കൊച്ചിയിലെ ഗതാഗത കുരുക്ക് തുടരും; ഗോശ്രീ പാലം മുതൽ പാലാരിവട്ടം വരെയുള്ള റോഡ് വലുതാവില്ലേ? കാരണം
കൊച്ചി: ലോകത്തിലെ എല്ലാ നഗരങ്ങളുടെയും വികസന യാത്രയിൽ വലിയ രീതിയിൽ നേരിടുന്ന വെല്ലുവിളികളിൽ ഒന്നായിരിക്കും ഗതാഗത കുരുക്ക്. ഇക്കാര്യത്തിൽ കുപ്രസിദ്ധി നേടിയ ബെംഗളൂരു നഗരം പോലെ തന്നെ കേരളത്തിൽ കൊച്ചിയും ആ ബുദ്ധിമുട്ട് വളരെയധികം സഹിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും അടുത്തകാലത്തായി പരിഹാരങ്ങൾ പലവിധത്തിൽ നടപ്പാക്കാൻ ഭരണകൂടം ശ്രമിച്ചതിനാൽ മാറ്റങ്ങൾ ഏറെയാണ്.
പറഞ്ഞുവന്നത് ഇടുങ്ങിയ റോഡുകളും രൂക്ഷമായ ഗതാഗതക്കുരുക്കുമാണ് നഗരവികസനത്തിന് എന്നും തടസമായിരുന്നത് എന്നാണ്. മെട്രോ റെയിൽ, വാട്ടർ മെട്രോ സർവീസുകൾ, വീതിയേറിയ റോഡ് വികസനങ്ങൾ എന്നിവ പ്രാന്തപ്രദേശങ്ങളിൽ പുരോഗമിക്കുമ്പോഴും, നഗരത്തിലെ റോഡുകൾക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് ഇതിന്റെ കാരണം. കൊച്ചി നഗരത്തിന്റെ മുഖം മാറ്റുന്ന പല നിർണായക പദ്ധതികളും ഇപ്പോൾ വിസ്‌മൃതിയിണ്ടുപോയി.

കൊച്ചി നഗരത്തിലെ തിരക്കേറിയ ബാനർജി റോഡിന് സമാന്തരമായി ഗോശ്രീ പാലം മുതൽ പൊട്ടക്കുഴി, മാമംഗലം വഴി പാലാരിവട്ടം വരെ നീളുന്ന 4.5 കിലോമീറ്റർ റോഡ് പദ്ധതി അത്തരത്തിൽ മാഞ്ഞുപോയ പദ്ധതിയാണ്. 30 വർഷം പഴക്കമുള്ള ഈ നിർദ്ദേശം 1995-ൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ സർക്കാർ, നഗരം ഭാവിയിൽ നേരിടാൻ പോകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി മുന്നോട്ട് വെച്ചതാണ്.
എന്നാൽ മൂന്ന് പതിറ്റാണ്ടിനിപ്പുറം ഈ പദ്ധതി പ്രസക്തമാണ്, എന്നിട്ടും ആരും ഇതിനെ കുറിച്ച് സംസാരിക്കുന്നില്ല. കൊച്ചിയുടെ നഗര വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്ന ഈ റോഡ് വന്നാൽ ആയിരക്കണക്കിന് യാത്രക്കാർക്ക് ഗുണകരമാവും. കൊച്ചിയിലെ റോഡ് വീതി കൂട്ടൽ ആവശ്യങ്ങളിൽ പ്രധാനമാണ് ഇത്.
ചതിയത്ത് റോഡ് മുതൽ മാമംഗലം വരെയുള്ള റോഡിന് 390 കോടി രൂപയുടെ എസ്‌റ്റിമേറ്റ് സർക്കാർ തയ്യാറാക്കിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കാനായി ഏറെക്കാലം പല വികസന പദ്ധതികളും മാറ്റിവെച്ചെങ്കിലും, ഇപ്പോൾ അത് നിലച്ചമട്ടാണെന്ന് പലരും അഭിപ്രായപ്പെടുന്നു. കൊച്ചി കോർപ്പറേഷന്റെയും ജിസിഡിഎയുടെയും വാർഷിക പദ്ധതികളിൽ ഇടംപിടിച്ച ഈ പദ്ധതി, ഉയർന്ന ചെലവും ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും കാരണമാണ് നിന്നുപോയത്.
2021ലെ സംസ്ഥാന ബജറ്റിൽ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളയെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കാൻ ചുമതലപ്പെടുത്തി. പക്ഷേ, നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെയോ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളയുടെയോ നിർദ്ദേശങ്ങളിൽ ഈ പാതയെക്കുറിച്ച് പരാമർശമില്ല.
ചതിയത്ത് ജംഗ്ഷൻ മുതൽ പച്ചാളം റെയിൽവേ മേൽപ്പാലം വരെ 2 കിലോമീറ്റർ റോഡും, പൊട്ടക്കുഴി ജംഗ്ഷനിലേക്കും മാമംഗലത്തേക്കും ഭാഗങ്ങളുമുണ്ട്. എന്നാൽ, ഇവ ഇടുങ്ങിയ പാതകളായതിനാൽ ബാനർജി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവില്ല. അതിന് പരിഹാരം എന്നോണം റോഡിന്റെ വീതി കൂട്ടണമെന്നതാണ് ആവശ്യം. അത് നടപ്പിലായാൽ ഈ പാത ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഗുണമകരമാവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി കഴിഞ്ഞ വാരം ബാനർജി റോഡ് അടച്ചപ്പോൾ, പല വാഹനങ്ങളും ഈ ഇടുങ്ങിയ പാതകളിലൂടെ സഞ്ചരിച്ചു. ഇത് പ്രദേശത്ത് രൂക്ഷമായ ഗതാഗത സ്‌തംഭനമുണ്ടാക്കിയിരുന്നു. ഇതോടെയാണ് വീണ്ടും ബദൽ പാതയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. എന്നാൽ അതിനായി അധികാരികളുടെ ഇടപെടലാണ് ഇനി ആവശ്യം.












Click it and Unblock the Notifications