പിണറായി വിജയനൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ; 'ഇത് സംയുക്ത ശ്രമങ്ങള്‍ക്കുള്ള ശുഭസൂചന'
തിരുവനന്തപുരം: ഗവർണറുടെ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെൽഫി പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. എൽഡിഎഫ് സർക്കാരിനെ പുകഴ്ത്തിയ ശശി തരൂരിന്റെ നടപടിയിൽ രാഷ്ട്രീയ വിവാദം ഉടലെടുക്കുകയും അത് നേരിയ തോതിൽ അടങ്ങുകയും ചെയ്യുന്ന വേളയിലാണ് പിണറായിക്കൊപ്പമുള്ള സെൽഫിയുമായി തരൂർ രംഗത്ത് വന്നത്.
ഇന്നലെ കേരള ഹൗസില്‍ എംപിമാര്‍ക്കായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അത്താഴവിരുന്നും അതിന് ശേഷമുള്ള കൂടിക്കാഴ്‌ചയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തു. ലോക്‌സഭാ, രാജ്യസഭാ എംപിമാർക്ക് വേണ്ടിയാണ് ഗവർണർ കേരള ഹൗസിൽ വിരുന്നൊരുക്കിയത്. ഇവിടെ വച്ചാണ് തരൂർ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സെൽഫി പകർത്തിയത്.

ശേഷം ഇത് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ തരൂർ പങ്കുവയ്ക്കുകയും ചെയ്‌തു. എക്‌സ് പോസ്‌റ്റിൽ പിണറായിക്കും ഗവർണർക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ശശി തരൂർ പങ്കുവച്ചത്. കൂടാതെ രാഷ്ട്രീയഭേദമന്യേ വികസനത്തിനുള്ള ശ്രമങ്ങളുടെ തുടക്കമാവും ഇതെന്നാണ് തരൂർ കുറിച്ചത്. കൂടാതെ ഇത്തരമൊരു വിരുന്ന് നടത്താൻ തീരുമാനിച്ച ഗവർണറുടെ നടപടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.
സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും ബോധ്യപ്പെടുത്താൻ ഇന്നലെ രാത്രി എല്ലാ കേരള എംപിമാരെയും അത്താഴ ചർച്ചയിൽ പങ്കെടുപ്പിച്ച കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു; എന്നായിരുന്നു തരൂർ പോസ്‌റ്റിൽ എഴുതിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങില്‍ പങ്കെടുക്കുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്‌തിരുന്നു. ഈ അസാധാരണ നീക്കം രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം വികസനത്തിന് വേണ്ടിയുള്ള സംയുക്ത ശ്രമങ്ങള്‍ക്കുള്ള ശുഭസൂചനയായാണ് കണക്കാക്കുന്നത്; ശശി തരൂർ പറയുന്നു. ഗവർണർക്ക് ഹസ്‌തദാനം നൽകുന്ന ചിത്രം സഹിതമാണ് അദ്ദേഹം പോസ്‌റ്റ് പങ്കുവച്ചത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽനിന്നുള്ള എംപിമാരും പങ്കെടുത്ത വിരുന്നിന് മുന്നോടിയായി നേതാക്കളുമായി നടത്തിയ കൂടികാഴ്‌ചയിൽ ലഹരി വിപത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി ഒപ്പമുണ്ടാകുമെന്ന് ഗവർണർ അറിയിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും, ജോർജ് കുര്യനും പങ്കെടുക്കാത്തത് യുഡിഎഫ് എംപിമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഗവർണർ സംഘടിപ്പിച്ച പരിപാടിയിലും ഇരുവരും പങ്കെടുക്കാത്തത് യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ ഗൗരവമായി ഉന്നയിക്കുന്നുണ്ട്. നേരത്തെ വയനാട് പുനരധിവാസത്തിലും ബജറ്റ് അവഗണനയിലും ഇരുവരുടെയും നിലപാടുകൾ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു.












Click it and Unblock the Notifications