കഴിഞ്ഞ തവണത്തേത് പോലെയല്ല, ഇത്തവണ ഓണം ബംപർ സമ്മാനം കൂടുതല്‍ പേരിലേക്ക്: കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി കൂടുതൽ പേരിലേക്ക് സമ്മാനങ്ങൾ എത്തുന്ന രീതിയിലാണ് ഇത്തവണ ഓണം ബംപർ ഭാഗ്യക്കുറി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
സംസ്ഥാന ഭാഗ്യക്കുറി കേരളത്തിന്റെ പൊതുമേഖലയെ ശാക്തീകരിക്കുന്നും അദ്ദേഹം വ്യക്തമാക്കി സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിത കർമസേന അംഗങ്ങൾക്ക് സമ്മാന തുക കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു ലക്ഷത്തോളം ആളുകളുള്ള തൊഴിൽ മേഖലയാണ് ലോട്ടറി. ഹരിത കർമ സേന അംഗങ്ങൾക്ക് ലഭിച്ച മൺസൂൺ ബമ്പർ ഒന്നാം സമ്മാനം അർഹതയുള്ള കൈകളിലാണ് എത്തിയതെന്ന സന്തോഷമുണ്ട്. 11 പേർ ചേർന്നെടുത്ത ടിക്കറ്റെന്ന നിലയിൽ ഇത് വിശ്വാസത്തിന്റെയും ടീം വർക്കിന്റെയും വിജയമാണെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത നവകേരളത്തിനായി പ്രയത്‌നിക്കുന്ന കേരളത്തിന്റെ ശുചിത്വ സേനയാണ് ഹരിതകർമസേനയെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഭാഗ്യക്കുറി സമ്മാനം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമസേനാംഗങ്ങൾക്ക് ലഭിക്കുമ്പോൾ 33,000 ത്തോളം വരുന്ന മുഴുവൻ ഹരിതകർമസേന അംഗങ്ങളും തദ്ദേശസ്വയംഭരണ വകുപ്പും സന്തോഷത്തിൽ പങ്കു ചേരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ശരിയായ രീതിയിൽ തുക വിനിയോഗിക്കുന്നതിൽ സമ്മാന ജേതാക്കൾ ജാഗ്രത പുലർത്തണമെന്നും ഏറ്റവും സന്തോഷകരമായ ഓണം ആശംസിക്കുന്നതായും അധ്യക്ഷപ്രസംഗത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം ഗോർക്കി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ബാലഗോപാൽ സമ്മാന തുക ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറി. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങളായ പാർവതി, രാധ, ബിന്ദു, ഷീജ, ലീല, ലക്ഷ്മി വിജയൻ, ചന്ദ്രിക, ശോഭ, കാർത്യായനി, കുട്ടിമാളു, ബേബി എന്നിവർ തുക ഏറ്റുവാങ്ങി.
വിജയികൾക്ക് സർക്കാർ ഓണക്കോടിയും സമ്മാനിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് തൻമയ സോളിനെ മന്ത്രി എം ബി രാജേഷ് ആദരിച്ചു. നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി വി സുബൈർ, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ മനോജ്, മായ എന്നിവർ സംബന്ധിച്ചു.












Click it and Unblock the Notifications