'മിണ്ടാതിരിയെടാ'... ബഹളം വെച്ച പ്രതിപക്ഷത്തോട് ക്ഷുഭിതനായി എംഎം മണി
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിൽ ക്ഷുഭിതനായി സിപിഎം നേതാവ് എംഎം മണി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രസംഗത്തിനിടയിൽ ബഹളം വെച്ച പ്രതിപക്ഷത്തോട് മിണ്ടാതിരിയടാ എന്നായിരുന്നു മണിയുടെ പ്രതികരണം. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആർ ബിന്ദു മറുപടി പറയുന്നതിനിടെയാണ് സംഭവം.
കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അധ്യാപക നിയമനം മാനദണ്ഡം പാലിച്ചാണെന്നും പ്രതിപക്ഷം മൂന്നാംകിട കുശുമ്പിന്റെ അവതാരങ്ങളെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷം ബഹളമാരംഭിച്ചത്.ബഹളം വച്ച പ്രതിപക്ഷത്തോട് ദേഷ്യപ്പെട്ട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു എംഎൽഎ എം.എം മണി. മിണ്ടാതിരിയെടാ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.

ഗാന്ധി വധവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ എംഎം മണി അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുളള കോൺഗ്രസുകാർ വിചാരിച്ചുവെന്നായിരുന്നു മണിയുടെ പ്രസ്താവന . കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനത്തിന്‍റെ വേദിയിലായിരുന്നു എംഎം മണിയുടെ പരാമര്‍ശം.
അധികാരം കിട്ടിയപ്പോൾ ഗാന്ധിജി ഒരു അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ. അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഗാന്ധിജിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും മണി ചോദിച്ചു. ഡി കെ മുരളി എംഎൽഎ ഉൾപ്പെടെയുളളവർ വേദിയിലിരിക്കെയാണ് എംഎം മണിയുടെ അഭിപ്രായ പ്രകടനം.
കെകെ രമയ്ക്ക് എതിരായ വിവാദ പരാമര്‍ശം കെട്ടടങ്ങിയതിന് പിന്നാലെയാണ് വീണ്ടും പെരുമാറ്റം കൊണ്ട് മണി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ജൂലായ് 14നാണ് നിയമസഭയില്‍ എംഎം മണി കെകെ രമയ്‌ക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. തുടര്‍ന്ന് വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയത്.
എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് സഭയില്‍ സ്പീക്കര്‍ എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ വിഷയത്തില്‍ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം എംഎം മണി പിൻവലിച്ചിരുന്നു. താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.
ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു'. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നു' എന്നായിരുന്നു എംഎം മണി സഭയില്‍ അറിയിച്ചത്.
ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി...












Click it and Unblock the Notifications