'ആശാ വർക്കർമാരെ കണ്ടത് ആത്മാർത്ഥയോടെ, അവരുടെ ജീവിതം നേരെയാവണം'; സുരേഷ് ഗോപി
തിരുവനന്തപുരം: സമരം നടത്തുന്ന ആശാ വർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഈ ആത്മാർത്ഥത തനിക്ക് അവസാനം വരെ ഉണ്ടാകും. ആശാ വർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. പറയാനുള്ളത് ജെപി നദ്ദ തന്നെ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആശാവർക്കർമാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടത്. സംസ്ഥാന ആരോഗ്യമന്ത്രിയെ താൻ ഒരിക്കലും കുറ്റം പറയാനില്ല. ഇക്കാര്യത്തിൽ എടുത്തു ചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. അതാണ് താൻ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുർവാഖ്യാനം ചെയ്‌തുവെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

വിഷയത്തിന്റെ ഗൗരവം ചോർന്ന് പോകും. ഇതിന്റെ മൂല്യം തകർക്കാൻ മാധ്യമങ്ങൾ കത്രിക വച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ചുള്ള കാര്യത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ല. തന്റെ പക്ഷമാണ് നോക്കുന്നത്, അല്ലാതെ മറ്റുള്ളവരുടെ വാഖ്യാനം നോക്കാറില്ല. ഒരു സത്യമുണ്ട്, സത്യം തന്റെ ദൈവങ്ങള്‍ക്കറിയാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
നേരത്തെ സുരേഷ് ഗോപി ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. ആശാ വർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്നായിരുന്നു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി അന്ന് വാഗ്‌ദാനം നൽകിയിരുന്നു.
അതിനിടെ ആറ്റുകാൽ പൊങ്കാല സമയത്ത് സമരം ചെയ്യുന്ന ആശമാർക്ക് വേണ്ടി സുരേഷ് ഗോപി കിറ്റ് ഉൾപ്പെടെ സൗജന്യമായി വിതരണം ചെയ്‌തിരുന്നു. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ ആശമാരുടെ സമരവേദിയിൽ എത്തിച്ചു നൽകുകയായിരുന്നു. സമരവേദി സന്ദർശിച്ച വേളയിലാണ് സുരേഷ് ഗോപി സൗജന്യ കിറ്റ് വാഗ്‌ദാനം ചെയ്‌തത്. പിന്നാലെ അദ്ദേഹം വാക്കുപാലിക്കുകയായിരുന്നു.
അതേസമയം, സെക്രട്ടറിയേറ്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ആശ വർക്കർമാർ. ഈ മാസം 24ന് സമര കേന്ദ്രത്തിൽ ആശ വർക്കമാർ കൂട്ട ഉപവാസമിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് കൂടുതൽ പേർ ഇതിൽ അണിചേരുന്നത്.












Click it and Unblock the Notifications