'കേരളാ കോൺഗ്രസിനെ അടർത്തിയെടുത്താൽ മതന്യൂനപക്ഷങ്ങളുടെ പിന്തുണയായെന്ന യുഡിഎഫ് ചിന്ത വിഡ്ഢിത്തം'
തിരുവനന്തപുരം;എൽ ഡി എഫിലെ അസംതൃപ്തരെ യു ഡി എഫിലെത്തിക്കണമെന്ന കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിനെതിരെ രൂക്ഷവിമർശനവുമായി എം എ ബേബി. കോൺഗ്രസ് പ്രമേയം അങ്ങേയറ്റം നിരാശാജനകമായി പോയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതനിരപേക്ഷസമൂഹത്തിനും ജനാധിപത്യരാഷ്ട്രീയത്തിനും ആർ എസ് എസ് ഉയർത്തുന്ന ഭീഷണിയെ നേരിടാൻ കോൺഗ്രസിന് എന്തുചെയ്യാനാകുമെന്ന് ശിവിർ ആലോചിക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു. കേരളാ കോൺഗ്രസിനെ അടർത്തിയെടുത്താൽ മതന്യൂനപക്ഷങ്ങളുടെ പിന്തുണയായി എന്ന് യു ഡി എഫ് കരുതുന്നത് വിഡ്ഡിത്തമാണെന്നും എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഇടതുപക്ഷജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളെ അടർത്തിയെടുത്ത് എങ്ങനെയെങ്കിലും അധികാരത്തിലെത്തുക എന്നത് മാത്രമാണ് കോൺഗ്രസിൻറെ കോഴിക്കോട് ചിന്തൻ ശിവിർ നടത്തിയ പ്രഖ്യാപനത്തിൽ കാണാനാവുന്നത്. ഇത് അങ്ങേയറ്റം നിരാശാജനകമായിപ്പോയി. ഇന്ത്യയുടെ ഭരണം ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ എസ് എസിൻറെ നിയന്ത്രണത്തിലുള്ള കാലത്താണ് ഈ ശിവിർ നടന്നത്. കേരളത്തിലും രാഷ്ട്രീയത്തിലും സമൂഹത്തിലും കടന്നുകയറാൻ ആർ എസ് എസ് നടത്തുന്ന ശ്രമങ്ങൾക്ക് ഒരു അതിരുമില്ല. കേരളത്തിലെ മതനിരപേക്ഷസമൂഹത്തിനും ജനാധിപത്യരാഷ്ട്രീയത്തിനും ആർ എസ് എസ് ഉയർത്തുന്ന ഭീഷണിയെ നേരിടാൻ കോൺഗ്രസിന് എന്തുചെയ്യാനാകുമെന്ന് ശിവിർ ആലോചിക്കാത്തതെന്താണ്?

മൃദുഹിന്ദുത്വത്തിലൂടെ ആർ എസ് എസിനെ നോവിക്കാതെ കേരളത്തിലെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്നാണോ കോൺഗ്രസ് കരുതുന്നത്? കേരളാ കോൺഗ്രസിനെ അടർത്തിയെടുത്താൽ മതന്യൂനപക്ഷങ്ങളുടെ പിന്തുണയായി എന്ന് യുഡിഎഫ് കരുതുന്നത് വിഡ്ഡിത്തമാണ്. ലോകമെങ്ങുമുള്ള സാമ്പത്തികപ്രതിസന്ധിയുടെയും ഇന്ത്യയിലെ പ്രത്യേകിച്ചും തെറ്റായ നയങ്ങളുടെയും ഫലമായി കേരളത്തിൻറെ പുരോഗതിക്ക് പുതിയ ഉത്തരങ്ങൾ കണ്ടെത്തേണ്ട കാലമാണ്.

പ്രവാസികൾ മടങ്ങിവരുന്ന ഇന്ന് നാളത്തെ കേരളം എങ്ങനെ ആവണം എന്നതിൽ യുഡിഎഫിന് എന്തെങ്കിലും ചിന്തയുണ്ടോ? ഇല്ല എന്നാണ് അവരുടെ ചിന്തൻ ശിവിർ പ്രഖ്യാപനങ്ങൾ കാണിക്കുന്നത്. സ്വന്തം നയവും പരിപാടിയും ഉപേക്ഷിച്ചതിനാലാണ് ഇന്ത്യയാകെ കോൺഗ്രസ് അന്യം നിന്നുപോയത് എന്നുമാത്രം കേരളത്തിലെ കോൺഗ്രസുകാരെ ഓർമിപ്പിക്കുന്നു', എംഎ ബേബി പോസ്റ്റിൽ കുറിച്ചു.

ഇടതുമുന്നണിയിൽ ചില ഘടകക്ഷികൾ അതൃപ്തിയിലാണെന്നും ഈ അവസരം മുതലെടുക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം.കേരള കോൺഗ്രസ് എം, എൽ ജെ ഡി എന്നീ കക്ഷികളെ പേരെടുത്ത് പറയാതെയായിരുന്നു പ്രമേയം. ഇടത് മുന്നണിയിൽ സി പി എമ്മിന്റെ തീവ്ര വലതു പക്ഷ നിലപാടിൽ അസ്വസ്ഥതയുള്ളവരുണ്ടെന്നും അവരെയെത്തിച്ച് മുന്നണിയെ വിപൂലീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു.ആരൊക്കെയാകും മുന്നണിയിലേക്ക് വരുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സതീശൻ പറഞ്ഞിരുന്നു.

അതേസമയം മുന്നണി വിപുലീകരണമെന്ന കോൺഗ്രസ് നിർദ്ദേശത്തിനെതിരെ യു ഡി എഫിനുള്ളിലും വിയോജിപ്പുകൾ ഉയർന്ന് കഴിഞ്ഞു. 'എൽഡിഎഫിലെ അതൃപ്തർ ആരെന്ന് കേരള കോൺഗ്രസിന് അറിയില്ല.അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അത് കെ പി സി സി വ്യക്തമാക്കട്ടെയെന്നായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിൽ മുന്നണിയിലേക്ക് ആരെയെങ്കിലും സ്വീകരിക്കണമെന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. കേരള കോൺഗ്രസ് എമ്മും എൽ ജെ ഡിയും ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ എൽ ഡി എഫ് വിടാനുള്ള ആലോനയില്ലെന്നായിരുന്നു നേതൃത്വം പ്രതികരിച്ചത്. യു ഡി എഫിന്റേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നായിരുന്നു കേരള കോൺഗ്രസിന്റെ മറുപടി.
ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ












Click it and Unblock the Notifications