'നവകേരളത്തിന് പണം എവിടെ നിന്ന്? പോംവഴി ഇടതുപക്ഷത്തിന്റെ കൈയിൽ മാത്രം'; തോമസ് ഐസക്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് മുന്നണികളും വോട്ടർമാർക്ക് മുന്നിൽ വാഗ്‌ദാനങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ്. വികസനവും അഴിമതി രഹിത ഭരണവും ഒക്കെയാണ് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ. ഇപ്പോഴിതാ പുതിയ കേരളം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ഉള്ള സാമ്പത്തിക നയങ്ങൾ കൈയിലുള്ളത് എൽഡിഎഫിന്റെ പക്കൽ മാത്രമാണെന്നും മറ്റ് മുന്നണികൾക്ക് അത്തരം നയങ്ങൾ ഇല്ലെന്നും പറയുകയാണ് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വകേരളത്തിന് പണം എവിടെ നിന്ന്? പോംവഴി ഇടതുപക്ഷത്തിന്റെ കൈയിൽ മാത്രമാണെന്ന് കുറിച്ചുകൊണ്ടുള്ള പോസ്‌റ്റർ പങ്കുവച്ചാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ബിജെപിയുടെ പ്രകടന പത്രികയുടെ ധനകാര്യ തന്ത്രം ശുദ്ധ അസംബന്ധമാണെന്നും യുഡിഎഫിന് കിഫ്ബിയെ കുറിച്ച് ഒരു മിണ്ടാട്ടവും ഇല്ലെന്നാണ് തോമസ് ഐസക് പറഞ്ഞത്.

തോമസ് ഐസക്കിന്റെ വാക്കുകൾ
കേരളം വികസനം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ക്ഷേമ പ്രവർത്തന വർദ്ധനയ്ക്കും പശ്ചാത്തലസൗകര്യ വിപുലീകരണത്തിനുമുള്ള വരുമാനം എങ്ങനെ കണ്ടെത്താം എന്നതാണ്. ഈ പ്രശ്നത്തിന് എൻഡിഎക്കും യുഡിഎഫിനും പരിഹാരം ഇല്ല. അതുകൊണ്ട് അവരുടെ വമ്പൻ പ്രാഖ്യാപനങ്ങളെല്ലാം വീൺവാക്കുകൾ ആകാനാണ് പോകുന്നത്.
"കടബാധ്യതയില്ലാത്ത കേരളം" ഇതാണ് ബിജെപിയുടെ വാഗ്ദാനം. അതിനുള്ള വഴിയും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഭവസമാഹരണ നടപടികളിലൂടെ "സമാഹരിക്കുന്ന വന്‍തുക സംസ്ഥാനത്തിന്റെ നിലവിലുള്ള കടബാധ്യതകള്‍ തീര്‍ക്കുന്നതിന് വിനിയോഗിക്കാൻ ഉപയോഗിക്കും". പിന്നെ മറ്റൊരു മാർഗം, ചിലവ് ചുരുക്കലാണ്. "യാതൊരു പ്രയോജനവുമില്ലാത്ത അനാവശ്യമായ ചെലവ് ഇനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വാര്‍ഷിക ചെലവില്‍ കുറഞ്ഞത് മൂന്നിലൊന്ന് ലാഭിക്കാന്‍ സാധിക്കും" ഇതാണ് സമീപനം.
10 വർഷത്തിനുള്ളിൽ കേരളത്തെ കടബാധ്യതകൾ ഇല്ലാത്ത സംസ്ഥാനമായി മാറ്റാൻ ശ്രമിക്കുമ്പോൾ ക്ഷേമപെൻഷൻ വർദ്ധനവ് ഉൾപ്പെടെ ഉള്ളവയുടെ പണം എവിടെ നിന്നും കണ്ടെത്തും? വായ്പ എടുക്കാൻ തയ്യാറല്ലെങ്കിൽ ഭീമൻ പദ്ധതികൾ എങ്ങനെ നടപ്പാക്കും? എൻഡിഎയുടെ പ്രകടന പത്രിക സാമ്പത്തികശാസ്ത്രം പോട്ടെ, സാമാന്യ യുക്തിക്കുപോലും അപമാനമാണ്.
അടുത്തതായി യുഡിഎഫ് എന്തു പറയുന്നുവെന്ന് നോക്കാം: അവരും കടം പേടിക്കാരാണ്. "കേരളത്തിലെ പൊതുകടം സംസ്ഥാന ജിഡിപിയുടെ അനുപാതം യുക്തിസഹമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും" എന്നാണ് വാഗ്ദാനം. കേരളത്തിന്റെ കടബാധ്യത ഭീകരമാണെന്നും അത് വെട്ടിക്കുറക്കണമെന്നുമാണ് അവരുടെയും ആവശ്യം. കിഫ്ബിയെക്കുറിച്ച് മിണ്ടാട്ടം ഇല്ല. പണി നടന്നുകൊണ്ടിരിക്കുന്ന വൻകിട പ്രൊജക്ടുകൾ പൂർത്തീകരിക്കുവാൻ വായ്‌പ കണ്ടെത്തും എന്നെങ്കിലും പറയാമായിരുന്നു. പകരം കിഫ്ബി പുനപരിശോധിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
ഈ പ്രസ്താവനയിലൂടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലസൗകര്യ വികസന പദ്ധതികളെ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ക്ഷേമപ്രവർത്തങ്ങൾക്ക് എല്ലാം വേണ്ടുന്ന റവന്യു വരുമാനം വർദ്ധിപ്പിക്കാൻ യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന പോംവഴി എന്ത്? എപ്പോഴും പറയാറുള്ള കടിശ്ശിക പിരിച്ചു സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള കുറുക്കുവഴി ഉപേക്ഷിച്ചമട്ടാണ്. ജി.എസ്.ടി തന്നെയാണ് ശരണം- വകുപ്പ് പുനഃസംഘടിപ്പിക്കും, AI ഉപയോഗപ്പെടുത്തും തുടങ്ങിയ പൊതു പ്രസ്‌താവനകൾക്ക് അപ്പുറം പ്രത്യേകിച്ച് ഒന്നുമില്ല.
അതേസമയം, ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ പ്രകടന പത്രിക നോക്കൂ: ജി.എസ്.ടി വരുമാനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വളരെ കൃത്യവും വ്യക്തവുമായ 5 നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. എന്തുകൊണ്ട് നേരെത്തെ ഇവ നടപ്പിലാക്കിയില്ലായെന്ന് ചോദിക്കുന്നവരുണ്ടാകും. ഇപ്പോഴാണ് കേന്ദ്രം വഴങ്ങി തുടങ്ങിയത് എന്നതാണ് ഉത്തരം. ഇത്തരം സങ്കീർണ്ണതകളെക്കുറിച്ചൊന്നും ഒരു ധാരണയും യുഡിഎഫിന്റെ പ്രകടന പത്രിക പ്രതിഫലിപ്പിക്കുന്നില്ല.
എല്‍ഡിഎഫിന്റെ ധനകാര്യ തന്ത്രം സുവ്യക്തമാണ്. സര്‍ക്കാരിന്റെ റവന്യു വരുമാനം വര്‍ദ്ധിപ്പിക്കും. ഇതിന് നമ്മുടെ സ്വന്തം വരുമാന മാര്‍ഗ്ഗങ്ങള്‍ വിപുലപ്പെടുത്തുക മാത്രമല്ല, കേന്ദ്രത്തിൽ നിന്ന് അര്‍ഹമായ വിഹിതം ഉറപ്പ് വരുത്തുകയും ചെയ്യണം. മറ്റ് സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിന്റെ 50 ശതമാനത്തിലേറെ കേന്ദ്രം നല്‍കുമ്പോള്‍ കേരളത്തിന് കഴിഞ്ഞ വര്‍ഷം നല്‍കിയത് 20 ശതമാനത്തില്‍ താഴെയാണ്. റവന്യു വരുമാനം ഉപയോഗപ്പെടുത്തി സാമൂഹ്യക്ഷേമ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തും.
സര്‍ക്കാരെടുക്കുന്ന വായ്‌പകള്‍ 50 ശതമാനത്തോളം മൂലധന ചെലവിനായാണ് ഉപയോഗിക്കുന്നത്. ഈ തോത് പടിപടിയായി ഇനിയും ഉയര്‍ത്തും. പക്ഷേ, ഇതിനെ ആശ്രയിച്ചു മാത്രം കേരളത്തിലെ പശ്ചാത്തലസൗകര്യ പിന്നോക്കാവസ്ഥ പരിഹരിക്കാനാവില്ല. അതുകൊണ്ട് ബജറ്റിനു പുറത്ത് കിഫ്ബി പോലുള്ള പ്രത്യേക സ്ഥാപനങ്ങള്‍ വഴിയും വിഭവ സമാഹരണം നടത്തി പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കും. അങ്ങനെ കേരളത്തെ ഒരു ആധുനിക സമ്പദ്ഘടനയായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറ്റിയെടുക്കും.
ബിജെപിയുടെ പ്രകടന പത്രികയുടെ ധനകാര്യ തന്ത്രം ശുദ്ധ അസംബന്ധമാണ്. യുഡിഎഫിന്റേത് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും. ഇതിനെല്ലാം കടക വിരുദ്ധമാണ് എല്‍ഡിഎഫ് മുന്നോട്ട് വെയ്ക്കുന്ന ധനകാര്യ തന്ത്രം.
-
'ഇടത് മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്, അത് വിലയിരുത്തൂ'; തോമസ് ഐസക് -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
കരുനാഗപ്പള്ളി ആരുടെ പ്രാർഥന കേൾക്കും? മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൽഡിഎഫ് -
ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
'ജയിക്കാൻ മത സൗഹാർദത്തെ ബലി കഴിക്കരുത്. എവിടെയാണ് ശ്രീലേഖ ജി "ലവ് ജിഹാദ്" ?'; രാഹുൽ ഈശ്വർ -
‘ശബരിമലയിലെ പുലി ആരെപ്പിടിക്കും?’; സ്വർണക്കൊള്ളയിൽ ത്രികോണപ്പോര് ശക്തമായി കഴക്കൂട്ടം -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ!











Click it and Unblock the Notifications