ഇരട്ടച്ചങ്ക് വേണ്ട... ഒറ്റച്ചങ്കുണ്ടായിരുന്നെങ്കില്‍ ചെയ്യുമായിരുന്നോ തോന്നിവാസം... പൊട്ടിത്തെറിച്ച്
തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ രക്ഷിതാക്കളും ബന്ധുക്കളും പോലീസ് ആസ്ഥാനത്ത് നേരിട്ട ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാതാപിതാക്കള്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആണ് ആഭ്യന്തര വകുപ്പും കൈയ്യാളുന്നത്. പോലീസ് അതിക്രമത്തില്‍ ജിഷ്ണുവിന്റെ മാതാവ് മഹിജയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രൂക്ഷമായ രീതിയില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ഇടത് അനുഭാവികളും രൂക്ഷമായാണ് പ്രതികരിക്കുന്നത്.
മനുഷ്യരുടെ പ്രശ്‌നങ്ങളെ എങ്ങനെ മനസ്സിലാക്കണമെന്ന്, പരിഹരിക്കണമെന്ന് നേരിയ ധാരണ പോലും ഇല്ലാത്ത സര്‍ക്കാരാണ്, ആഭ്യന്തര വകുപ്പും അതിന്റെ മന്ത്രിയും എന്ന് അത്ഭുതത്തോടേയും വിഷമത്തോടേയും മനസ്സിലാക്കുന്നു എന്നാണ് മാധ്യമ പ്രവര്‍ത്തകനായ ഇ സനീഷ് പ്രതികരിച്ചത്. ഇപ്പോഴത്തേത് പരാജയത്തിനും അപ്പുറത്തെ എന്തോ ഒന്നാണ് എന്നും സനീഷ് പറയുന്നു.
പോലീസിന്റെ ആത്മവീര്യം കൂട്ടുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വര്‍ഷം കേരളീയര്‍ വോട്ട് ചെയ്തത് എന്ന തെറ്റിദ്ധാരണ വേണ്ടെന്ന് പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ സിപിഎം നേതൃത്വം ഓര്‍മിപ്പിക്കണം എന്നാണ് കെജെ ജേക്കബ് പ്രതികരിച്ചത്.
മികച്ച പോലീസ് നയം. പിണറായി വിജയനു അഭിവാദ്യങ്ങൾ. ഇടതുപക്ഷസർക്കാർ അധികാരത്തിലിരിക്കുമ്പൊ ഇവിടെ ന്യായത്തിനു വേണ്ടി സമരം ചെയ്യേണ്ട കാര്യം ആർക്കുമില്ല എന്നത് എല്ലാരും മനസ്സിലാക്കണം. ഇത് സർക്കാരിനു മൊത്തത്തിൽ അഭിമാനകരമാണു. ഇന്ന് ആദ്യകമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വാർഷികമായിരിക്കുമ്പൊ പ്രത്യേകിച്ചും. അഭിമാനകരം. തുടരുക- സ്വാതി ജോർജ്ജിന്റെ പരിഹാസം ഇങ്ങനെ
ഒരുപാട് അമ്മമാരുടെയും സഹനത്തിന്റെ ഫലം കൂടിയായിരുന്നു ബാലറ്റിലൂടെ അധികാരത്തിലെത്തിയ, 57ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ....
അതിന്റെ 60മത് വാർഷിക ദിനത്തിൽ ഒരു "കമ്യൂണിസ്റ്റ് നേതാവ്"നയിക്കുന്ന സർക്കാറിന്റെ പോലീസ് ഒരു അമ്മയെ തെരുവിൽ വലിച്ചിഴയ്ക്കുന്നു.....
ഷെയിം..! വിപിൻ പാണപ്പുഴ എഴുതുന്നു
അതീവല സുരക്ഷ മേഖലയാണ് ഡിജിപി ഓഫീസ് എന്നാണ് സിപിഎം എംഎൽഎ ആയ എഎൻ ഷംസീർ പ്രതികരിച്ചത്. ഇങ്ങേരൊക്കെ ഏത് ജനാധിപത്യ വാദിയാണാവോ ..
കേരളത്തിലെ DGP ഓഫീസിലേക്ക് SFI യും DYFI യും മാർച്ച് നടത്തിയിട്ടില്ലേ. ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനില്ലാത്ത എന്ത് അതീവ സുരക്ഷയാണ് DGP ഓഫീസിന്- മാധ്യമ പ്രവർത്തകനായ ബി ദിലീപ് കുമാർ ചോദിക്കുന്നു.

ഇടത്പക്ഷത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് പറയുന്നു...തികഞ്ഞ പരാജയമാണ് പോലീസ് ഭരണം- മാധ്യമ പ്രവർത്തകനായ ഷമ്മി പ്രഭാകർ പറയുന്നു.
ഇടതുപക്ഷത്തിന്റെ നിലപാട് അല്ല പോലീസിന്റേതെങ്കിൽ അത് വ്യക്തമാക്കണം സർ !
മിണ്ടാതിരിക്കുന്ന ആ വിദ്യാർത്ഥി സംഘടനയുണ്ടല്ലോ , നാണക്കേടാണ് നിങ്ങൾ !! അപർണ കുറുപ്പിന്റെ പ്രതികരണം
എസ്എഫ്ഐയ്ക്കെതിരേയും രൂക്ഷമായ പ്രതികരണം ആണുള്ളത്. അവർ ചുവന്ന കുപ്പായമിട്ട സിനിമക്കാരെ വരവേൽക്കുന്ന തിരക്കിലായിരിക്കും അല്ലേ...? ഒ രാധിക ചോദിക്കുന്നു
പ്രശ്നങ്ങൾക്ക് കാരണം ഡിജിപി ലോക്നാഥ് ബെഹ്റയാണെന്നാണ് എസ് ലല്ലു പറയുന്നത്. ലല്ലുവിന്റെ വാക്കുകൾ ഇങ്ങനെ...
കുറച്ച് നാളുകൾക്ക് മുമ്പ് എൻ ഡി റ്റി വിയിൽ മേനകാ ഗാന്ധിയുടെ ഒരു ഇൻറർവ്യൂ .. ബെഹ്റാജി നല്ല ഉദ്യോഗസ്ഥനാണ് ,പക്ഷേ കേരള സർക്കാർ അദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല ... ഇതാണ് ലോക് നാഥ് ബെഹ്റയെക്കുറിച്ച് അവർ പറഞ്ഞത് .. ഈ 'നല്ല' ഉദ്യോഗസ്ഥനാണ് പൊലീസ് സേനയെ നയിക്കുന്നത്... ആ പാവം അമ്മയെ പോലീസ് ആസ്ഥാനത്തിന് മുന്നിലേക്ക് എത്തിച്ചത് ഈ പൊലീസിന്റേയും പൊലീസിനെ ഭരിക്കുന്ന സർക്കാരിന്റെയും പിടിപ്പ് കേടാണ്... ഇതാണ് ജനമൈത്രിയെങ്കിൽ ആ മൈത്രിയിൽ ജനത്തിന് വിശ്വാസമില്ല സാർ...
ഭരിക്കാനറിയില്ലെങ്കിൽ ആഭ്യന്തര വകുപ്പ് തന്നെ ഒഴിഞ്ഞ് കൊടുക്കണം സാ എന്നാണ് രേഷ്മ ശശിധരന്റെ പ്രതികരണം.
ഒരു സഖാവിന്റെ രക്ത സാക്ഷിത്വത്തെയാണ് പോലീസ് അപമാനിക്കുന്നത്.ഇടതു പക്ഷത്തോട് അനുഭാവമുള്ള ഒരു അമ്മയെയാണ് തെരുവിൽ വലിച്ചിഴക്കുന്നത്. രണ്ടു ചങ്കൊന്നും വേണ്ട, സാമാന്യ ബോധമെന്നൊന്നു ഉണ്ടായാൽ മതി ഇത്തരം ദാരുണ സംഭവങ്ങൾ ഒഴിവാക്കാൻ.
ആഭ്യന്തരവകുപ്പ് ശരിക്കും നിരാശപ്പെടുത്തുന്നു- മിനേഷ് രാമനുണ്ണി എഴുതുന്നു
സമരത്തിന് പുറപ്പെടുമ്പോൾ ജിഷ്ണുവിന്റെ അച്ഛൻ അശോകനോട് ചോദിച്ചു, കേസിൽ സർക്കാർ ഒത്തുകളിക്കുന്നുണ്ടോയെന്ന് ? എല്ലാ സങ്കടവും ഒതുക്കി ആ മനുഷ്യൻ പറഞ്ഞത് സർക്കാറോ ... ഏയ് ഇല്ല. പോലീസാണ് ഇതിനൊക്കെ കാരണക്കാരെന്നാണ്. ജീവൻ അടർന്നു പോവുന്ന സങ്കടത്തിനിടയിലും ആ മനുഷ്യൻ കൈവിടാത്ത ആ വിശ്വാസമുണ്ടല്ലോ അതിനു മുകളിലാണ് സഖാവേ നിങ്ങളെ പോലീസ് ചവുട്ടിയത്. ചോര പൊടിയുന്നത് കുറെ ചുവന്ന ഹൃദയങ്ങളിൽ കൂടിയാണെന്ന് ഓർക്കുന്നത് നല്ലതായിരിക്കും- മാധ്യമ പ്രവർത്തകയായ ഭവിത എഴുതുന്നു.
പിണറായി നിങ്ങൾ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലായെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നു. നിങ്ങൾ ബൂർഷായുടെ അച്ഛൻ ബൂർഷാ ആയിക്കൊള്ളൂ. താങ്കളുടെ മന്ത്രി സഭയിൽ പെട്ടവർ തന്നെയാണ് കൃഷ്ണദാസിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്.
മകൻ നഷ്ടപെട്ട ഒരു അമ്മയുടെ സമരം ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുന്ന താങ്കൾ ഇനിയും കമ്യൂണിസ്റ്റാണന്നു പറഞ്ഞ് ഇവിടെ നടക്കരുത്.അത് മൺമറഞ്ഞു പോയ പി.കൃഷ്ണപിള്ളയോടും ധീര രക്തസാക്ഷികളോടും ചെയ്യുന്ന അപരാധമായിരിക്കും- ജയന്ത് മാമൻ എഴുതുന്നു












Click it and Unblock the Notifications