴും സാമുദായിക ഐക്യത്തിന്റെ ഒരു മാതൃകയാണ്'; തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ശശി തരൂർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സാമുദായിക ഐക്യം ചൂണ്ടിക്കാണിക്കുന്ന ഫലങ്ങളുമായി കേരളത്തെ പുകഴ്ത്തി ശശി തരൂർ രംഗത്ത്. വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും ലീഗ് സ്ഥാനാർത്ഥികളുടെയും വിജയങ്ങൾ എടുത്തുപറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. കേരള സ്‌റ്റോറി ഇതാണെന്നും സാമുദായിക ഐക്യത്തിന്റെ ഉദാഹരണമാണ് ഇതെന്നും കളമശ്ശേരി, തവനൂർ, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ ജയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ശശി തരൂരിന്റെ വാക്കുകൾ: വർഗീയവാദികൾ ശ്രദ്ധിക്കേണ്ട ഒരു സമീപകാല തിരഞ്ഞെടുപ്പ് ഫലത്തിലെ ഒരു കേരള സ്‌റ്റോറി: മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ തവനൂരിൽ നിന്ന് ക്രിസ്ത്യാനിയായ വിഎസ് ജോയി തിരഞ്ഞെടുക്കപ്പെട്ടു; ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയിൽ നിന്ന് മുസ്ലീമായ വിഇ അബ്‌ദുൾ ഗഫൂർ; ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയിൽ നിന്ന് മുസ്ലീം മുഹമ്മദ് ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടു.

സ്വത്വരാഷ്ട്രീയത്തിന് അനുകൂലമായ ദേശീയ പ്രവണതകളിൽ നിന്നുള്ള സ്വാധീനം ഉണ്ടായിരുന്നിട്ടും, കേരളം ഇപ്പോഴും സാമുദായിക ഐക്യത്തിന്റെ ഒരു മാതൃകയാണ്, ആളുകൾ പ്രഥമ പരിഗണന മനുഷ്യർക്ക് നൽകുകയും പിന്നീട് മാത്രം ജാതിയോ മതമോ കാണുന്ന ഒരു സംസ്ഥാനം.
അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫ് സർക്കാർ രൂപീകരണത്തിന് ശ്രമം നടത്തുന്ന വേളയിലാണ് തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ തിരഞ്ഞെടുപ്പിന് മുൻപ് തരൂരിന്റെ പേരും ഉയർന്നുകേട്ടെങ്കിലും പിന്നീട് അത് ഇല്ലാതായിരുന്നു. നിലവിൽ കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിൽ ഉള്ളത്.
അതിൽ തന്നെ മൂന്ന് കൂട്ടരും ഒരുപോലെ സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിൽ തന്നെ വിഡി സതീശനാണ് ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികളുടെ പിന്തുണയുള്ളത്. അത് കെഎം ഷാജി അടക്കമുള്ള നേതാക്കൾ പരസ്യമായി അറിയിച്ചിട്ടുമുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവർത്തനവും പാർട്ടിയുടെ മികച്ച പ്രകടനവും ഒക്കെ സതീശന് കൂടുതൽ പിന്തുണ നൽകുന്ന ഘടകങ്ങളായാണ് വിലയിരുത്തുന്നത്.
എന്നാൽ സീനിയോറിറ്റി എന്ന ഘടകത്തിലാണ് രമേശ് ചെന്നിത്തല അനുകൂലികൾ പ്രധാനമായും കയറി പിടിച്ചിരിക്കുന്നത്. മാത്രമല്ല അഞ്ച് വർഷം ആഭ്യന്തര മന്ത്രി എന്ന നിലയിലെ അനുഭവ സമ്പത്തും മറ്റ് കക്ഷികൾക്ക് ഇടയിലെ സ്വീകാര്യതയും ക്ളീൻ ഇമേജുമാണ് രമേശ് ചെന്നിത്തല അനുകൂലികൾ ഉയർത്തുന്നത്.
മറുവശത്ത് കെസി വേണുഗോപാൽ ആവട്ടെ ഹൈക്കമാൻഡിലെ വിശ്വസ്‌തൻ എന്ന നിലയിലും അൻപതോളം എംഎൽഎമാരുടെ പിന്തുണയും കൂടി ആവുമ്പോൾ മുൻനിരയിൽ തന്നെ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്ന ആളാണ്. ഇവരിൽ മൂന്ന് പേർക്ക് പുറമേ ആയിരുന്നു നേരത്തെ തരൂരിന്റെ പേരും ചർച്ചയിൽ ഇടം നേടിയത്. എന്നാൽ പാർട്ടി നേതൃത്വം ഒരുഘട്ടത്തിലും ശശി തരൂരിന്റെ പേര് പരിഗണനയ്ക്ക് എടുത്തിരുന്നില്ലെന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications