'ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് അടിച്ചുപുറത്താക്കണം, കാണിക്കുന്നത് പേക്കൂത്തുകൾ'; ബൈജു കൊട്ടാരക്കര
നടി വിൻസി അലോഷ്യസിന്റെ പരാതി ഉയർന്നതിന് പിന്നാലെ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ താരത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സംവിധായകൻ കൂടിയായ ബൈജു കൊട്ടാരക്കര. ഷൈൻ ടോം ചാക്കോയെ പോലുള്ളവർ സിനിമയെന്ന പേരിൽ താന്തോന്നിത്തരം കാണിക്കുകയാണെന്നും ഷൈനിനെ സിനിമയിൽ നിന്ന് അടിച്ചു പുറത്താക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.
ഈ ഷൈൻ ടോം ചാക്കോയുടെ പേര് തന്നെ പലരും എത്രയോ തവണ പറഞ്ഞു, അയാളെ എറണാകുളത്ത് നിന്നും ഒരിക്കൽ കൈയ്യോടെ പിടികൂടിയതാണ്. അതുപോലെ ഒരിക്കൽ ഈ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഒക്കെ പിടികൂടിയതാണ്. ഇങ്ങനെയുള്ള ആളുകളുടെ പേര് വിവരങ്ങൾ ഒക്കെ പുറത്തുവന്നതാണ്.

സോഷ്യൽ മീഡിയയിൽ പിന്നെയും ഹൈപ്പ് ഉണ്ടാക്കുകയാണ്. ഇവരെയൊക്കെ സിനിമയിൽ എടുത്ത് പുറത്തുകളയണ്ട സമയം ആയി. പടിയടച്ചു പിണ്ഡം വയ്ക്കണം ഇത്തരക്കാരെ മുഴുവൻ. അതാണ് ചെയ്യേണ്ടത്. ബാക്കിയുള്ള ആളുകളെ കൂടി അടിമകളാക്കാൻ നിൽക്കാതെ, ഇത്തരം കാര്യങ്ങൾക്ക് പ്രേരിപ്പിക്കാതെ ഇവരെ പോലെയുള്ള ആളുകളെ ഒന്നാകെ സിനിമയിൽ നിന്നും അടിച്ചുപുറത്താക്കുകയാണ് വേണ്ടത്.
ഇവരെ പോലെയുള്ള ആളുകൾ സിനിമയുടെ പേരിൽ നടത്തുന്ന പേക്കൂത്തുകൾ, താന്തോന്നിത്തരം കാണിക്കുകയാണ്, അങ്ങനെയാണ് ഞാൻ പറഞ്ഞത്. ഇപ്പൊ റിലീസ് ആവാനിരിക്കുന്ന സിനിമകൾ എടുത്ത് നോക്കിയാൽ മതി. ഇവരെ പോലെയുള്ള ആളുകൾ അഭിനയിക്കുന്ന സിനിമകളിലെ അണിയറ പ്രവർത്തകരെ ഉൾപ്പെടെ എക്സൈസും പോലീസും ഐടിയും ഒക്കെ അവരെ പരിശോധിക്കണം. അവരുടെ വീടുകൾ പരിശോധിക്കണം.
ഈ പണമൊക്കെ എവിടെ നിന്നാണ് വരുന്നതെന്നൊക്കെ അന്വേഷിക്കണ്ടേ. ഒരാളുടെ പേര് വരുമ്പോൾ അതും കൊണ്ട് ഇരിക്കുകയാണ് നമ്മൾ. തൂക്കിയെടുത്ത് അകത്തിടണ്ടേ ഇവരെയൊക്കെ. വിൻസിയുടെ പരാതിയുണ്ടല്ലോ ഇപ്പോൾ. ഇവരെയൊക്കെ അറസ്‌റ്റ് ചെയ്‌ത് അകത്തിട്ടാൽ ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ ശരിയായ ഉത്തരങ്ങൾ മണിമണി പോലെ പറയും.
ഇനി ഇവരൊക്കെ അകത്തായാലും ജാമ്യത്തിൽ ഇറക്കാൻ സിനിമാക്കാർ ഉണ്ട്, പടം കൊടുത്ത് സഹായിക്കാൻ ആളുണ്ട്. അടുത്ത സിനിമയിലേക്ക് ബുക്ക് ചെയ്യാൻ ആളുണ്ട്. ചില സംഘടനകളുടെ നേതാക്കൾ തന്നെ ഉണ്ട് ഇവർക്ക് മാപ്പ് കൊടുക്കാൻ. ചില സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ മാപ്പിന്റെ ഹോൾസെയിൽ ഡീലർമാർ ആണ്. എന്തൊക്കെയാണ് ഓരോ ദിവസവും ഇവിടെ കേട്ടോണ്ടിരിക്കുന്നത്.
ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ട് അതൊന്ന് മുഴുവനായി പുറത്തുവിടാൻ ഇവിടുത്തെ സർക്കാരിന് കഴിഞ്ഞോ? റിപ്പോർട്ട് പുറത്തുവിടണം. ഇതിന് കാരണക്കാരായ ആളുകൾ ആരൊക്കെയായിരുന്നു എന്ന് പേര് വിടണം. എത്ര വലിയ കൊമ്പൻ ആണേലും പുറത്തുവിടണം. ജനങ്ങൾ അറിയട്ടെ അവർ ആരൊക്കെയാണെന്ന്, ജനങ്ങൾ തിയേറ്ററിൽ പോവുന്നത് കൊണ്ടാണല്ലോ ഇവർക്കൊക്കെ പണം കിട്ടുന്നത്.
ജനങ്ങൾ അറിയട്ടെ എല്ലാം. അവർ തിയറ്ററിൽ പോവുന്നത് നിർത്തിയാൽ മാത്രം മതിയാവും. പിന്നെ കൊറേ ഊള ഫാൻസുകാർ ഉണ്ടാവും ഇവർക്കൊക്കെ. സോഷ്യൽ മീഡിയ ഹൈപ്പ് കൊടുക്കാൻ മാത്രമാണ് അവർ. ഇതാണ് നടന്നു കൊണ്ടിരിക്കുന്നത്. രാവിലെ വനിതാ വിനീത തിയേറ്ററിന്റെ മുൻപിൽ ചെന്നാൽ കാണാം. ഓരോ സിനിമയുടെയും പ്രിവ്യൂ വരുന്ന സമയത്ത് ഒരു 150 സോഷ്യൽ മീഡിയ ആളുണ്ടാവും. ഓരോ സിനിമയ്ക്ക് പൈഡ് പ്രമോഷനാണ്.
ഇവിടെ മര്യാദയ്ക്ക് സിനിമ ചെയ്യുന്നത് വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടാവൂ. ആ ആളുകൾ ചെയ്യുന്ന സിനിമകൾ പോലും പേരുദോഷം ആക്കുന്ന അവസ്ഥയാണ്. ഇവന്മാരൊക്കെ കൂടി അവരെ കൂടി നശിപ്പിക്കുന്ന സാഹചര്യമാണ്. ലഹരിക്കെതിരെ കേരളം മുഴുവൻ ആഞ്ഞടിക്കുന്ന സമയമാണ്. അതിനിടയിലാണ് ഇത്തരം സംഭവങ്ങൾ.












Click it and Unblock the Notifications