യുക്രൈൻ വിഷയം; സംഘപരിവാറിന്റെ രാജ്യദ്രോഹ ചാപ്പയാണ് യഥാർത്ഥ രാജ്യസ്നേഹ മുദ്രയെന്ന് ടിഎൻ പ്രതാപൻ
ദില്ലി; യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് അതിർത്തിയിലേക്ക് വരാൻ ബന്ധപ്പെടാൻ നൽകിയ നമ്പറുകൾ വിളിക്കുമ്പോൾ പ്രതികരിക്കുന്നില്ലെന്ന് ടിഎൻ പ്രതാപൻ എംപി. വിദേശകാര്യ മന്ത്രാലയം നൽകിയ നമ്പറുകളാണ് പ്രതികരിക്കാത്തതെന്നും എത്രയും പെട്ടെന്ന് ഇത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . യുക്രയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി എംബസി അധികൃതർ ആശയവിനിമയം നടത്തണമെന്നും അവർക്ക് ഭക്ഷണവും മരുന്നും ആവശ്യവസ്തുക്കളും ഉടൻ എത്തിക്കണമെന്നും എംപി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതേസമയം യുക്രൈയിനിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കകൾ ലോകത്തെ അറിയിക്കുമ്പോൾ രാജ്യദ്രോഹത്തിന്റെ ചാപ്പയുമായി സംഘപരിവാരുകാർ എത്തുന്നുണ്ടെന്നും ഇത്തരക്കാരുടെ രാജ്യദ്രോഹിയെന്ന ചാപ്പയാണ് പലപ്പോഴും ഇക്കാലത്തെ ഏറ്റവും ഉറപ്പുള്ള യഥാർത്ഥ രാജ്യസ്നേഹത്തിന്റെ മുദ്രകളിലൊന്ന് എന്നും പ്രതാപൻ ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ഹങ്കറി, റൊമാനിയ, മൾഡോവ, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്ന ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളും സന്നദ്ധ സംഘടനകളും ഇന്ത്യൻ കൂട്ടായ്മകളും വലിയ സഹായം ചെയ്തുവരുന്നതായി വിദ്യാർത്ഥികളും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
വിവിധ അതിർത്തികളിലേക്ക് നാല് കേന്ദ്ര മന്ത്രിമാർ രക്ഷാ ദൗത്യം ഏകോപിപ്പിക്കാൻ പോകുന്നു എന്ന വിവരം ഏറെ സ്വാഗതാർഹവും അത്തരം ശ്രമങ്ങൾ അഭിനന്ദനാർഹവുമാണ്. അതിർത്തികൾക്കിരുപുറവും കാര്യങ്ങൾ കൂടുതൽ ഊർജ്ജിതമാവാൻ ഇത് സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു.
യുദ്ധം തുടങ്ങിയ അന്നുമുതലേ വിദേശകാര്യ മന്ത്രാലയവുമായും മന്ത്രിമാരുമായും ഫോണിലൂടെയും കത്തിലൂടെയും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇന്നലെയാണ് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്റെ മറുപടി വന്നത്. ശനിയാഴ്ച തന്നെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വിവിധ മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയ നമ്പറുകളാണ് ഈ കത്തിലേറെയുമുള്ളത്.
ഇതിൽ യുക്രയിനിലെ ഇന്ത്യൻ മിഷന്റെ നമ്പറില്ല. അവിടെ നിന്ന് അതിർത്തിയിലെത്തിയാൽ ബന്ധപ്പെടാൻ വേണ്ടി നാല് രാജ്യങ്ങളിലെ പ്രധാന നമ്പറുകൾ നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് തന്നെ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച വിവിധ നമ്പറുകൾ അതിർത്തിയിലെത്തിയ വിദ്യാർത്ഥികൾക്ക് കൈമാറി അവർ വിളിച്ചു നോക്കുമ്പോൾ പ്രതികരിക്കുന്നില്ല എന്ന് വ്യാപക പരാതിയുണ്ടായിരുന്നു. ഇത് ഇനിയും പരിഹരിക്കലാണ് മുഖ്യം.
1. യുക്രയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി എംബസി അധികൃതർ ആശയവിനിമയം നടത്തണം. അവർക്ക് ഭക്ഷണവും മരുന്നും ആവശ്യവസ്തുക്കളും നൽകണം.
2. അവരെ അതിർത്തികളിലേക്ക് കൊണ്ടുവരാൻ എംബസി സ്വന്തം ചിലവിൽ, സ്വന്തം ഉത്തരവാദിത്വത്തിൽ തയ്യാറാവണം.
3. സ്ലോവാക്യ, ഹങ്കറി, പോളണ്ട്, റൊമാനിയ അതിർത്തികൾക്ക് ഇരുവശത്തും ഇന്ത്യൻ മിഷനുകളിലെ ഉദ്യോഗസ്ഥരുണ്ടാവണം. അവിടെ എത്തുന്ന വിദ്യാർഥികൾ മഞ്ഞിൽ മണിക്കൂറുകളോളം നിൽക്കുന്ന സ്ഥിതി ഉണ്ടാവരുത്.
4. കിഴക്കൻ സംസ്ഥാനങ്ങളായ സുമി, ഖാർകിവ്, സപറേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ ഊർജ്ജിത ശ്രമങ്ങൾ വേണം.
പ്രത്യേക ശ്രദ്ധക്ക്: യുക്രയിനിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കകൾ ലോകത്തെ അറിയിക്കുമ്പോൾ രാജ്യദ്രോഹത്തിന്റെ ചാപ്പയുമായി വരുന്ന എല്ലാ സംഘപരിവാർ ഭീകരരും എന്റെ കമന്റ് ബോക്സിൽ തിക്കും തിരക്കും കൂട്ടാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. നിങ്ങളുടെയൊക്കെ രാജ്യദ്രോഹിയെന്ന ചാപ്പയാണ് പലപ്പോഴും ഇക്കാലത്തെ ഏറ്റവും ഉറപ്പുള്ള യഥാർത്ഥ രാജ്യസ്നേഹത്തിന്റെ മുദ്രകളിലൊന്ന്. സന്തോഷം.












Click it and Unblock the Notifications