'ചിരിയും ആ ധ്വനിയുമാണ് പ്രശ്നം, എല്ലാവർക്കും അറിയേണ്ടത് പ്രതിഫലം കിട്ടിയോ ഇല്ലയോ എന്നതാണ്'; ആത്മീയ
കൊച്ചി: ഷഫീഖിന്റെ സന്തോഷങ്ങൾ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച് നടൻ ബാല രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമായിരുന്നു കാരണമായത്. സിനിമയുടെ നിർമ്മാതാവ ഉണ്ണി ചിത്രം വലിയ വിജയമായിട്ടും സംവിധയകനടക്കം പ്രതിഫലം നൽകിയിരുന്നില്ലെന്നായിരുന്നു ബാലയുടെ ആരോപണം. അന്ന് മറ്റൊരു കാര്യം കൂടി ബാല ആരോപിച്ചു. സിനിമയിലെ സ്ത്രീകൾക്കെല്ലാവർക്കും പ്രതിഫലം ലഭിച്ചു എന്നാണ് ഞാൻ അറിഞ്ഞത് എന്നായിരുന്നു അത്.
എന്നാൽ ഇപ്പോഴിതാ ബാലയുടെ ആ ആരോപണത്തിന് മറുപടി നൽകുകയാണ് സിനിമയിലെ നായിക കൂടിയായ ആത്മീയ. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.വായിക്കാം

'സ്ത്രീകൾക്ക് പ്രതിഫലം കിട്ടിയെന്നത് ചർച്ച ചെയ്യേണ്ട കാര്യമില്ല. എല്ലാവരേയും പോലെ ജോലി ചെയ്യുന്നതാണ് സ്ത്രീകളും അവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കും. എല്ലാവർക്കും പേമെന്റ് കിട്ടി എന്ന് പറഞ്ഞതിന് ശേഷമുള്ള ചിരിയും ആ ധ്വനിയുമാണ് പ്രശ്നമായത്. എല്ലാവർക്കും അറിയേണ്ടത് പ്രതിഫലം കിട്ടിയോ ഇല്ലയോ എന്നതാണ്. അത് പറയണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്.

ഒരു ചാനൽ ചർച്ചയിൽ ഈ വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നിരുന്നു. സാധാരണ ചർച്ചകളിൽ ഒന്നും പങ്കെടുക്കുന്ന ആളല്ല ഞാൻ. എനിക്ക് സംസാരിക്കാൻ അറിയില്ലായിരുന്നു. പക്ഷേ ഈ വിഷയം പ്രോത്സാഹിപ്പിക്കരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഞാൻ അറിയുന്ന എല്ലാ സ്ത്രീകളും പ്രൊഫഷണൽ ആയിരുന്നു. ആവർ ആരും തന്നെ ഇത്തരമൊരു സംസാരം ഡിസർവ്വ് ചെയ്യുന്നവർ അല്ല.

ഒരു കുടുംബം പോലെ ജോലി ചെയ്ത സ്ഥലമാണ്. പുറത്ത് നിന്നൊരാളാണ് പറയുന്നതെങ്കിൽ കേട്ടില്ലെന്ന് വെയ്ക്കാം. ഇത് കുടുംബം പോലെ ഉണ്ടായിരുന്ന ഇടത്ത് നിന്ന് അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പറയുന്നതിടത്ത് ഒരു എരിവ് എന്ന നിലയ്ക്ക് പറയുന്നതിനെ പ്രോത്സാഹിപ്പിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ഉണ്ണി എന്റെ സുഹൃത്താണ്. എന്ന് വെച്ച് ഉണ്ണിയെ പിന്തുണച്ച് സംസാരിക്കുന്നുവെന്നല്ല.

ബാലചേട്ടനും ഉണ്ണിയായാലും എനിക്ക് ഒരുപോലെ ഉള്ളയാളുകളാണ്. എന്റെ അച്ഛന് വയ്യാതിരുന്നപ്പോൾ ആദ്യം ഓടിയെത്തിയത് ഉണ്ണിയും ബാലച്ചേട്ടനുമാണ്. ആ സ്പേസിൽ നിന്നും അത്തരമൊരു സംഭാഷണമൊക്കെ ഉണ്ടാകുകയെന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതാണ്. ആ സമയത്ത് ഒന്നും സംസാരിക്കേണ്ടെന്ന് തോന്നിയിരുന്നു.
അതേസമയം ഇപ്പോൾ രണ്ട് പേർക്കും കുറ്റബോധം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്തെങ്കിലും വിഷമത്തിൽ ഇരിക്കുന്ന സമയത്ത് ആരോപണം ഉന്നയിച്ച് പോയതാകാം', ആത്മീയ പറഞ്ഞു.

അതേസമയം പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണത്തെ തള്ളി നേരത്തേ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരുന്നു. പ്രതിദിനം 10,000 വച്ച് ബാലയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം നൽകിയെന്നായിരുന്നു ഉണ്ണിയുടെ വിശദീകരണം. ' അവസാനം അഭിനയിച്ച ചിത്രത്തില്‍ 3 ലക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ പെയ്മെന്‍റ് നല്‍കിയതിനു ശേഷം അദ്ദേഹം വലിയ ഡിമാന്‍ഡ് മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കല്‍ സാധ്യമല്ല', എന്നായിരുന്നു ഉണ്ണി വിശദീകരിച്ചത്. അതേസമയം ഇതിനിടയിൽ ചിത്രത്തിന്റെ സംവിധായകൻ അനൂപ് അടക്കമുള്ളവരും തങ്ങൾക്ക് പ്രതിഫലം ലഭിച്ചെന്ന് വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications