'സര്‍വകലാശാലകള്‍ക്ക് ലഭിക്കേണ്ട കേന്ദ്ര ഫണ്ട് സംസ്ഥാനം നഷ്ടപ്പെടുത്തി,പിന്നിൽ ഗൂഢാലോചന'; വി മുരളീധരൻ
തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടിനുള്ള അപേക്ഷ യഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ കേരളം നഷ്ടമാക്കിയത് ശതകോടികളാണെന്നും ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാനുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക് 100-200 കോടി രൂപയായിരുന്നു ഈയിനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടത്. എങ്ങനെ ഈ ഫണ്ട് നഷ്ടമായി എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കേരളത്തോട് വിശദീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
'അവകാശപ്പെട്ട പണം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയില്‍ പോവുകയായിരുന്നോ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നോ ചെയ്യേണ്ടതെന്ന് ജനങ്ങള്‍ പറയട്ടെ. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാന്‍ മോദിയെ കുറ്റപ്പെടുത്തലും രാഷ്ട്രീയ വേട്ടയാടല്‍ സിദ്ധാന്തവും എക്കാലവും സഹായിക്കില്ലെന്ന് ഇടതുമുന്നണി തിരിച്ചറിയണം', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

കൊടുക്കാത്തതോ ? വാങ്ങാത്തതോ ?
മലയാള മനോരമ ദിനപത്രത്തിലെ ഒന്നാം പേജ് വാര്‍ത്തയാണിത്
'സര്‍വകലാശാലകള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടിനുള്ള അപേക്ഷ യഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ കേരളം നഷ്ടമാക്കിയത് ശതകോടികള്‍...'
ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാനുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് ഞാന്‍ കരുതുന്നു.
നമ്മുടെ സര്‍വകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുന്നതിന് തടസം ആരെന്നും ഈ വാര്‍ത്ത വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം തേടി കേരളം വിടേണ്ടി വരുന്നു എന്നും ഇതില്‍ നിന്ന് വ്യക്തം. ഒപ്പം, എങ്ങനെ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് സംസ്ഥാനത്ത് തഴച്ചുവളരാനാവുന്നു എന്നും. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക് 100-200 കോടി രൂപയായിരുന്നു ഈയിനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടത്. എങ്ങനെ ഈ ഫണ്ട് നഷ്ടമായി എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കേരളത്തോട് വിശദീകരിക്കണം.
ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് നല്‍കുന്ന റൂസ ഫണ്ട് വിനിയോഗത്തിലെ കേരളത്തിന്‍റെ വീഴ്ച ബഹു.കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി കഴിഞ്ഞ ഡിസംബറില്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. ഇതേ വാര്‍ത്തയില്‍ പറയുന്ന യുജിസി ശണ്പള പരിഷ്ക്കരണത്തിന്‍റെ 750 കോടി എങ്ങനെ നഷ്ടമായെന്ന് ഞാന്‍ പലയാവര്‍ത്തി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണം കൈമാറിയതിന്‍റെ രേഖകള്‍ നിശ്ചയിച്ച സമയത്ത് സമര്‍പ്പിച്ചില്ല. എന്നിട്ടും മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതെക്കുറിച്ച് ആവര്‍ത്തിച്ച് കള്ളം പറഞ്ഞ് നടക്കുന്നു. അവകാശപ്പെട്ട പണം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയില്‍ പോവുകയായിരുന്നോ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നോ ചെയ്യേണ്ടതെന്ന് ജനങ്ങള്‍ പറയട്ടെ. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാന്‍ മോദിയെ കുറ്റപ്പെടുത്തലും രാഷ്ട്രീയ വേട്ടയാടല്‍ സിദ്ധാന്തവും എക്കാലവും സഹായിക്കില്ലെന്ന് ഇടതുമുന്നണി തിരിച്ചറിയുക.












Click it and Unblock the Notifications