മാധവ വാര്യര്‍ ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന, കുഞ്ഞിപ്പോക്കറായിരുന്നെങ്കിൽ കെണിഞ്ഞേനെയെന്ന് ജലീൽ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെടി ജലീലിന് എതിരെയും ആരോപണങ്ങള്‍. ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ടുളളതാണ് ആരോപണം. സംസ്ഥാനത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴ പെട്ടികളില്‍ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നുവെന്നും ചില പെട്ടികള്‍ അപ്രത്യക്ഷമായെന്നും സ്വപ്‌ന സുരേഷ് രഹസ്യ മൊഴിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് എന്ന കമ്പനി വഴി സംസ്ഥാനത്തേക്ക് 17 ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമയായ മാധവ വാര്യര്‍ കെടി ജലീലിന്റെ ബിനാമി ആണെന്നും സ്വപ്‌ന ആരോപിക്കുന്നു. കെടി ജലീലുമായി ഉറ്റ ബന്ധമുളള കോണ്‍സുല്‍ ജനറലാണ് ഇക്കാര്യം തന്നോട് പറഞ്ഞത് എന്നാണ് സ്വപ്‌ന സുരേഷിന്റെ അവകാശവാദം.
ഇറക്കുമതി ചെയ്ത 17 ടണ്‍ ഈന്തപ്പഴ പെട്ടികളില്‍ ചിലവയ്ക്ക് അസാധാരണ ഭാരം ഉണ്ടായിരുന്നുവെന്നും ചിലത് കാണാതായെന്നും സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്തിന് അകത്ത് മാത്രമല്ല പുറത്തും ഇത്തരത്തില്‍ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക് വഴി ഈന്തപ്പഴവും ഖുറാനും ഇറക്കുമതി ചെയ്തുവെന്നും സ്വപ്‌ന ആരോപിക്കുന്നു. അതേസമയം സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പരിഹാസ രൂപത്തില്‍ മറുപടിയുമായി കെടി ജലീല്‍ രംഗത്ത് വന്നിട്ടുണ്ട്.
തിരുനാവായക്കാരൻ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിൻ്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞേനെ! എന്നാണ് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കെടി ജലീലിനെ കൂടാതെ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് എതിരെയും സത്യവാങ്മൂലത്തിൽ ആരോപണം ഉണ്ട്. ഷാർജയിൽ വിദ്യാഭ്യാസ സ്ഥാപനത്തിനുളള ഭൂമി ലഭിക്കാൻ കോൺസുൽ ജനറലിന് കൈക്കൂലി നൽകി എന്നാണ് ആരോപണം. സ്വപ്‌നയുടെ ആരോപണങ്ങൾ ശൂന്യതയിൽ നിന്നുള്ളതെന്നാണ് പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. അതേസമയം സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കെടി ജലീൽ ഉച്ചക്ക് 12.30 ന് മാധ്യമങ്ങളെ കാണും. അതോടെ നുണക്കഥകൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുമെന്ന് ജലീൽ പറയുന്നു.
Recommended Video