'തന്നെ കൊല്ലാനും കുടുംബത്തെ അപായപ്പെടുത്താനും സാധ്യത'; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പിവി അൻവർ
മലപ്പുറം: ഭീഷണിക്കത്ത് ചൂണ്ടിക്കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചുകൊണ്ട് അൻവർ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് കൈമാറി. തന്റെ വീടിനും സ്വത്തിനും സംരക്ഷണം വേണം എന്നാണ് അൻവർ ഉന്നയിക്കുന്ന ആവശ്യം. തന്നെ കൊലപ്പെടുത്താനും വീട്ടുകാരെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് കത്തിൽ അൻവർ ആരോപിക്കുന്നത്.
തനിക്കെതിരെ ഭീഷണിക്കത്ത് വന്നുവെന്നാണ് പിവി അൻവർ എംഎൽഎ പറയുന്നത്. അതിനാൽ ജീവഭയം ഉണ്ടെന്ന് ഡിജിപിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അൻവർ തനിക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറിയത്.

എംഎൽഎയുടെ ലെറ്റർ പാഡിലാണ് കത്തെഴുതിയത്. ഭീഷണിക്കത്തിന്റെ പകർപ്പും ഇതിനൊപ്പം ചേർത്തിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉന്നയിച്ചതിന് പിന്നാലെയാണ് അൻവറിന് ഭീഷണിക്കത്ത് വന്നിരിക്കുന്നത്.
മലപ്പുറം എടവണ്ണ ഒതായിയിൽ കഴിയുന്ന തന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനായി പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് അൻവർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അൻവർ മലപ്പുറം ജില്ലാ കളക്‌ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കുടുംബത്തിന് പോലീസ് സംരക്ഷണം തേടി അന്നവർ രംഗത്ത് വരുന്നത്.
അതിനിടെ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നൽകിയ പരാതിയില്‍ ഡിജിപിക്ക് കൃത്യമായ തെളിവുകള്‍ കൈമാറിയെന്ന് കൂടിക്കാഴ്‌ചയ്ക്ക് ശേഷം അൻവർ അറിയിച്ചിരുന്നു. എന്നാൽ എംആര്‍ അജിത് കുമാര്‍ ഇപ്പോഴും ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്നതിനെ അൻവർ വിമർശിച്ചു. അതുകൊണ്ടാണ് കൂടുതല്‍ തെളുവകള്‍ കിട്ടാത്തതെന്നായിരുന്നു അൻവറിന്റെ വാദം.
അതേസമയം, അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴിയെടുത്തിരുന്നു. ഐജി സ്‌പർജൻ കുമാർ ഉൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഡിജിപി മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് മൂന്നര മണിക്കൂറോളം നീണ്ടുവെന്നാണ് ലഭ്യമായ വിവരം. പോലീസ് ആസ്ഥാനത്ത് വച്ചായിരുന്നു നടപടിക്രമങ്ങൾ.
എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പിവി അൻവർ എംഎൽഎ ഉന്നയിച്ചത്. അതിൽ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ളവയും ഉണ്ടായിരുന്നു. സോളാർ കേസ് ഒതുക്കിയത് എംആർ അജിത്കുമാർ ആണെന്നും തൃശൂർ പൂരം അലങ്കോലമാക്കിയതിൽ എഡിജിപിക്ക് പങ്കുണ്ടെന്നും അൻവർ പറഞ്ഞിരുന്നു. കൂടാതെ മുൻ മലപ്പുറം എസ്‌പി സുജിത് ദാസിനെതിരെയും അൻവർ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.












Click it and Unblock the Notifications