കോൺഗ്രസ് അധ്യക്ഷൻ ഹിന്ദി മേഖലയിൽ നിന്ന് വേണോ?; ഹിന്ദിയിൽ തന്നെ വിശദീകരിച്ച് തരൂർ
തിരുവനന്തപുരം:കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനകൾ ആവർത്തിച്ച് മുതിർന്ന നേതാവ് ശശി തരൂർ. താൻ മത്സരിക്കുമോ ഇല്ലയോ എന്ന് പറയാനാകില്ല. ജനാധിപത്യ പാർട്ടിയിൽ മത്സരം നല്ലതാണെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിൽ തിരുത്തൽ നടപടികൾക്കായി ആവശ്യം ഉയർത്തിയ ജി 23 കൂട്ടായ്മയിൽ ഉൾപ്പെട്ട നേതാക്കളിൽ ഒരാളാണ് തരൂർ.

സപ്റ്റംബർ 22 നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉറങ്ങുക. ഇനിയും മൂന്നാഴ്ചയുണ്ട്. എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ. വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ല. അതുവരെ കാത്തിരിക്കൂ, തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദി മേഖലയിൽ നിന്ന് തന്നെ അധ്യക്ഷൻ വേണമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഹിന്ദിയിൽ വിശദീകരിച്ച് കൊണ്ടായിരുന്നു തരൂരിന്റെ മറുപടി. 'ആ മേഖലയില്‍ നിന്നുള്ള ആള്‍ വേണമെങ്കില്‍ തിരഞ്ഞെടുപ്പിലൂടെ വരട്ടെ. ഇന്ത്യക്കാരന്‍ ആകുകയാണ് പ്രധാനം', തരൂർ ഹിന്ദിയിൽ പറഞ്ഞു. മത്സരം വേണമെന്നതാണ് പ്രധാനം. ആര് അധ്യക്ഷൻ ആകണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കട്ടെ. പാർട്ടിയിൽ മുൻപും അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു.

പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് ഗുലാം നബി ഉൾപ്പെടെയുള്ള നേതാക്കൾ രാജിവെച്ചതെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഒരു പക്ഷേ അധ്യക്ഷ തിരഞ്ഞെടുപ്പോടെ ആ സ്ഥിതിക്ക് മാറ്റം ഉണ്ടായേക്കുമെന്നായിരുന്നു തരൂരിന്റെ മറുപടി. ഒദ്യോഗിക പക്ഷം ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുമ്പോൾ വിമത സ്ഥാനാർത്ഥിത്വത്തിലൂടെ ജി 23 എന്താണ് ലക്ഷ്യം വെയ്ക്കുന്നതെന്ന ചോദ്യത്തിന് താൻ സ്ഥാനാർത്ഥി ആയിട്ടില്ല, സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമ്പോൾ അക്കാര്യത്തിൽ പ്രതികരിക്കാം എന്ന് തരൂർ പറഞ്ഞു. കോൺഗ്രസിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നാണ് പാർട്ടിയിലെ നേതാക്കൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയ്ക്കുള്ളിൽ നിന്ന് പ്രവർത്തിച്ച് കൊണ്ട് തന്നെ കോൺഗ്രസിനുള്ളിൽ മാറ്റം കൊണ്ടുവരാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. 50 വർഷമായി കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ആളാണ് ഗുലാം നബി ആസാദ്. താൻ പാർട്ടിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അത്രയും വർഷമായിട്ടില്ലെങ്കിലും ഈ പാർട്ടിയെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. ഒരു മാറ്റം കൊണ്ടുവരാനുള്ള ശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമല്ലോ. പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ അസംതൃപ്തി ഉണ്ടെങ്കിൽ അത് പാർട്ടിയിൽ തന്നെ പറഞ്ഞ് അതിനുള്ളിൽ നിന്ന് കൊണ്ട് തന്നെ തിരുത്താനാണ് എനിക്ക് താത്പര്യം, ശശി തരൂർ പറഞ്ഞു.

രണ്ട് മൂന്ന് നേതാക്കൾ മത്സരിക്കാൻ തയ്യാറായി നിൽക്കുന്നുണ്ടെന്നാണ് തന്റെ അറിവ്. മത്സരം പാർട്ടിക്ക് ഗുണം ചെയ്യുകയേ ഉള്ളൂ.കോൺഗ്രസ് എന്നാൽ ഒരു വ്യക്തിയല്ല. ഒരു കുടുംബത്തിൽ നിന്നും പ്രസിഡന്റ് വേണോ അതോ കുടുംബത്തിന്റെ പ്രതിനിധി വേണോ അല്ല പുറത്ത് നിന്നൊരാൾ നയിക്കണമോയെന്നതെല്ലാം മത്സരത്തിലൂടെ കണ്ടെത്തട്ടെയെന്നും ശശി തരൂർ പറഞ്ഞു.

ഒക്ടോബർ 17 നാണ് അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഗാന്ധി കുടുംബാംഗങ്ങൾ തിരഞ്ഞെടുപ്പിന് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിച്ചേക്കുമെന്നാണ് സൂചന. ജി 23 യിൽ നിന്നും ശശി തരൂരിന്റേയും മനീഷ് തിവാരിയുടേയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്. ഹൈക്കമാൻറ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കുന്ന പതിവ് രീതി വേണ്ടെന്ന നിലപാടിൽ തന്നെയാണ് ജി 23 മുന്നോട്ട് പോകുന്നത്. അതേസമയം നിലവിൽ ഒരു സ്ഥാനാർത്ഥി മാത്രമേ ഉള്ളൂവെങ്കിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിന് തന്നെ വിജയിയെ പ്രഖ്യാപിച്ചേക്കും
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ












Click it and Unblock the Notifications