തിരുവനന്തപുരം മെട്രോ; പുതുക്കിയ ഡിപിആർ ഉടൻ സർക്കാരിന് സമർപ്പിക്കും, ഭൂഗർഭ പാത കൂടി പരിഗണിക്കുന്നു
തിരുവനന്തപുരം: ഏറെ നാളായി ചർച്ചയിലായിരുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളിൽ വീണ്ടും പുരോഗതി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുതുക്കിയ ഡിപിആർ അടുത്തയാഴ്‌ചയോടെ സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തിയ പുതിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തുന്നത്.
കഴിഞ്ഞ ആഴ്‌ച നഗരത്തിൽ നടത്തിയ സ്ഥലപരിശോധനയ്ക്ക് ശേഷം ഡൽഹി മെട്രോ സംഘം നിർദേശിച്ച ചെറിയ മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കുന്നത്. പ്രധാനമായും നിർദ്ദിഷ്‌ട 16 മെട്രോ സ്റ്റേഷനുകളുടെ നിർമ്മണത്തിനായി കെട്ടിടങ്ങൾ പൊളിക്കുന്നത് ഒഴിവാക്കാനും, നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിൽ പദ്ധതിയുടെ സാമൂഹിക ആഘാതം കുറയ്ക്കാനുമാണ് മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.

ഡൽഹി മെട്രോയിൽ നിന്നുള്ള പുതിയ സാങ്കേതിക വിവരങ്ങൾ ലഭിച്ച ശേഷം കൊച്ചി മെട്രോ റിപ്പോർട്ട് അന്തിമമാക്കി സർക്കാരിന് സമർപ്പിക്കും.തിരുവനന്തപുരം മെട്രോയുടെ ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. പാപ്പനംകോട് മുതൽ അഞ്ചൽക്കൽ വരെയുള്ള ഈ പാത നഗരത്തിലെ പ്രധാന താമസ, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.
കരമന, തമ്പാനൂർ, പാളയം, മെഡിക്കൽ കോളജ്, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, കൊച്ചുവേളി, വിമാനത്താവളം തുടങ്ങിയ പ്രധാന പ്രദേശങ്ങൾ പദ്ധതിയുടെ ഭാഗമാണ്. നേരത്തെ പദ്ധതിയിൽ 27 സ്‌റ്റേഷനുകൾ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ സ്‌റ്റേഷനുകളുടെ എണ്ണത്തിലും അവയുടെ രൂപകൽപ്പനയിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ചില ഭാഗങ്ങളിലൂടെ മെട്രോ പാത ഭൂഗർഭമാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് പദ്ധതിയുടെ നിലവിലെ രൂപരേഖ വീണ്ടും പരിശോധിക്കുന്നത്. തിരുവനന്തപുരം എംപി ശശി തരൂർ കരമന-ഉള്ളൂർ, കഴക്കൂട്ടം-ആക്കുളം തുടങ്ങിയ തിരക്കേറിയ ഭാഗങ്ങളിൽ ഭൂഗർഭ മെട്രോ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അങ്ങനെയെങ്കിൽ റോഡിലെ ഗതാഗത തടസം കുറയ്ക്കാനും ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കാനും നഗരത്തിന്റെ നിലവിലുള്ള രൂപത്തിന് ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും കഴിയുമെന്നാണ് വാദം. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂഗർഭവും ഉയരത്തിലുള്ള പാതയും ചേർന്ന മിശ്ര മാതൃക പ്രായോഗികമാണോ എന്നും ഡൽഹി മെട്രോ പരിശോധിക്കുന്നുണ്ട്.
അതായത്, ഭൂരിഭാഗം ഭാഗങ്ങളിലും മെട്രോ ഉയരത്തിലുള്ള പാതയിലൂടെ പോകുകയും ആവശ്യമായ ചില സ്ഥലങ്ങളിൽ മാത്രം ഭൂഗർഭ പാതയിലേക്ക് മാറ്റുകയും ചെയ്യുന്ന രീതിയാണ് പരിഗണിക്കുന്നത്. മെട്രോയെ ഒരു സ്ഥലത്ത് ഭൂഗർഭത്തിലേക്ക് കൊണ്ടുപോയ ശേഷം വീണ്ടും ഉയരത്തിലുള്ള പാതയിലേക്ക് കൊണ്ടുവരാൻ കഴിയുമോ, അതിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ എന്തൊക്കെയാണ്, അധിക ചെലവ് എത്രയാകും തുടങ്ങിയ കാര്യങ്ങളും പരിശോധനയുടെ ഭാഗമായി വിലയിരുത്തും.
ഭൂഗർഭ പാത സാങ്കേതികമായും പ്രായോഗികമായും സാധ്യമാണെന്ന് ഡൽഹി മെട്രോ കണ്ടെത്തിയാൽ, അതിന്റെ നിർദേശം പുതുക്കിയ പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. പുതുക്കിയ റിപ്പോർട്ട് ലഭിച്ച ശേഷം കൊച്ചി മെട്രോ അത് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. തുടർന്ന് പാതയുടെ അന്തിമ രൂപവും ഭൂഗർഭ ഭാഗങ്ങൾ ഉൾപ്പെടുത്തണമോ എന്നതും സർക്കാർ തീരുമാനിക്കണം. തലസ്ഥാന നഗരി ആയിട്ട് കൂടി തിരുവനന്തപുരത്ത് മെട്രോ ഇല്ലാത്തത് ഏറെക്കാലമായി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. അതിനിടയിലാണ് പുതിയ വാർത്ത വരുന്നത്.




Click it and Unblock the Notifications