ലീഗിലെ ഒരു കൂട്ടം പാകിസ്താനെ പിന്തുണയ്ക്കുന്നവർ, അമിത് ഷായെ പിന്തുണച്ച് വി മുരളീധരൻ!
തൊടുപുഴ: വയനാടിനെ പാകിസ്താനോട് ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പിന്തുണച്ച് വി മുരളീധരന്‍ എംപി. മുസ്ലീം ലീഗിലെ ഒരു വിഭാഗം പാകിസ്താനെ പിന്തുണയ്ക്കുന്നവരാണ് എന്ന് വി മുരളീധരന്‍ ആരോപിച്ചു. അതുകൊണ്ടാണ് അമിത് ഷാ അവരെ പാകിസ്താനോട് ഉപമിച്ചത്. മുസ്ലീം ലീഗിലെ ഒരു വിഭാഗത്തെ കുറിച്ച് പറഞ്ഞത് വയനാടിനെ ആകെ പാകിസ്താനോട് ഉപമിച്ചതാണ് എന്ന തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയെ സ്വന്തം നിലയ്ക്ക് മത്സരിപ്പിച്ച് ജയിപ്പിക്കാവുന്ന സീറ്റ് മറ്റെങ്ങുമില്ല. അതുകൊണ്ടാണ് മുസ്ലീം ലീഗിന് സ്വാധീനമുളള വയനാട്ടില്‍ മത്സരിപ്പിക്കുന്നത് എന്നും വി മുരളീധരന്‍ ആരോപിച്ചു. മുത്തച്ഛന്‍ ചത്ത കുതിര എന്ന് വിശേഷിപ്പിച്ച ലീഗിന്റെ തണലില്‍ വയനാട്ടില്‍ നിന്നും ജയിച്ച് പ്രതിപക്ഷ നേതാവ് എങ്കിലും ആവുക എന്നതാണ് രാഹുലിന്റെ ഉദ്ദേശമെന്നും വി മുരളീധരന്‍ പറഞ്ഞു.

വയനാട് മണ്ഡലത്തില്‍ 40 ശതമാനം മാത്രമേ ഹിന്ദുക്കളുളളൂ. ലീഗിന്റ പതാകയെ പാകിസ്താന്‍ പതാകയുമായി താരതമ്യം ചെയ്ത് അമിത് ഷാ സംസാരിച്ചതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലീഗ് ഭീകരവാദികളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് കേരള രാഷ്ട്രീയത്തില്‍ സ്വാധീനം വര്‍ധിക്കാനുളള സാഹചര്യം രാഹുല്‍ ഗാന്ധി ഉണ്ടാക്കി കൊടുക്കുകയാണ് എന്നും മുരളീധരന്‍ ആരോപിച്ചു.
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നോമിനേഷന്‍ കൊടുക്കാന്‍ പോകുമ്പോള്‍ പൂജ നടത്തി പടം പത്രത്തില്‍ കൊടുക്കും. വയനാട്ടില്‍ ചെല്ലുമ്പോള്‍ പച്ച പതാകയേന്തും. പൂണൂലിട്ട ശിവഭക്തനാണെന്ന് ഷര്‍ട്ടിന്റെ മുകളിലൂടെ പൂണൂല്‍ ധരിച്ച് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിന്റെ വസ്തുത അമിത് ഷാ പറഞ്ഞതില്‍ തെറ്റില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications