വിവാദ പ്രസ്താവന; സർക്കാരിന് രാഷ്ട്രീയ അജണ്ടയെന്ന് സുധാകരൻ; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സതീശൻ
തിരുവനന്തപുരം: പാലാ ബിഷപ്പിൻ്റെ വിവാദ പരാമർശത്തിൽ സർക്കാരിനെതിരെ പ്രതിരോധം തീർത്ത് യുഡിഎഫ് നേതാക്കൾ. വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കാത്തതിനെ അതിരൂക്ഷമായി വിമർശിച്ചാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നത്. നാർക്കോട്ടിക് ജിഹാദ്, ലൗജിഹാദ് പരാമർശങ്ങളിൽ സിപിഎമ്മിന് നിലപാടില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. രണ്ടു ദിവസത്തിനുള്ളിൽ കോൺഗ്രസ് മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു.

നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നാണ് ലീഗ് നേതാവ് എം കെ മുനീർ കോഴിക്കോട് മാധ്യമങ്ങളെ കണ്ടപ്പോൾ ഇന്ന് രാവിലെ ആവശ്യപ്പെട്ടത്. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ ക്യാമ്പസുകളിൽ നടക്കുന്നതായി സിപിഎം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ ഏത് ക്യാമ്പസിലാണ് തീവ്രവാദ ബന്ധമുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നായിരുന്നു മുനീറിൻ്റെ പ്രതികരണം. സിപിഎമ്മിനെക്കാൾ വലിയ വർഗീയത മറ്റാരും പറയില്ലെന്ന പറഞ്ഞ് മുനീർ സർക്കാരിനെ വിമർശിക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ, ഇക്കാര്യത്തിൽ കണ്ണൂരിൽ പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാകട്ടെ പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കേണ്ട ആവശ്യം സംസ്ഥാനത്തില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ആരെങ്കിലും പറയുന്നതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കഴിയില്ലെന്നും പ്രതിപക്ഷം വിഷയം ചർച്ച ചെയ്തു വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ, കാനത്തെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി. മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ നോക്കി നിൽക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ പ്രതികരണം. സർക്കാരിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് പറഞ്ഞ കെ സുധാകരൻ മന്ത്രി വി എൻ വാസവൻ ഒരു വിഭാഗത്തെ മാത്രം കണ്ടത് ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിനെ വാസവൻ നേരിൽക്കണ്ട് കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ വിമർശനം.

കാനത്തിൻ്റെ പ്രസ്താവനയെ വിമർശിച്ച കെ സുധാകരൻ അദ്ദേഹം അങ്ങനെ പറഞ്ഞതിൽ അത്ഭുതമില്ലെന്നാണ് പ്രതികരിച്ചത്. കാനം രാജേന്ദ്രന്റെ അഭിപ്രായം ലജ്ജാകരമാണെന്നായിരുന്നു ഇതിനോടുള്ള കെ സുധാകരൻ്റെ മറുപടി. കാര്യങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കിൽ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ട്. സർവ്വകക്ഷി യോഗം വിളിക്കേണ്ടെന്ന കാനത്തിൻ്റെ വാക്കുകളെയും സുധാകരൻ ഖണ്ഡിച്ചു. കോൺഗ്രസ് സർവകക്ഷിയോഗം നടത്തുന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും കെ പി സി സി പ്രസിഡൻ്റ് പറഞ്ഞു.

എന്നാൽ, മതങ്ങളെ തമ്മിലടിപ്പിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. രണ്ടു മതങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രവണത പാടില്ല. ഭരണത്തിലിരിക്കുന്നവർക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ പരിഹരിക്കണമെന്നും അല്ലാതെ, ഉത്തരവാദിത്വങ്ങൾ മറക്കാൻ പാടില്ലെന്നും സതീശൻ ഓർമിപ്പിച്ചു.

അതേസമയം, നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സിപിഎം സിപിഐ നിലപാട് പൊതുസമൂഹത്തിൽ ചർച്ച ചെയ്യാനാണ് യുഡിഎഫ് നേതാക്കളുടെ നീക്കം. സംഭവത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും കോൺഗ്രസും സർക്കാരിനെതിരെ പ്രതിരോധം തീർക്കാനാണ് ലക്ഷ്യമിടുന്നത്.
ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications