സ്വാതന്ത്ര്യം കിട്ടിയത് പോലും അറിയാത്ത രീതിയിലാണ് വയനാട്ടിലെ പ്രവര്‍ത്തനം; തുഷാര്‍ വെള്ളാപ്പള്ളി
കല്‍പ്പറ്റ: വയനാട് ഇന്ത്യയിലാണോ, പാക്കിസ്ഥാനിലാണോയെന്ന അമിത് ഷായുടെ ചോദ്യം വലിയ വിവാദമായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ മുസ്ലിം ലീഗിന്‍റെ പതാകകള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ബിജെപി അധ്യക്ഷന്‍റെ പരാമര്‍ശം.
പ്രിയങ്ക വരുമ്പോള്‍ വാരണാസിയില്‍ മോദി ഭയക്കണം; കണക്കുകള്‍ പറയുന്നത്, ബിജെപി വിയര്‍ക്കും
അമിത് ഷായുടെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമായിരുന്നു കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നത്. ഇടത്-വലത് മുന്നണികളെല്ലാം തന്നെ അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നു. വയനാടിന്‍റെ ചരിത്രം അമിത് ഷാക്ക് അറിയില്ലെന്നായിരുന്നു പിണറായി വിജയന്‍റെ മറുപടി. ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വയനാടിനെ അപഹസിക്കുന്ന പരാമര്‍ശവുമായി തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്ത് എത്തിയിരിക്കുന്നത്...
സ്വാതന്ത്ര്യം കിട്ടിയത്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് പോലും അറിയാത്ത രീതിയിലാണ് വയനാട്ടിലെ പ്രവര്‍ത്തനമെന്നാണ് ഒരു മലായാളം ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്.
ഇടതും വലതും
കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ല വയനാടാണ്. ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയത് പോലും അറിയാത്ത മട്ടിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങല്‍. ഇടതും വലതും ഇത്രയും നാളും മാറി മാറി ജയിച്ചിട്ടും വയനാടിന്‍റെ അവസ്ഥ വളരെ ദയനീയമായി തുടരുകയാണ്. വെള്ളവും വൈദ്യുതിയും ഇല്ലാത്ത ആദിവാസി ഊരുകള്‍ ഇപ്പോഴും വയനാട്ടില്‍ ഉണ്ട്.
ഫണ്ടുകള്‍ എത്തുന്നില്ല
നല്ല ആശുപത്രികള്‍ പോലും വയനാട്ടില്‍ ഇല്ല. കേന്ദ്ര സര്‍ക്കാറിന്‍റെയോ സംസ്ഥാന സര്‍ക്കാറിന്‍റെയോ ഫണ്ടുകള്‍ വയനാട്ടില്‍ എത്തുന്നില്ല. ആദിവാസികളുടെ ക്ഷേമത്തിന് ആയിരക്കണക്കിന് കോടികള്‍ സര്‍ക്കാറുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ എത്തിയിട്ടില്ലെന്നും തുഷാര്‍ ആരോപിച്ചു.
ബ്ലോക്ക്
ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്നതിന് മുമ്പ് തന്നെ പറയുന്നതാണ് റെയില്‍ വെ കൊണ്ടുവരുമെന്നുള്ളത്. എന്നാല്‍ അതിന് വേണ്ട യാതൊരു നടപടികളും ആരും എടുത്തിട്ടില്ല. അഞ്ചും എട്ടും മണിക്കൂറുകളുടെ ബ്ലോക്ക് കടന്ന് വേണം ഇവിടെ എത്താന്‍. യാത്രപ്രശ്നം രൂക്ഷമാണ്.
കോണ്‍ഗ്രസ് ഭരിച്ചിട്ടുപോലും
രാത്രികാല യാത്രാ നിരോധനം വന്നിട്ട് നാളുകളായി. കേരളവും കേന്ദ്രവും കര്‍ണാടകയും കോണ്‍ഗ്രസ് ഭരിച്ചിട്ടുപോലും അതിന് ഒരു ഇളവ് അനുവദിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.
അര്‍ത്ഥങ്ങള്‍ വേറെയാണ്
അമിത് ഷായുടെ പാകിസ്താന്‍ പരാമര്‍ശത്തിന്‍റെ അര്‍ത്ഥങ്ങള്‍ വേറെയാണ്. ഇടതു-വലത് മുന്നണികള്‍ മതേതരത്വം പറയുന്നതില്‍ അര്‍ത്ഥമില്ല. എന്‍ഡിഎ ആണ് യതാര്‍ത്ഥത്തില്‍ ഇവിടെ മതേതരത്വം പാലിക്കുന്നത്. ക്രിസ്ത്യന്‍-മുസ്ലിം സമുദായങ്ങളുടെ പിന്തുണയോടെയാണ് പലസംസ്ഥാനങ്ങളിലും എന്‍ഡിഎ ഭരിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍
കഴിഞ്ഞ 5 വര്‍ഷത്തില്‍ ഒരു വര്‍ഗീയ കലാപവും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഭരിച്ച കാലയളവില്‍ പതിനായിരങ്ങളാണ് വര്‍ഗീയ കലാപത്തില്‍ മരിച്ചത്. എല്ലാവരേയും, എല്ലാ സമുദായത്തേയും ഒരേ പോലെ കണ്ടുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണി
തനിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടായത് കൊണ്ട് കേന്ദ്രത്തിൽ നിന്നും സുരക്ഷ ഏർപ്പെടുത്തിയേക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.എന്നോട് അവര്‍ക്ക് എതിര്‍പ്പുണ്ടെന്ന് കരുതുന്നില്ല. ഭീഷണി ഉണ്ടെന്ന് കേരള പൊലീസ് വിളിച്ചറിയിച്ചിരുന്നു. ഇതോടെയാണ് സുരക്ഷ ആവശ്യപ്പെട്ടു ഇലക്ഷൻ കമ്മീഷന് പരാതി അയച്ചത്.
ഈ തിരഞ്ഞെടുപ്പിൽ
ഈ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ വിശ്വാസവും വലിയൊരു ഘടകമാകും അതിലുപരി വയനാടിന്‍റെ വികസന പ്രശ്നങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വീഡിയോ
തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന
ലോക്സഭ തിരഞ്ഞെടുപ്പ്; കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം