സംസ്ഥാന പാത കാട് മൂടി;വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു
പേരാമ്പ്ര: സംസ്ഥാന പാതയരികിലെ കാട് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. പേരാമ്പ്ര പട്ടണത്തിൽ പുതിയ കോടതി റോഡാണ് കാടുകയറി വഴിയാത്രക്ക് ബുദ്ധിമുട്ടുളവാക്കുന്നത്. ഈ റോഡിൽ പോലീസ് സ്റ്റേഷന് ശേഷം കൂനേരി കുന്ന് മുതൽ കോടതി വരെയുള്ള ഭാഗത്താണ് ഇരുവശത്തും കാട് കൂടുതലായിട്ടുള്ളത്.
പുതിയ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി പയ്യോളി ഭാഗത്ത് നിന്നും വരുന്ന ബസ് ,ലോറി ഒഴികെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് ടൗണിലേക്ക് പ്രവേശിക്കേണ്ടത്. സ്കൂൾ വിദ്യാർത്ഥികളും, കോടതി, ബി.എസ്.എൻ.എൽ, ട്രഷറി, റജിസ്ട്രാർ ഓഫീസ്, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരുമുൾപ്പെടെ നിരവധിയാളുകൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. വാഹനങ്ങൾ വരുമ്പോൾ കാട്ടിനുള്ളിലേക്ക് കയറി നിൽക്കേണ്ട അവസ്ഥയാണ്.

റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലും കാട് മൂടി കിടക്കുകയാണ്. തെരുവുനായ്ക്കളുടെയും വിഷപാമ്പുകളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടെ. ഭീതിയോടെയാണ് യാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്.റോഡരികിൽ ഓട ഇല്ലാത്തതിനാൽ മഴക്കാലമായാൽ വെള്ളം പരന്നൊഴുകന്നതും യാത്രക്കാർക്ക് ഭീഷണിയാകന്നു.












Click it and Unblock the Notifications