സുകുമാരൻ നായർക്കെതിരെ സുരേഷ് ഗോപി; 'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, ബദൽ കണ്ടെത്തണം'
ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരണം, അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ഡൽഹിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലേത് മികച്ച മാതൃകയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹിയില്‍ മന്നം സ്‌മൃതി മണ്ഡപം ഉദ്ഘാടന ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.

പെരുന്നയിൽ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകും. നമ്മുക്കതിൽ ദുഃഖമുണ്ടോ? അതിന് ബദൽ മാർഗങ്ങൾ കണ്ടെത്തണം. പെരുന്നയിലേത് മന്നത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട മഹത്തായ സ്ഥാപനമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ കാലം പ്രവർത്തിക്കും. ശുദ്ധീകരണം നടക്കും. തിരഞ്ഞെടുപ്പിന് ശേഷം വലിയ ശുദ്ധി നടന്നില്ലേ. മാറ്റം വരട്ടെ. മറ്റ് ചില ഉദ്ദേശങ്ങളുമായി അത് തകർക്കാൻ ഇറങ്ങണ്ട; എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
പെരുന്നയിലെ മന്നം സ്‌മൃതി മണ്ഡപത്തിൽ പൃഷ്‌പാർച്ചന നടത്തുന്നത് തടയുന്ന സാഹചര്യത്തോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പെരുന്നയിലെ പ്രശ്‌നങ്ങൾക്കുള്ള ബദൽ മാർഗമാണ് ഡൽഹിയിൽ നിർമ്മിച്ചിരിക്കുന്ന മന്നം സ്‌മൃതി മണ്ഡപമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യം സുകുമാരൻ നായർ തന്നെയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം.
അതേസമയം, ഉപരാഷ്ട്രപതി സിപി രാധാകൃഷ്‌ണനും ഇതേ ചടങ്ങിൽ സുകുമാരൻ നായരെ പേരെടുത്ത് പറയാതെ വിമർശിച്ചിരുന്നു. ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ട എന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ വാക്കുകൾ. സുരേഷ് ഗോപിയും ഇതേ ചടങ്ങിൽ പങ്കെടുത്തിരുന്നു.
താനാണ് സർവവും എന്ന് ആരും കരുതരുതെന്നും കർമയോഗിയായ മന്നം പത്മനാഭന്റെ സംഭാവനകൾ കാരണമാണ് നിങ്ങൾക്കെല്ലാം ഈ സ്ഥാനം ലഭിച്ചതെന്ന ബോധ്യം വേണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മന്നത്തിന്റെ സ്‌മൃതിസ്ഥാനത്തേക്ക് വരുന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും എല്ലാവരും അവിടേക്ക് വരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications