'ഇടുക്കി ഗോൾഡ് ഉള്ള കാര്യമാണ്, അതാണ് സിനിമ ആയത്, വയലൻസിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല'; സുരേഷ് ഗോപി
കൊച്ചി: മലയാള സിനിമയിലെ അമിത വയലൻസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാവാമെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമയെ കേവലമായി കാണുക മാത്രമല്ല അതിനെ മനസിലാക്കുക കൂടി ചെയ്യണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എങ്കിലും കുറ്റം പൂർണമായി സിനിമയുടെ മേൽ ഇടരുതെന്നാണ് അദ്ദേഹവും പറയുന്നത്.
ഇത്തരം സംഭവങ്ങളില്‍ സിനിമയുടെ സ്വാധീനമുണ്ടാവും. എന്നാല്‍ ഇത് മുഴുവൻ സിനിമയില്‍ ഉത്ഭവിച്ചതാണെന്ന് പറയരുത്. ഏറെ വിമര്‍ശിക്കപ്പെടുന്നത് 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമയാണ്. ഇടുക്കി ഗോള്‍ഡ് എന്ന അവസ്ഥയുള്ളത് കൊണ്ടല്ലേ, ആ കലാരൂപമുണ്ടായത്. അല്ലാതെ വായുവിലൂടെ ചിന്തയില്‍ നിന്ന് ആവാഹിച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോ? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.

അങ്ങനെയൊരു അവസ്ഥയുണ്ട്. എന്നാല്‍ അതിനെ മഹത്വവത്കരിച്ചതിന് പിന്നില്‍ എന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അതുമായി ബന്ധപ്പെട്ട കലാകാരന്മാരോട് ചോദിക്കണം. വിവേകം ഒരു കലയില്‍ തന്നെ ഉള്‍ക്കൊള്ളം എന്ന് പറഞ്ഞുകൂടല്ലോ. വരികള്‍ വായിച്ചാല്‍ മാത്രം പോരാ, അത് നാം മനസിലാക്കുക കൂടി വേണമെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
സിനിമയിലെ വയലന്‍സിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. നേരിയ തോതിലെങ്കിലും അതിന്റെ ഭാഗമായി വളര്‍ന്ന ആളാണ് ഞാനും. ഇത് നല്ലതല്ല, കണ്ട് ആനന്ദിക്കാനുള്ളതല്ല. പകരം ഇതില്‍നിന്ന് പഠിക്കാനുള്ളതാണെന്നും സുരേഷ് ഗോപി പറയുന്നു. സംസ്ഥാനത്തെ അതിക്രമങ്ങളിൽ സിനിമയുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി വേളയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
കുട്ടികള്‍ ഇങ്ങനെയാകുന്നത് കാണുമ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് വീട്ടില്‍ വന്ന് നില്‍ക്കണമെന്നാണ് തോന്നിയത്. മക്കള്‍ എന്നുപറയുന്നത് ഒരു കുടുംബത്തിന്റെ മാത്രം സ്വത്തല്ല, അവർ രാജ്യത്തിന്റെ സ്വത്താണ്. ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് രാജ്യത്തിന്റെ എല്ലാം അംശങ്ങളിലേക്കും ശുദ്ധമായി ശക്തമായി സംഭാവന നല്‍കി രാജ്യത്തെ രക്ഷിക്കാനാണെന്നും സുരേഷ് ഗോപി പറയുന്നു.
ഒരു കുഞ്ഞുപോലും പാഴായി പോകാനും പൊലിഞ്ഞുപോകാനും പാടില്ല. ഇതിന് പരിഹാരം കാണാന്‍ ഒരുവീട്ടിലെ അച്ഛനും അമ്മയും മാത്രം വിചാരിച്ചാല്‍ പോരാ, റസിഡന്റ് അസോസിയേഷനുകള്‍ക്ക് നല്ല സംഭാവനകൾ നല്‍കാനാവും. പാര്‍ട്ടികള്‍ക്കും കഴിയും. കേരളം അത്രയും വലിയ അപകട നിലയിലേക്ക് പോയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സമീപകാലത്തായി വരുന്ന മലയാള സിനിമകളിൽ പലതിലും വയലൻസ് രംഗങ്ങൾ കൂടുതലാണ് എന്ന വിമർശനം ശക്തമാണ്. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഉൾപ്പെടെ ഈ വിമർശനങ്ങൾ നേരിട്ടിരുന്നു. കൂടാതെ ദൃശ്യം പോലെയുള്ള ചിത്രങ്ങൾക്ക് നേരെയും ഈ പരാതി ഉയർന്നിരുന്നു. അതിനിടയിലാണ് ഈ വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിച്ചത്.












Click it and Unblock the Notifications