പാലം വന്നു. പക്ഷേ ബസ് മാത്രം വന്നില്ല; പെരുമ്പളംകാരുടെ ദുരിതത്തിന് അറുതിയില്ല, എന്ന് വരും കെഎസ്ആർടിസി?
ആലപ്പുഴ: പെരുമ്പളം പാലത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞ് നാല് മാസങ്ങൾ പിന്നിട്ടിട്ടും വാഗ്‌ദാനങ്ങൾ വെറും വാക്കാവുന്നു. ദ്വീപിന്റെ വികസന ചരിത്രത്തിൽ നിർണായക നാഴികക്കല്ലായാണ് പെരുമ്പളം പാലത്തിന്റെ നിർമ്മാണം വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടുകളായി ജങ്കാർ സർവീസിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ദ്വീപ് നിവാസികൾക്ക് കരമാർഗ യാത്രയുടെ സ്വപ്‌നം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചാണ് പാലം നിർമ്മിച്ചത്. നാല് മാസങ്ങൾക്ക് ശേഷവും സ്ഥിരം കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാത്തത് നാട്ടുകാരെ നിരാശരാക്കുകയാണ്.
ഈ വർഷം മാർച്ച് 7-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പെരുമ്പളം പാലം നാടിന് സമർപ്പിച്ചത്. പാലം തുറന്നതിന് പിന്നാലെ ചെർത്തല, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മൂന്ന് കെഎസ്ആർടിസി ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതോടെ ദ്വീപ് നിവാസികൾക്ക് പൊതുഗതാഗത സൗകര്യം ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷ ശക്തമായെങ്കിലും നാല് മാസം പിന്നിട്ടിട്ടും സ്ഥിരം സർവീസ് യാഥാർഥ്യമായിട്ടില്ല.

പാലത്തിന്റെ ടാറിങ് പൂർണമായി പൂർത്തിയാകാത്തതാണ് പ്രധാന തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യഘട്ട ടാറിങ് പൂർത്തിയായെങ്കിലും ടാറിന്റെ ലഭ്യതക്കുറവ് മൂലം അവസാനഘട്ട പ്രവൃത്തികൾ മുടങ്ങി. ഒരു പാളി കൂടി ടാർ വിരിച്ചാൽ ഭാരവാഹനങ്ങൾക്കും കെഎസ്ആർടിസി ബസുകൾക്കും സുരക്ഷിതമായി സർവീസ് നടത്താൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, പാലം മാത്രമല്ല ദ്വീപിനുള്ളിലെ ഇടുങ്ങിയ റോഡുകളും ബസ് സർവീസിന് വെല്ലുവിളിയാണ്. പരീക്ഷണ ഓട്ടത്തിനിടെ ബസ് പെരുമ്പളത്തിന്റെ തെക്കേയറ്റം വരെ എത്തിയപ്പോൾ എതിർദിശയിൽ വാഹനങ്ങൾ വന്നതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. വലിയ ബസുകൾക്ക് സുഗമമായി സഞ്ചരിക്കാൻ റോഡുകളുടെ വീതി പര്യാപ്‌തമല്ലെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ വലിയ ബസുകൾക്ക് പകരം മിനി കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിആർ ഗിരീഷ്, മിനി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസിയെ സമീപിച്ചതായി അറിയിച്ചു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി നിശ്ചിത സമയങ്ങളിൽ ചെർത്തല, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് മിനി ബസ് സർവീസ് നടത്തിയാൽ ദ്വീപ് നിവാസികളുടെ യാത്രാപ്രശ്‌നത്തിന് വലിയ പരിഹാരമാകുമെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
നിലവിൽ ദ്വീപിനുള്ളിൽ ഏകദേശം 40 ഓട്ടോറിക്ഷകളാണ് പ്രധാന പൊതുഗതാഗത മാർഗമായി പ്രവർത്തിക്കുന്നത്. വർഷങ്ങളായി പെരുമ്പളം നിവാസികളുടെ ജീവരേഖയായിരുന്ന ജങ്കാർ സർവീസ് പാലം നിലവിൽ വന്നതോടെ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ബസ് സർവീസ് വൈകുന്നതിനാൽ യാത്രാ ബുദ്ധിമുട്ട് രൂക്ഷമായ സാഹചര്യത്തിൽ താൽക്കാലികമായി ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
പെരുമ്പളം പാലം ദ്വീപിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. പാലം യാഥാർഥ്യമായതോടെ ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് കരമാർഗം വഴി എളുപ്പത്തിൽ ചെർത്തലയിലേക്കും എറണാകുളത്തേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും എത്തിച്ചേരാൻ സാധിക്കുന്ന സാഹചര്യമായിരുന്നു. അവിടെയാണ് ടാറിംഗ് അടക്കമുള്ളവയിലെ വീഴ്‌ച വെല്ലുവിളി ആവുന്നത്.
അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ വേഗത്തിൽ ദ്വീപിലെത്താനും വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കാനും കൃഷി, മത്സ്യബന്ധനം, ചെറുകിട വ്യാപാരം എന്നിവയ്ക്ക് കൂടുതൽ വിപണി ലഭ്യമാക്കാനും ഈ പാലം സഹായകമാകുമെന്നാണ് കരുതുന്നത്. 106 കോടി രൂപയോളം മുടക്കിയാണ് പാലം പണിഞ്ഞിരിക്കുന്നത്.














Click it and Unblock the Notifications