തലശ്ശേരി ഇരട്ടക്കൊല: നാടിനെ നടുക്കുന്നതെന്ന് മുഖ്യമന്ത്രി, പിന്നില്‍ മാഫിയ സംഘമെന്ന് ജയരാജനും
കണ്ണൂർ: തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാവും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് -എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യും. അതോടൊപ്പം ഈ പോരാട്ടത്തിൽ അണിചേരുന്നവർ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമുഹത്തിലാകെ ഉയർന്നു വരണം.
സഹോദരന്റെ വിവാഹം നടന്നില്ല; കൃപാസനത്തില്‍ പ്രാർത്ഥിച്ചു, പിന്നീട് നടന്നത്, വൈറലായി ധന്യയുടെ സാക്ഷ്യം
അവരും അവരുടെ കുടുംബാംഗങ്ങളും നിസ്സഹായാവസ്ഥയിൽ എത്തിക്കൂടാ. അവർക്ക് കൈത്താങ്ങ് നൽകാൻ നമുക്കാകെ ഉത്തരവാദിത്വമുണ്ട്. ഇതിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകാമെന്ന് സർക്കാരിന് ബോധ്യമുണ്ട്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു പോരാടാം. തലശ്ശേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അക്കാര്യത്തില്‍ ഞാന്‍ ദില്‍ഷയോട് ഇപ്പോഴും നന്ദിയുള്ളവനാണെന്ന് റോബിന്‍: ആ സ്വഭാവമുള്ളവളല്ല അവള്‍
അതേസമയം, തലശ്ശേരിയിലെ ചിറമ്മൽ കെ ഖാലിദിനെയും പി ഷമീറിനെയും കൊലപ്പെടുത്തിയത് ലഹരി മാഫിയ സംഘമാണെന്നായിരുന്നു സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രതികരണം.. കഞ്ചാവ് വില്പന നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ജാക്സന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിനെതിരെ കൊല്ലപ്പെട്ടവരും പരിക്കു പറ്റിയവരും പ്രതികരിച്ചിരുന്നു. അതിനോടുള്ള പകയാണ് കൊലപാതകത്തിൽ എത്തിച്ചത്. രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ നാടാകെ ദുഃഖത്തിലാണ്. രണ്ടു കുടുംബങ്ങൾക്കും അവരുടെ ആശ്രയങ്ങൾ ആണ് ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവില്പന നടത്തുന്ന കൊലയാളികൾ പെട്ടെന്നാണ് സമ്പന്നരായത്. പണത്തോടുള്ള ആർത്തിയാണ് കഞ്ചാവും മയക്കുമരുന്നും വിൽപ്പന നടത്താൻ ഇവരെ പ്രേരിപ്പിച്ചത്. അതാവട്ടെ പുതുതലമുറയെ വഴിതെറ്റിക്കുന്നതാണ്. എൽ ഡി എഫ് സർക്കാർ ലഹരി വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചപ്പോൾ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ സഹകരിച്ചു. എന്നാൽ ലഹരിമാഫിയ സംഘത്തിനെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കാൻ ഗുണ്ടാസംഘത്തെ സൃഷ്ടിക്കുകയാണ്.അതാണ് തലശ്ശേരിയിൽ കണ്ടത്.
ലഹരിവില്പനയിൽ ഏർപ്പെട്ട ഒരു ഡസനിലേറെ പേർ കൊലയാളിസംഘത്തിലുണ്ട്. കൊലയാളികളെയും അവരെ സഹായിച്ചവരെയും എത്രയും പെട്ടെന്ന് പോലീസ് പിടികൂടണം. അതോടൊപ്പം നാടിന്റെ സമാധാനം തകർക്കുന്ന ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യുകയും വേണം. കൊലപാതകത്തിനും ലഹരിമാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾക്കും എതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധം ഉയർത്തി കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.