കണ്ണന്താനം ദയവ് ചെയ്ത് കേരളത്തിലേക്ക് വരരുത്! വന്നാൽ വാ തുറക്കരുത്! തുറന്നടിച്ച് ബിജെപി നേതാക്കൾ...
അൽഫോൻസ് കണ്ണന്താനം പാർട്ടിക്ക് ബാദ്ധ്യതയാണെന്നാണ് ഭാരവാഹി യോഗത്തിലുയർന്ന അഭിപ്രായം.
തൃശൂർ: കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ രൂക്ഷവിമർശനം. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയെ സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായാണ് വിമർശിച്ചത്. അൽഫോൻസ് കണ്ണന്താനം പാർട്ടിക്ക് ബാദ്ധ്യതയാണെന്നാണ് ഭാരവാഹി യോഗത്തിലുയർന്ന അഭിപ്രായം.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് സന്ദർശനം നടത്തിയ അൽഫോൻസ് കണ്ണന്താനം സംസ്ഥാന സർക്കാരിനെ ന്യായീകരിക്കുന്ന തരത്തിൽ സംസാരിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ ശിവരാമൻ, പിപി വാവ എന്നിവരാണ് കണ്ണന്താനത്തിനെതിരെ യോഗത്തിൽ ആഞ്ഞടിച്ചത്.

ഗുണത്തെക്കാളേറെ ദോഷം...
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കേരളത്തിലെ ബിജെപിക്ക് ഗുണത്തെക്കാളേറെ ദോഷമാണെന്നാണ് പിപി വാവ, എൻ ശിവരാമൻ എന്നിവർ യോഗത്തിൽ പറഞ്ഞത്. പിണറായി വിജയനെ കണ്ണന്താനം ഗുരുവായാണ് കാണുന്നത്. പിന്നെ ഗുരുഭക്തി മൂത്ത് പിണറായിയെ പുകഴ്ത്തും, ഇത് പാർട്ടിക്ക് ബാദ്ധ്യതയാണെന്നും പിപി വാവ പറഞ്ഞു.

വരരുത്...
അൽഫോൻസ് കണ്ണന്താനം ദയവ് ചെയ്ത് കേരളത്തിലേക്ക് വരരുതെന്നാണ് എൻ ശിവരാമൻ യോഗത്തിൽ പറഞ്ഞത്. അഥവാ വന്നാൽ തന്നെ പത്രക്കാരുടെ മുന്നിൽ വാ തുറക്കരുതെന്ന് അദ്ദേഹത്തോട് പറയണം. അദ്ദേഹത്തിന്റെ കഴിവുകൾ ദില്ലിയിൽ പാർട്ടിക്ക് ഗുണകരമായിരിക്കും, എന്നാൽ കേരളത്തിൽ ഗുണത്തെക്കാളേറെ ദോഷകരമാണെന്നും ശിവരാമൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.

സംസ്ഥാന ഭാരവാഹി യോഗം...
കഴിഞ്ഞദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ ചേർന്നത്. കേന്ദ്ര നേതാക്കളായ നളിൻകുമാർ കട്ടീൽ, എച്ച് രാജ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം സാന്നിദ്ധ്യത്തിലാണ് സംസ്ഥാന നേതാക്കൾ അൽഫോൻസ് കണ്ണന്താനത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

മാധ്യമങ്ങളോട്...
സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായി കണ്ണന്താനത്തെ വിമർശിച്ചുവെന്നാണ് റിപ്പോർട്ട്. ഓഖി ദുരന്തത്തിന് പിന്നാലെ തിരുവനന്തപുരത്ത് വന്ന അദ്ദേഹം സംസ്ഥാന സർക്കാരിനെ ന്യായീകരിക്കുന്നവിധം പ്രസ്താവന നടത്തിയിരുന്നു. ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്രത്തിനും വീഴ്ചയുണ്ടായെന്നാണ് അദ്ദേഹം ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് ബിജെപി നേതാക്കൾക്കിടയിൽ നിന്ന് എതിരഭിപ്രായം ഉയർന്നതോടെ അദ്ദേഹം തിരുത്തി പറയുകയും ചെയ്തു. ഈ സംഭവമാണ് സംസ്ഥാന ഭാരവാഹി യോഗത്തിലും പ്രധാന ചർച്ചാവിഷയമായത്.












Click it and Unblock the Notifications