സ്‌കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍; മാനദണ്ഡങ്ങളിങ്ങനെ
തിരുവനന്തപുരം: സ്‌കൂൾ വിനോദയാത്രകൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദേശിച്ചു.
വിനോദയാത്രകൾ സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുൻപ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്ന് മാനദണ്ഡത്തിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശങ്ങൾ ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കർശനനിർദേശങ്ങൾ പുറപ്പെടുവിച്ചത്.മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകും എന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്ക് ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യം ഉണ്ടാവണമെന്നും വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണമെന്നും മന്ത്രി പറഞ്ഞു.
അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. വിനോദ യാത്ര മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണം.
അതേ സമയം, ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വാഹനവകുപ്പ് നടത്തിയ പത്ത് ദിവസം നീണ്ട ഓപറേഷൻ ഫോക്കസ് -3 എന്ന പ്രത്യേക പരിശോധയിൽ 4584 നിയമലംഘനങ്ങൾ കണ്ടെത്തി. 1.03 കോടി രൂപ പിഴയിട്ടു. അപകടകരമായ ഡ്രൈവിങ്ങിന് 189 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. ഗുരുതര നിയമലംഘനം പിടികൂടിയ 14 ബസുകളുടെ ആർ.സി റദ്ദാക്കി.
3480 വാഹനങ്ങളിൽ നിരോധിത ലൈറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തി. നാലും അഞ്ചും എച്ച്.ഐ.ഡി ലൈറ്റുകൾ (ഹൈ ഇൻറൻസിറ്റി ഡിസ്ചാർജ്) തെളിയിച്ചായിരുന്നു ഇവയുടെ പാച്ചിൽ. അര കിലോമീറ്ററിലേറെ പ്രകാശം നൽകുന്ന എച്ച്.ഐ.ഡി ലൈറ്റുകൾ എതിർദിശയിൽ എത്തുന്നവരുടെ കാഴ്ചയെത്തന്നെ മറയ്ക്കുന്ന രീതിയിൽ ആണ് വിന്യസിച്ചതു.












Click it and Unblock the Notifications