എസ്‌ഐയുടെ കാർ ഇടിച്ചിട്ടത് കോര്‍പ്പറേഷന്‍ കൗണ്‍സിലറെ, നിര്‍ത്താതെപോയ എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി
കോഴിക്കോട്: എസ്‌ഐയുടെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഭാര്യക്കും പരിക്കേറ്റ സംഭവത്തില്‍ എസ്.ഐക്കെതിരെ നടപടിയുണ്ടാകും. അപകടമുണ്ടായിട്ടും വാഹനം നിര്‍ത്തായെ പോയതിന് ചേവായൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുരളീധരനെതിരെയാണ് എലത്തൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അസി. കമ്മീഷണര്‍ ഇ.പി പ്രൃഥ്വിരാജ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എസ്.ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്.കാളിരാജ് മഹേഷ്‌കുമാര്‍ അറിയിച്ചു. എസ്.ഐ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും അപകടമുണ്ടായിട്ടും വാഹനം നിര്‍ത്താതെ പോയെ കുറ്റം മാത്രമാണ് എസ്.ഐക്കുമേല്‍ ചുമത്തിയിട്ടുള്ളത്.

കൗണ്‍സിലര്‍ കെവി ബാബുരാജ്
ഞായറാഴ്ച രാത്രി 8.45 ഓടെ കുണ്ടുപറമ്പ് ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജിനും ഭാര്യ ബിന്ദുവിനുമാണ് പരുക്ക്. ബാബുരാജും ഭാര്യയും കുണ്ടൂപറമ്പ് ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ പുതിയങ്ങാടിയിലേക്ക് വരികയായിരുന്നു. ഈ സമയത്താണ് അമിത വേഗത്തില്‍ വന്ന കാര്‍ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്. കാറിനെ ബൈക്കില്‍ പിന്തുടര്‍ന്ന നാട്ടുകാര്‍ മൊകവൂര്‍ റോഡില്‍ നിന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന എസ്.ഐയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications