പരിഗണനയിൽ ഉണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പ് വച്ച് ഗവർണർ; ആകെ അഞ്ച് ബില്ലുകളിലാണ് ഒപ്പ് വച്ചത്
തിരുവനന്തപുരം: നിലവിൽ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പ് വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള 5 ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ ഒപ്പിട്ടത്.
നേരത്തെ ബില്ലുകൾ സമയബന്ധിതമായി ഒപ്പു വയ്ക്കാത്തതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ ഫെഡറൽ അവകാശങ്ങൾ തകർക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഗവർണറുടെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു.

ഭൂപതിവ് ഭേദഗതി നിയമത്തിന് പുറമെ നെൽവയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്‌കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലും ഗവർണർ ഒപ്പ് വച്ചിട്ടുണ്ട്. ഇതോടെ ഗവർണറുടെ പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകളിൽ എല്ലാം തീർപ്പായി.
ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഉൾപ്പെടെ ആദ്യഘട്ടത്തിൽ ഇടഞ്ഞു നിന്നിരുന്ന ഗവർണർ പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് ഗവർണർക്ക് പരാതികൾ ലഭിച്ചിരുന്നു. ഇത് സർക്കാരിന് അയക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി വിഷയത്തിൽ വിശദമായ മറുപടി ഗവർണർക്ക് നൽകുകയായിരുന്നു.
കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബില്ലും ഇത് തന്നെയായിരുന്നു. ഇതിൽ തീർപ്പാക്കാത്ത ഗവർണറുടെ നടപടിയിൽ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷവും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒടുവിൽ ഗവർണർ വഴങ്ങുകയായിരുന്നു.
നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം അതിനാൽ തന്നെ ഇതിൽ കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാൽ ഈ ബില്ലിനെതിരെ പരിസ്ഥിതി സംഘടനകൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇടുക്കിയിലെ കയ്യേറ്റങ്ങൾ നിയമാനുസൃതമാക്കാൻ ബില്ല് സഹായിക്കും എന്നായിരുന്നു പ്രധാന ആക്ഷേപം.
അതേസമയം, തിരഞ്ഞെടുപ്പ് കാലമായതിനാൽ ഗവർണർ സർക്കാർ പോര് ഒരു പരിധിവരെ കുറഞ്ഞ സമയമാണ് കടന്നുപോയത്. ഇതും ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ. കൂടാതെ സർക്കാർ നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ചതും ഗവർണറെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് കരുതുന്നത്. എന്തായാലൂം സംസ്ഥാന സർക്കാരിന്റെ കാലങ്ങളായുള്ള ഒരു ആവശ്യത്തിനാണ് ഇന്ന് പരിഹാരമായിരിക്കുന്നത്.












Click it and Unblock the Notifications