'അടുത്ത തെരഞ്ഞെടുപ്പിൽ ഇതിനുള്ള ഫലം അവർ അനുഭവിക്കും', കെ റെയിൽ സമരത്തിനെതിരെ എകെ ബാലൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ എതിർത്ത് യുഡിഎഫ് നടത്തുന്ന സമരത്തിനെതിരെ എകെ ബാലൻ. കഴിഞ്ഞ ദിവസം കെ റെയിൽ വിഷയം ഉന്നയിച്ച് പാർലമെന്റിലേക്ക് യുഡിഎഫ് എംപിമാർ നടത്തിയ മാർച്ചിനെ പോലീസ് തടയുകയും എംപിമാരെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധ മാർച്ച് കേരളത്തിനാകെ അപമാനമാണ് എന്ന് എകെ ബാലൻ പ്രതികരിച്ചു.
കേരളത്തിന് വികസനമൊന്നും വേണ്ടെന്ന് പറഞ്ഞ് കേരളത്തിലെ എംപിമാർ സമരം ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമാണ് എന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിനുള്ള ഫലം അവർ അനുഭവിക്കുമെന്നും എകെ ബാലൻ പറഞ്ഞു. ഫേസ്ബുക്കിലാണ് എകെ ബാലന്റെ പ്രതികരണം.
എകെ ബാലന്റെ പ്രതികരണം പൂർണരൂപം: '' കേരളത്തിന്റെ വികസനം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ പാർലമെന്റിനു മുന്നിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധ മാർച്ച് കേരളത്തിനാകെ അപമാനമാണ്. കേരളത്തിന് കൂടുതൽ റെയിൽപാതകൾ വേണം, വികസനം വേണം എന്ന് ആവശ്യപ്പെടുന്നതിന് പകരം, കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ. പിണറായി വിജയൻ കാണുന്ന ദിവസം തന്നെ, ഈ വികസനമൊന്നും വേണ്ടെന്ന് പറഞ്ഞുകൊണ്ട് സമരം ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമാണ്. ഡൽഹി കണ്ട ഏറ്റവും നിർലജ്ജമായ സമരം കൂടിയായിരുന്നു അത്. കേരള ജനത ലജ്ജിച്ച് തലതാഴ്ത്തുന്ന സംഭവമാണിത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിനുള്ള ഫലം അവർ അനുഭവിക്കും.

സംസ്ഥാനത്ത് വികസനം വേണ്ടെന്നു പറഞ്ഞ് സമരം നടത്തുന്നത് യഥാർത്ഥത്തിൽ ക്രിമിനൽ കുറ്റമാണ്. വസ്തുതകൾ വെച്ചുകൊണ്ട് ഇതിന്റെ അനിവാര്യത മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. വളരെ നല്ല സൗഹൃദ മനോഭാവത്തോടെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മാത്രവുമല്ല, ഒരു അസംതൃപ്തിയും പ്രധാനമന്ത്രി പ്രകടിപ്പിച്ചില്ല. ബിജെപിയുടെയും യു ഡി എഫിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ സമ്മർദ്ദം ഒരു രൂപത്തിലും സ്വാധീനിക്കാത്ത തരത്തിലാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നത് സിൽവർ ലൈനിന്റെ അനിവാര്യതയാണ് സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കയറി കല്ല് നാട്ടിയെന്ന തെറ്റായ പ്രചാരണവും അവർ നടത്തുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കടന്നുകയറി കല്ല് നാട്ടാൻ കഴിയില്ലെന്ന് സാമാന്യ ബുദ്ധിയുള്ളവർക്കെല്ലാം അറിയാം. എത്രത്തോളം കേരളത്തെ നശിപ്പിക്കാൻ കഴിയുമോ എന്ന അന്വേഷണത്തിന്റെ മൂർധന്യത്തിലെത്തിയിരിക്കയാണ് യു ഡി എഫ്. അവർ കൊണ്ടുനടക്കുന്ന കല്ല് യു ഡി എഫിന്റെ ശവപ്പറമ്പിൽ നാട്ടാനുള്ള മീസാൻ കല്ലായി രൂപാന്തരപ്പെടും. പണ്ട് ഇങ്ങനെയൊരു പ്രതിപക്ഷം കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് ഭാവിതലമുറയെ അറിയിക്കുന്ന കല്ല്. ഈ പ്രതിഷേധ നാടകം ഈ നിലയ്ക്ക് തുടരാൻ അവർക്ക് കഴിയില്ല. കാരണം ജനങ്ങൾ അവരുടെ കൂടെയുണ്ടാകില്ല. വയൽക്കിളികളുടെ അതേ അനുഭവമായിരിക്കും അവർക്ക് ഉണ്ടാവുക''.












Click it and Unblock the Notifications