'ഹേമ കമ്മിറ്റി റിപ്പോർട്ട് വെട്ടിമാറ്റിയതിൽ സർക്കാരിന്റെ മൂവർ സംഘത്തിന് പങ്ക്, പവർ ഗ്രൂപ്പ്'; കെ സുധാകരൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. റിപ്പോർട്ടിലെ ചില പ്രസക്ത ഭാഗങ്ങൾ വെട്ടിമാറ്റിയ സർക്കാരിന്റെ നടപടി കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും സർക്കാരിലെ മൂവർ സംഘമാണ് ഇതിന് പിന്നിലെന്നും സുധാകരൻ ആരോപിച്ചു. രഞ്ജിത്തിന് എതിരായ നടിയുടെ ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ വെട്ടിമാറ്റിയ സർക്കാർ നടപടിയിൽ കുറ്റാരോപിതരായ ഉന്നതരെ സംരക്ഷിക്കാനുള്ള താൽപര്യം പ്രകടമാണ്. റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ അടർത്തിമാറ്റിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സിനിമയിലെ മൂവർ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കണം. വിവരാവകാശ കമ്മീഷൻ ആവശ്യപ്പെടാതെ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണം; കെ സുധാകരൻ ആവശ്യപ്പെട്ടു.

സംവിധായകനും അഭിനേതാക്കളുമായവർ പിണറായി സര്‍ക്കാരിന്റെ ഭാഗമാണ്. അവര്‍ മന്ത്രിയും എംഎല്‍എയും അക്കാദമിയുടെ ചെയര്‍മാനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സംവിധാനത്തിന്റെ പവര്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറംലോകം കാണാന്‍ പോലും നാലരക്കൊല്ലം വൈകിയത്; കെപിസിസി അധ്യക്ഷൻ പറയുന്നു.
ഹേമ റിപ്പോർട്ട് പുറത്തുവന്നപ്പോൾ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പലരും തങ്ങൾ നേരിട്ട ദുരനുഭവം പരസ്യമായി പങ്കുവെച്ചുവെന്നും, എന്നാൽ അവർ കാട്ടിയ തന്റേടം സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പിണറായി സർക്കാരിന് ഇല്ലാത്തത് നാണക്കേടാണെന്നും സുധാകരൻ പറയുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല വെളിപ്പെടുത്തലുകളും ക്രിമിനൽ സ്വഭാവമുള്ളവയാണ്. ഇത്രയും കാലം നിയമനടപടി സ്വീകരിക്കാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചത് വീഴ്‌ചയാണ്. സിനിമയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺക്ലേവ് എന്ന സർക്കാർ നിർദ്ദേശം പരിഹാസ്യമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പരാതി വരുന്നത് വരെ സർക്കാർ കാത്തുനിൽക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
കൂടാതെ ചലച്ചിത്ര അക്കാദമി അധ്യക്ഷനും സംവിധായകനുമായ രഞ്ജിത്തിന് എതിരെ പ്രമുഖ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണം ഗുരുതരം ആണെന്നും ഇതിൽ ഉടൻ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെതിരെ ശ്രീലേഖ മിത്ര ഈ ആരോപണവുമായി രംഗത്ത് വന്നത്.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ രഞ്ജിത്തില്‍ നിന്ന് ദുരനുഭവമുണ്ടായി എന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം. ഇത് എതിർത്തതിന് ശേഷം ഒരിക്കലും തനിക്ക് മലയാള സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ ആരോപിച്ചിരുന്നു.












Click it and Unblock the Notifications