ഷിരൂർ ദൗത്യം; അർജുന്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി ഈശ്വർ മാൽപെ, നാളെ വിപുലമായ തിരച്ചിൽ
അങ്കോള: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ഭാഗങ്ങൾ തിരച്ചിലിൽ കണ്ടെത്തി ഈശ്വർ മാൽപെ. ഇന്ന് വൈകീട്ട് ഗംഗാവലി പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയിലാണ് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങൾ കണ്ടെത്തിയത്. ലോറിയിൽ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ജാക്കിയാണ് കണ്ടെത്തിയത്. ഇത് അർജുൻ ഉപയോഗിച്ചിരുന്ന വാഹനത്തിന്റേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
ലോറിയിൽ ഉണ്ടായിരുന്നത് പുതിയ ജാക്കിയാണെന്നും, അത് തന്നെയാണ് ഈശ്വർ മാൽപെ മുങ്ങിയെടുത്തതെന്നും മനാഫ് പ്രതികരിച്ചു. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കൂടി മാൽപെയുടെ പരിയശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആകെ മൂന്ന് വസ്‌തുക്കളാണ് ഇവിടെ നിന്ന് കിട്ടിയത്.

വൈകുന്നേരം നാല് മണിയോടെയാണ് ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ ആരംഭിച്ചത്. തുടർച്ചയായി ഒരുപാട് തവണ മാൽപെ പുഴയിൽ ഇറങ്ങി പരിശോധന നടത്തി. അർജുന്റെ ബന്ധുക്കൾ ഉൾപ്പെടെ സംഭവ സ്ഥലത്തുണ്ട്. അതേസമയം വെളിച്ചക്കുറവും മറ്റ് ബുദ്ധിമുട്ടുകളും ഉള്ളതിനാൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
പുനരാരംഭിക്കാനാണ് തീരുമാനം. കൂടുതല്‍ ആളുകളുടെ സഹായത്തോടെയായിരിക്കും നാളെത്തെ തിരച്ചില്‍ നടക്കുകയെന്നാണ് ഈശ്വര്‍ മാല്‍പെ അറിയിച്ചത്. ലോറി കണ്ടെത്താനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അടിയില്‍ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാൻ കഴിയുന്നുണ്ടെന്നുമാണ് മാൽപെ മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്ന് രണ്ട് മണിക്കൂര്‍ മാത്രമാണ് ഗംഗാവലി പുഴയിൽ തിരച്ചില്‍ നടത്തിയത്. നാളെ എസ്‌ഡിആർഎഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ കൂടി എത്തിച്ചുകൊണ്ട് വിപുലമായ തിരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതാണ് ഈശ്വർ മാൽപെയ്ക്കും സംഘത്തിനും ഇന്ന് സഹായകരമായത്.
രാവിലെ കൂടുതൽ വെയിൽ ഉള്ള സമയത്ത് തിരച്ചിൽ നടത്താൻ കഴിഞ്ഞാൽ ഗുണകരമാവും എന്നാണ് മാൽപെ പറയുന്നത്. അതുകൊണ്ടാണ് നാളെ പകൽ തന്നെ തിരച്ചിൽ നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
മേഖലയിൽ കാലാവസ്ഥ അനുകൂലമാകുകയും മഴ കുറയുകയും ചെയ്‌തതോടെ പുഴയുടെ അടിത്തട്ട് തെളിഞ്ഞു കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ തിരച്ചിൽ എളുപ്പമാകും എന്നാണ് കരുതുന്നത്. അർജുനെയും ലോറിയെയും ഒപ്പം മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ട് പേരെയും കണ്ടെത്താനാകും എന്ന് തന്നെയാണ് പ്രതീക്ഷ.
തിരച്ചിൽ മൂന്നുദിവസം തുടരുമെന്നും ഈശ്വർ മൽപെ പറഞ്ഞുഞ്ഞിരുന്നു. തിരച്ചിലിൽ നാവികസേനയെ കൂടി ഉൾപ്പെടുത്തണമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് പറഞ്ഞു.












Click it and Unblock the Notifications