'എസ്എൻഡിപി ചാതുർവർണ്യത്തിൽ ഉൾപ്പെടുത്താത്തവർ, അവർ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു'; എംവി ഗോവിന്ദൻ
തിരുവനന്തപുരം: എസ്എൻഡിപിക്ക് എതിരായി കടുത്ത നിലപാട് ആവർത്തിച്ച് എംവി ഗോവിന്ദൻ. എസ്എൻഡിപി ബിജെപിയിലേക്കുള്ള റിക്രൂട്ട്മെൻറ് നടത്തുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തുടർച്ചയായി എംവി ഗോവിന്ദൻ എസ്എൻഡിപിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
എസ്എൻഡിപി-ബിജെപി ബന്ധവും വെള്ളാപ്പള്ളിയുടെ നിലപാടുകളും ഉൾപ്പെടെ ചോദ്യം ചെയ്‌ത ഗോവിന്ദന്റെ പ്രസ്‌താവനകളിൽ പതിവായി വെള്ളാപ്പള്ളി നടേശനും തിരിച്ചടിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ വന്നിരിക്കുന്ന ആരോപണത്തിലാണ് എംവി ഗോവിന്ദൻ എസ്എൻഡിപിയെ ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസി എന്ന് വിളിച്ചിരിക്കുന്നത്.

ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എസ്എൻഡിപിയിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണ്. സ്വത്വ രാഷ്ട്രീയം വളർത്തി മുതലെടുപ്പ് നടക്കുകയാണെന്നും ആരോപിച്ചു. എസ്എൻഡിപി ചാതുർവർണ്യത്തിൽ ഉൾപ്പെടുന്നില്ലെന്നും അത് നടപ്പാക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ടയെന്നും ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നുവെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. നേരത്തെ വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ പ്രീണനമാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ മറുപടിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് കടുപ്പിക്കുന്നത്.
കഴിഞ്ഞ ദിവസവും അദ്ദേഹം സമാനമായ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ആലപ്പുഴയിൽ വെള്ളാപ്പള്ളിയുടെ ഭാര്യ ബിജെപിക് വേണ്ടി നേരിട്ട് പ്രചരണത്തിന് ഇറങ്ങിയെന്നായിരുന്നു എംവി ഗോവിന്ദൻ പറഞ്ഞത്. കൂടാതെ തിരഞ്ഞെടുപ്പിൽ സംഘടനയും വെള്ളാപ്പള്ളിയും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാൽ ഇതിനെ കടുത്ത ഭാഷയിലാണ് വെള്ളാപ്പള്ളി നടേശൻ നേരിട്ടത്. കടപ്പുറത്തു വച്ച് കാള കുത്തിയതിന് വീട്ടിലെത്തി അമ്മയെ തല്ലരുതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. എംവി ഗോവിന്ദന് എസ്എൻഡിപി യോഗത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം കണ്ണിലെ കോല് കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് കാണാൻ പോകരുത്. പിണറായി എന്താ ഇങ്ങനെ പറയാത്തത്? പിണറായിക്ക് കാര്യമറിയാം. കഥയറിയാതെ ആട്ടം കാണരുത്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ നടക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വടക്ക് തീയർ ഒരുപാടുള്ള സ്ഥലമല്ലേ, എന്നിട്ട് എന്ത് കൊണ്ട് അവിടെ സിപിഎമ്മിന് വോട്ട് കുറഞ്ഞുവെന്ന് വെള്ളാപ്പള്ളി ചോദിച്ചു. വടകരയിൽ കെകെ ശൈലജ ടീച്ചർ മത്സരിച്ചിട്ടും എന്ത് കൊണ്ടാണ് ഒരു ലക്ഷം വോട്ടുകൾക്ക് തോറ്റതെന്ന് പരിശോധിക്കാനും വെള്ളാപ്പള്ളി എംവി ഗോവിന്ദനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications