ലക്ഷ്യം 2026 നിയസഭാ തിരഞ്ഞെടുപ്പ്; നിഴൽ മന്ത്രിസഭയുമായി യുഡിഎഫ്, പ്രകടന പത്രിക തയ്യാറാക്കാനും നീക്കം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന്റെ പ്രതീക്ഷകളുമായി 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്ന് യുഡിഎഫ്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി കൃത്യമായ മുന്നൊരുക്കത്തോടെ മുന്നോട്ട് നീങ്ങാനാണ് മുന്നണിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിഴൽ മന്ത്രിസഭ രൂപീകരിച്ച് സർക്കാരിനെതിരായ ആക്രമണം കടുപ്പിക്കാനാണ് ശ്രമം.
സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുന്നതിനൊപ്പം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയ്ക്ക് രൂപം നൽകാനും ഇതിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. അഴിമതികൾ കണ്ടെത്തി കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും ഇത് വഴി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുമാണ് പദ്ധതി. 2022ൽ രൂപീകരിച്ച ഉപസമിതികൾ നിഴൽ മന്ത്രിസഭയായി മാറ്റുകയായിരുന്നു.

സാമ്പത്തികവും ആസൂത്രണവും, തദ്ദേശം: സി.പി.ജോൺ,∙വിദ്യാഭ്യാസം: കെസി ജോസഫ്, ആരോഗ്യം: എംകെ മുനീർ, കൃഷി-മോൻസ് ജോസഫ് എന്നിങ്ങനെ കോൺഗ്രസിനും മുന്നണിയിലെ മറ്റ് കക്ഷികൾക്കും കൃത്യമായ പരിഗണന നൽകി കൊണ്ടാണ് നിഴൽ മന്ത്രിസഭ ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത രണ്ട് വർഷം സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇവർ കൃത്യമായി നിരീക്ഷിക്കും.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി വിവര ശേഖരണം നടത്താനും അതിന് പുറമെ വിവിധ വിഷയങ്ങളിലെ പൊതുജനങ്ങളിൽ അഭിപ്രായം തേടാനും ഇവർക്ക് നിർദ്ദേശമുണ്ട്. യുവജനങ്ങൾ, വിദഗ്‌ധർ എന്നിങ്ങനെ കിട്ടുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിഴൽ മന്ത്രിസഭ ശേഖരിക്കുകയും പ്രകടന പത്രികയിലേക്ക് ചേർക്കുകയും ചെയ്യും.
നേരത്തെ പറഞ്ഞ വകുപ്പുകൾക്ക് പുറമെ ആഭ്യന്തര -പൊതുഭരണ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ പിസി വിഷ്‌ണുനാഥിനെയും, സാമ്പത്തിക വിഭാഗത്തിന് റോജി എം ജോണും എപി അനിൽകുമാറും, തീരദേശവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും വിവരശേഖരണം എം വിൻസെന്റും നടത്തും.
ഇതിന് പുറമെ ഒക്ടോബറിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട കോൺക്ലേവ് നടത്താനും പദ്ധതിയിട്ടുണ്ട്. ഡോ. എസ് ലാലിന്റെ നേതൃത്വത്തിൽ വിദഗ്‌ധർ സഹായത്തിനെത്തും. അറിയപ്പെടുന്ന ആരോഗ്യ വിദഗ്‌ധരെ പരിപാടിയിലേക്ക് കൊണ്ട് വരാനാണ് ശ്രമം. ഇതും പ്രകടന പത്രികയ്ക്ക് മുതൽ കൂട്ടാവും എന്നാണ് വിലയിരുത്തൽ.
എന്നാൽ മുന്നണിയൊട്ടാകെ ഒരുമിച്ച് നിൽക്കുമ്പോഴും കോൺഗ്രസിലെ ഭിന്നതയ്ക്ക് അവസാനമില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ വാർത്തകളും സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ അധ്യക്ഷൻ കെ സുധാകരന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇത് വാർത്തയായതോടെ നേതൃത്വം അതൃപ്‌തി അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications