'കാറിൽ ഒരാൾ മാത്രമാണെങ്കിൽ കർശന നടപടി വേണം'; ഓണത്തിന് മുൻപ് കമ്മീഷണറോട് അപേക്ഷയുമായി ഓട്ടോ ഡ്രൈവർ
കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ഒരു ഓട്ടോ ഡ്രൈവർ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഓണത്തിരക്കിനെ ഫലപ്രദമായി നിയന്ത്രിക്കാനായില്ലെങ്കിൽ ഓട്ടോക്കാരായ തങ്ങളുടെ അവസ്ഥ പരിതാപകരമാകുമെന്നാണ് നാസർ എന്ന ഓട്ടോഡ്രൈവർ കുറിപ്പിൽ പറയുന്നത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഷൗക്കത്തലിയെ അഭിസംബോധന ചെയ്തെഴുതിയ കുറിപ്പ് നടൻ ജോയ് മാത്യു ഉൾപ്പെടെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ ശരിയെന്ന് തോന്നിയാല്‍ അത് അധികാരികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലതല്ലേ എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം.

' ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലി സാർ. എൻറെ പേര് നാസർ ഞാൻ കോഴിക്കോട് സിറ്റിയിലെ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ 30 വർഷമായി കോഴിക്കോട് സിറ്റിയിൽ
ഓട്ടോ ഓടിച്ച് ജീവിക്കുന്നു .ഞാൻ നിങ്ങളുടെ ഫോട്ടോ വെച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം എൻറെയും എൻറെ സഹപ്രവർത്തകരുടെയും വേദനകൾ പറയാൻ വേണ്ടിയാണ് സാർ.
കോഴിക്കോട് സിറ്റിയിൽ ഓരോ ദിവസം തോറും വാഹനങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ്, ഇപ്പോൾ പല സ്ഥാപനങ്ങളും പല മാളുകളും സിറ്റിയിൽ വന്നതോടുകൂടി പല നാടുകളിൽ നിന്നും ആളുകൾ വരുന്നു, അവരിൽ നൂറിൽ 70% വും കാറുമായിട്ടാണ് വരുന്നത് .അവർക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ സിറ്റിയിൽ ഇല്ല. അതുകൂടാതെ 4337 സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ കോഴിക്കോട് ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അത് 7500 അടുത്തായി അതുകൂടാതെ ഓൺലൈൻ ടാക്സികൾ കാറുകൾ ഇതെല്ലാം കൂടി കോഴിക്കോട് സിറ്റിയിൽ നിറഞ്ഞു തുളുമ്പുകയാണ്. ഈ ഗതാഗതക്കുരുക്ക് പോലീസിന് നിയന്ത്രിക്കുന്നതിൽ ഒരു പരിധിയുണ്ട്,
സാർ ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം
ഓണം അടുത്തു വരുന്നു, ഇപ്പോൾ ഉള്ളതിന്റെ പത്ത് മടങ്ങ് ബ്ലോക്ക് ഉണ്ടാകും. ഓണം കഴിയുന്നതുവരെ എങ്കിലും ഇതിൻറെ മുൻപ് ഉണ്ടായിരുന്ന കമ്മീഷണർ ചെയ്തത് പോലെ ബഹുമാനപ്പെട്ട ഷൗക്കത്തലി സാർ ചെയ്യണം, എങ്ങനെ എന്നല്ലേ ഓണം അടുക്കുമ്പോൾ കാറിൽ ഒരാൾ മാത്രം സിറ്റിയിലേക്ക് വരുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കണം, അല്ലെങ്കിൽ ഒരു ഓർഡർ പോലും ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ 30 രൂപന്റെ ഓട്ടം പോയാൽ 20 രൂപയുടെ ഇന്ധനം തീരുന്നു .ഈ സാഹചര്യത്തിൽ ബഹുമാനപ്പെട്ട സാർ ഒരു കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരായ ഞങ്ങളുടെ സ്ഥിതി വളരെ ദയനീയമായിരിക്കും.
സാർ ഒരു ആഘോഷം വന്നാൽ സിറ്റിയിൽ ആളുകൾ വന്നു കൂടും, നല്ല ഓട്ടം കിട്ടും. പക്ഷേ ഓടാൻ കഴിയില്ല .ഇത് കഴിഞ്ഞ വർഷങ്ങളോളമായി ഞങ്ങൾ അനുഭവിക്കുന്ന വേദനകളാണ്, ഞങ്ങൾക്ക് ബോൺസ് തരാൻ ആരുമില്ല അഡ്വാൻസ് തരാൻ ആരുമില്ല ഞങ്ങൾ ഓട്ടോ ഓടിച്ച് കാശ് കിട്ടിയിട്ട് വേണം ഓണത്തിന് മക്കൾക്ക് ഡ്രസ്സ് വാങ്ങാനും മറ്റ് സാധനങ്ങൾ എല്ലാം വാങ്ങാൻ ഇത്രയും താഴ്മയോടെ കൂടി നിങ്ങളോട് പറയുന്നത് വേദന കൊണ്ടാണ് അത് മനസ്സിലാക്കാനുള്ള മനസ്സ് സാർ കാണിക്കണം പാവങ്ങളായ ഞങ്ങളെ കൈവിടരുത് പ്ലീസ്.,', എന്നാണ് കുറിപ്പിൽ പറയുന്നത്.
അതേസമയം പോസ്റ്റിന് താഴെ നിരവധി പേർ കമൻ്റുമായി എത്തി. ഇത്തരമൊരു നിർദേശം കോടതിയിൽ ചോദ്യം ചെയ്താൽ തിരിച്ചടിയുണ്ടാകുമെന്നും ടാക്സ് അടച്ച് വാഹനം വാങ്ങുന്ന ഒരാളോട് സിറ്റിയിലോട്ട് ഒറ്റക്ക് വരരുത് എന്ന് പറയാൻ സർക്കാരിന് അധികാരമില്ലെന്നുമാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications