കോൺഗ്രസ്സിനും ബിജെപിയ്ക്കും ഇടയിലുള്ള അതിർവരമ്പുകള്‍ ഇല്ലാതാവുന്നു; ആനാവൂർ നാഗപ്പന്‍
തിരുവനന്തപുരം: രാജ്യത്തെ മനുഷ്യാവകാശ ലംഘന കേസുകളിൽ തുടർച്ചയായ മൂന്നാം വർഷവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിന് ഒന്നാം സ്ഥാനമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ 40 ശതമാനവും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിട്ടുള്ള യു.പിയിലാണ്.
ജനാധിപത്യത്തെ നോക്ക് കുത്തിയാക്കി ന്യൂനപക്ഷങ്ങളെയും ദളിത് - ആദിവാസിവിഭാഗങ്ങളെയും ആക്രമിച്ചും കൊലപ്പെടുത്തിയും രാജ്യത്ത് ആർഎസ്എസ് നടത്തുന്ന തേരോട്ടത്തിന്റെ നേർകാഴ്ച കൂടിയാണ് ഈ റിപ്പോർട്ട്. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഈ ഫാസിസിറ്റ് ശക്തികൾക്ക് കടിഞ്ഞാണിടാൻ ആ പാർട്ടി തയ്യാറാകുന്നില്ല. തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് വേണ്ടി കോൺഗ്രസ്സ് സ്വീകരിക്കുന്ന ഈ മൃദു ഹിന്ദുത്വ സമീപനം അത്യാപത്താണെന്ന് നേരത്തെ തന്നെ ഇടതുപക്ഷം ചൂണ്ടി കാണിച്ചിരുന്നു.

എന്നാൽ ബിജെപിയ്ക്ക് നൽകിയിരുന്ന നിശബ്ദ പിന്തുണയ്ക്ക് പകരം പരസ്യ സഖ്യങ്ങളിലേയ്ക്ക് നീങ്ങുന്ന രാഷ്ട്രീയ ജീർണതയിലേയ്ക്ക് കോൺഗ്രസ്സ് കൂപ്പ് കുത്തി. കോൺഗ്രസ്സിനും ബിജെപിയ്ക്കും ഇടയിലുള്ള അതിർവരമ്പുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ കർഷകർ നേടിയ ഐതിഹാസിക വിജയം പ്രതീക്ഷ പകരുന്നതാണ്. എല്ലാത്തരം ജനാധിപത്യ ധ്വംസനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും മതനിരപേക്ഷതയ്ക്കെതിരായ കടന്നാക്രമണങ്ങൾക്കും എതിരായ ബഹുജനമുന്നേറ്റമാണ് ആവശ്യം. അത്തരത്തിലൊരു മഹാപ്രക്ഷോഭം രാജ്യത്ത് ഉയർന്ന് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകസമര വിജയത്തിന് അഭിവാദ്യങ്ങൾ നേരുന്നതായും അദ്ദേഹം അറിയിച്ചു. സമരത്തിൽ വീരമൃത്യുവരിച്ച രക്തസാക്ഷികൾക്ക് സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. വർഗ്ഗ സമരത്തിന്റെ യഥാർത്ഥ രൂപമാണ് കർഷകസമരത്തിലൂടെ ഉയർന്നുവന്നത്. ജനതയെ ഒട്ടാകെ മൃഗീയമായി ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന കോർപ്പറേറ്റുകൾക്കെതിരെ നാട്ടിൻപുറത്തെ കർഷകരും, കർഷകത്തൊഴിലാളികളും, സംഘടിത മേഖലയിലെ തൊഴിലാളിവർഗവും, ജനാധിപത്യവാദികളുമടക്കം അധ്വാനിക്കുന്ന ജനവിഭാഗങ്ങളൊട്ടാകെ ഒറ്റക്കെട്ടായി അണിനിരന്ന് നടത്തിയ ഐതിഹാസികമായ സമമാണ് കർഷകസമരം.
കോർപറേറ്റുകളെയും അവരുടെ വൈതാളികരായ കൂട്ടാളികളായ കേന്ദ്ര ഭരണാധികാരികളെയുംമുട്ടുകുത്തിക്കാനും, താൽക്കാലികമായെങ്കിലും പരാജയപ്പെടുത്താനും ഈ വർഗ്ഗ ഐക്യത്തിന്റെ മഹാശക്തിയ്ക്ക് സാധ്യമായി. ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞ് പോകില്ല എന്നും, പ്രകാശപൂരിതമായ ഒരു നല്ല നാളെ ഇന്ത്യക്ക് വേണ്ടി വാർത്തെടുക്കാൻ ഈ ജനതയ്ക്ക് ശേഷിയുണ്ട് എന്നതിന്റെയും മകുടോദാഹരണമായി ഈ പ്രക്ഷോഭം മാറി. എല്ലാവർക്കും അഭിവാദ്യങ്ങൾ- ആനാവൂർ നാഗപ്പന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications