സർക്കാറിന്റെ 'ആരോഗ്യം' വീണ്ടെടുക്കാന്‍ കെകെ ശൈലജ?: എംബി രാജേഷും മന്ത്രിസഭയിലേക്ക്, ആലോചനകളിങ്ങനെ
തിരുവനന്തപുരം: പാർട്ടിയിലും സർക്കാറിലും സി പി എം സമൂലമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അടിയന്തരമായി ഇന്ന് സെക്രട്ടറിയേറ്റ് യോഗവും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റി യോഗവും വിളിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
പാർട്ടി നേതൃത്വം ഒരു തരത്തിലുള്ള സൂചനകളും നല്‍കുന്നില്ലെങ്കിലും പുതിയ സംസ്ഥാന സെക്രട്ടറി, പാർട്ടിയുടെ പുതിയ മന്ത്രിമാർ എന്നിവരെക്കുറിച്ചു ചർച്ച ചെയ്യാനാണ് അടിയന്തര യോഗങ്ങളെന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.

അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന സി പി എം പകരക്കാരനെ തേടാനുള്ള സാധ്യത കൂടുതലാണ്. കോടിയേരിക്ക് പകരക്കാരനായി സി പി എം ആലോചിക്കുന്ന പേരുകളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർക്കാണ് സാധ്യത കൂടുതല്‍. 75 വയസ്സെന്ന പ്രായ പരിധിയും 69 വയസ്സുകാരനായ ഗോവിന്ദന്‍ മാസ്റ്റർക്ക് തടസ്സമാകില്ല.

പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ എ. വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്നിവരെ പേരുകളും പരിഗണിക്കപ്പെടാമെങ്കിലും സാധ്യത കൂടുതല്‍ ഗോവിന്ദന്‍ മാസ്റ്റർക്ക് തന്നെയാണ്. നേരത്തെ കോടിയേരി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ആക്ടിങ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത് എ വിജയരാഘവനായിരുന്നു.

പാർട്ടി സെക്രട്ടറിക്കൊപ്പം മന്ത്രിതലത്തിലും മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സ്പീക്കർ എം.ബി രാജേഷിനെ രാജിവയ്പിച്ചു മന്ത്രിയാക്കുമെന്നും സൂചനയുണ്ട്. പകരം ആരോഗ്യമന്ത്രി വീണാ ജോർജായിരിക്കും സ്പീക്കർ സ്ഥാനത്തേക്ക് എത്തുക. നേരത്തെ മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ എംബി രാജേഷിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

നിലവിലെ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാനാണ് സി പി എം നീക്കം. ആനാവൂർ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ പദവിക്കൊപ്പമാണ് ജില്ലാ സെക്രട്ടറി സ്ഥാനവും വഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് വി ശിവന്‍കുട്ടിയെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.

എം.വി ഗോവിന്ദൻ ഒഴിയുന്ന തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പുകളും ആരോഗ്യ വകുപ്പും ആർക്ക് നല്‍കണം എന്നത് സംബന്ധിച്ചും പാർട്ടിയില്‍ ചർച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും വലിയ ജനകീയ മുഖമായിരുന്നു കെകെ ശൈലജ ടീച്ചറെ മന്ത്രി സഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും പാർട്ടി കേന്ദ്രങ്ങളില്‍ ശക്തമായിട്ടുണ്ട്.

ഭരണഘടന സംബന്ധിച്ച വിവാദ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സജി ചെറിയാന് പകരക്കാരനെ നിയമിച്ചിട്ടില്ലാത്തതിനാല്‍ മന്ത്രിസഭയില്‍ സി പി എമ്മിന് ഒരു സീറ്റ് ഇപ്പോഴും ഒഴിഞ്ഞ് കിടപ്പുണ്ട്. ആലപ്പുഴയിൽ നിന്നു സിപിഎമ്മിനു ഇപ്പോൾ മന്ത്രിമാരില്ല. ഈ സാഹചര്യത്തില്‍ തുറമുഖ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു നേതാവിനെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ പി ചിത്തരഞ്ജനാണ് സാധ്യത കൂടുതല്‍.

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ ഭൂരിഭാഗം പേരുടെയും പ്രവർത്തനം തൃപ്തികരമല്ലെന്നും ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്തിരുന്നു. തീരുമാനങ്ങളെടുക്കുന്നതിലും പല മന്ത്രിമാരും പരാജയമാണെന്നും എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്കു മുഖ്യമന്ത്രിക്കു വിടുകയാണെന്നുമായിരുന്നു വിമർശനത്തിന്റെ കാതൽ. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാർത്തകളുടെ പ്രധാന്യം വർധിക്കുന്നത്.












Click it and Unblock the Notifications