'തിരഞ്ഞെടുപ്പിൽ ചതി നടന്നു, വെള്ളാപ്പള്ളി നടേശൻ എനിക്കെതിരെ പ്രവർത്തിച്ചു'; ആരോപണവുമായി യു പ്രതിഭ
ആലപ്പുഴ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് യു പ്രതിഭ. ജി സുധാകരനെയും വെള്ളാപ്പള്ളി നടേശനെയും ഉൾപ്പെടെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു പ്രതിഭയുടെ അഭിപ്രായ പ്രകടനം. തിരഞ്ഞെടുപ്പിനിടെ ചതിയുണ്ടെന്ന് താൻ നേരത്തെ മനസിലാക്കിയിരുന്നുവെന്നും കുലംകുത്തികൾക്കൊക്കെ ഇത്തവണ നല്ല എഫക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായതിലാണ് വെള്ളാപ്പള്ളി നടേശനെ അവർ കുറ്റപ്പെടുത്തിയത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും അവർ പറഞ്ഞു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്ന വിമർശനമാണ് പ്രതിഭ പ്രധാനമായും ഉയർത്തുന്നത്.

സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ ആയില്ല. കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു. ഇത് എസ്എൻഡിപി വോട്ടുകളിൽ കാര്യമായ ചോർച്ച ഉണ്ടാക്കി. യഥാർത്ഥ ശ്രീനാരായണീയയായ തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതി പ്രവർത്തനം നടന്നിട്ടുണ്ട്; യു പ്രതിഭ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
അതേസമയം, സിപിഎം സുഗന്ധം കൊണ്ട് നാട് മുഴുവൻ നിറച്ചിട്ടും ദുർഗന്ധമാണെന്നേ ജനങ്ങൾക്ക് തോന്നിയുള്ളൂവെന്നായിരുന്നു യു പ്രതിഭ മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞത്. വർഗീയ പാർട്ടികൾ ദുർഗന്ധം വമിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അത് സുഗന്ധമായി ജനങ്ങൾക്ക് തോന്നിയെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.
തോൽവിയിൽ ജനങ്ങളെയും പ്രതിഭ കുറ്റപ്പെടുത്തി. എല്ലാ ജാതി സംഘടനകളും ഒന്നിച്ച് മതേതര മുഖമുള്ള സിപിഎമ്മിനെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് അവർ പറഞ്ഞത്. അത് വരും നാളുകളിൽ കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. ബോധ്യമുള്ള ജനങ്ങളാണെങ്കിൽ ഇതിൽ വീഴില്ലായിരുന്നുവെന്നും പ്രതിഭ പറയുന്നു.
അതേസമയം, പ്രതിഭയുടെ പ്രതികരണത്തിൽ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ തന്നെ രംഗത്ത് വന്നിട്ടുണ്ട്. യു പ്രതിഭ പറഞ്ഞത് അസംബന്ധമാണെന്ന് ആർ നാസർ പ്രതികരിച്ചു. പ്രതിഭ തോറ്റ് കഴിഞ്ഞ് അസംബന്ധം പറയുന്നു. സഖാക്കൾ കായംകുളത്ത് നല്ല രീതിയിൽ പണിയെടുത്തു. തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ? നാസർ ചോദിച്ചു.
അതിനിടെ കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകൾ നേടിയാണ് 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. 6298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യു പ്രതിഭ വിജയിച്ചിരുന്നത്. എന്നാൽ 15,572 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി എം ലിജു മണ്ഡലം പിടിച്ചെടുത്തത്. യു പ്രതിഭയ്ക്ക് പക്ഷേ 61,079 വോട്ടുകൾ മാത്രമാണ് നേടാനായത്.












Click it and Unblock the Notifications