'അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകം'; ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി
ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണ സങ്കല്‍പ്പത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍.

ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവി എന്ന ഐതീഹ്യത്തിലാണ് വിശ്വാസികള്‍ ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസം അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. അതേസമയം സംസ്ഥാനത്തും ശ്രീകൃഷ്‌ണ ജയന്തി ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാൽ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്ന്. രാവിലെ 11.30 ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ കൊടിമരച്ചുവട്ടിൽ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. 401 പറ അരിയുടെ സദ്യയാണ് ഒരുക്കുന്നത്. പതിനായിരക്കണക്കിന് ആളുകൾ അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുക്കും. വള്ളസദ്യക്കായി ചേനപ്പാടി കരയിൽ നിന്ന് ഇന്നലെ 13000 ലിറ്റർ പാളതൈര് എത്തിച്ചിരുന്നു.

അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂർ ക്ഷേത്രത്തിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഈ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.മുതിർന്ന പൗരന്മാർ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉൾപ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തിൽ അനുവദിക്കില്ല.

ക്ഷേത്രത്തിൽ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് ആരംഭിക്കും.കുഞ്ഞുങ്ങൾക്ക് ചോറൂൺ വഴിപാട് നടത്താം. എന്നാൽ ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം ഉണ്ടാകില്ല. മുപ്പതിനായിരം പേർക്ക് ക്ഷേത്രത്തിൽ പിറന്നാൾ സദ്യയും നൽകും. അതേസമയം ചരിത്രത്തിൽ ആദ്യമായി ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ബാലകൃഷ്ണൻ എന്ന മോഴ ആന ഇന്ന് ശിരസിലേറ്റും.നാളെ രാവിലെയും വൈകീട്ടും ശോഭായാത്രകളും ഉണ്ടാകും.
സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ...












Click it and Unblock the Notifications