പെരുമാതുറയില്‍ ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ്ഗാര്‍ഡ് കപ്പല്‍
തിരുവനന്തപുരം: പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്താനായി. എന്നാല്‍ കുടുങ്ങി കിടക്കുന്ന പത്തില്‍ അധികം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ പെരുമാതുറയിലെത്തും. കൊച്ചിയില്‍ നിന്ന് രണ്ട് നേവി ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ട്. അതേസമയം ബോട്ടില്‍ എത്ര പേരുണ്ടായിരുന്നു എന്ന് ഇനിയും വ്യക്തമല്ല. വര്‍ക്കലയില്‍ നിന്നാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത് എന്നാണ് വിവരം.
ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടമായാണ് ബോട്ട് മറിഞ്ഞത്. പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍പൊലീസിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം ഉണ്ടായതായി ആരോപിച്ച് നാട്ടുകാര്‍ പൊലീസിന് നേരെ പ്രതിഷേധിച്ചു.
അതേസമയം ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ക്വാറിയിങ്, മൈനിങ്, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു എന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ
സംസ്ഥാനത്തെ മധ്യ-തെക്കന്‍ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം കൂടാതെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് ആണ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ കൊല്ലം ജില്ലയിലും കനത്ത കാറ്റില്‍ വ്യാപക നാശ നഷ്ടമുണ്ടായി. ഒരു മണിക്കൂറോളമായി വീശിയടിച്ച കാറ്റില്‍ നിരവധി ഇടങ്ങളില്‍ മരം വീണു. ആര്യങ്കാവ് പാതയില്‍ എഴുകോണിനും കുണ്ടറയ്ക്കും ഇടയില്‍ റെയില്‍പ്പാതയിലേക്ക് മരം വീണ് കിടക്കുകയാണ്.
കൊല്ലത്തേക്ക് ഉള്ള ട്രെയിന്‍ കൊട്ടാരക്കരയില്‍ പിടിച്ചിട്ടിരിക്കുകയാണ്. മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റി. അതേസമയം ആളപായം എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല