സ്വര്‍ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് പിടിയില്‍, ഒപ്പം സന്ദീപും, പിടികൂടിയത് ബെംഗളൂരുവിൽ നിന്ന്!
കൊച്ചി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് പിടിയില്‍. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരും പിടിയിലായിരിക്കുകയാണ്. ബെംഗളൂരുവില്‍ വെച്ചാണ് ഇരുവരും പിടിയിലായിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് ഇരുവരേയും പിടികൂടിയിരിക്കുന്നത്.
Recommended Video
സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും പിടികൂടിയ വിവരം എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. ഇരുവരേയും നാളെ രാവിലെ പത്ത് മണിയോടെ കൊച്ചിയില്‍ എന്‍ഐഎ സംഘം എത്തിക്കും. കര്‍ണാടകത്തിലെ എലഹങ്ക എന്ന സ്ഥലത്ത് നിന്നാണ് ഇരുവരുേയും എന്‍ഐഎ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ സരിത്ത് നേരത്തെ തന്നെ പിടിയിലായതാണ്. സന്ദീപ് നായര്‍ നാലാം പ്രതിയാണ്. സന്ദീപ് നടത്തിയ ഫോൺ കോൾ ആണ് പ്രതികളെ പിടികൂടാൻ എൻഐഎയെ സഹായിച്ചത് എന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ വീട്ടിലേക്ക് സന്ദീപ് സഹോദരനെ വിളിച്ചിരുന്നു. ഈ സമയം കസ്റ്റംസ് വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഈ ഫോൺവിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ദിവസങ്ങളായി സ്വപ്‌നയ്ക്കും സന്ദീപിനും വേണ്ടിയുളള തിരച്ചിലില്‍ ആണ് കസ്റ്റംസ്. സ്വപ്‌നയും സന്ദീപും കേരളം വിട്ട് കടന്നതായുളള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിനിടെ സ്വപ്ന കൊച്ചിയില്‍ തന്നെ ഉള്ളതായും അഭ്യൂഹങ്ങള്‍ പരന്നു. സ്വപ്‌ന കുടുംബത്തോടൊപ്പമാണ് ബെംഗളൂരുവിലേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ കൊച്ചിയില്‍ എത്തിച്ച് പ്രതികളില്‍ നിന്നും പ്രാഥമിക മൊഴിയെടുപ്പ് നടത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കും.
സന്ദീപിന്റെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയിരിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ സന്ദീപും സ്വപ്‌നയും എങ്ങനെ കേരളം വിട്ട് ബെംഗളൂരുവില്‍ എത്തി എന്നത് ദുരൂഹമാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഇവരെ കൂടാതെ ഫൈസല്‍ പരീത് എന്നയാളെ എന്‍ഐഎയുടെ എഫ്‌ഐആറില്‍ മൂന്നാം പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. കേസില്‍ എന്‍ഐഎ പ്രതികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയിരിക്കുകയാണ്. എന്‍ഐഎ കൊച്ചി യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലെ തീവ്രവാദ ബന്ധം അടക്കമാണ് എന്‍ഐഎ അന്വേഷിക്കുക.












Click it and Unblock the Notifications