'തെറ്റായ കണക്കുകള്‍ നിരത്തി ഏച്ചുകെട്ടിയ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്'; വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം: കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നാല്‍ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇടത് സര്‍ക്കാര്‍ പറയുന്നതെന്ന് സതീശൻ ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശശി തരൂർ വിവാദം കത്തി നിൽക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ പുറത്തേക്ക് പോകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തന്നെ തൊഴില്‍ സാധ്യതകളുണ്ടാക്കി സാമൂഹിക വികസനം സാധ്യമാകുന്ന വ്യാവസായിക വളര്‍ച്ച സംസ്ഥാനത്തുണ്ടാകണം. എന്നാല്‍ ഇപ്പോള്‍ തെറ്റായ കണക്കുകള്‍ നിരത്തി ഏച്ചുകെട്ടിയ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നതെന്നായിരുന്നു സതീശൻ ആരോപിച്ചത്.

കേരളത്തിന്റെ കോവിഡ് വ്യാപന കാലത്തെ പ്രവർത്തനം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊച്ചു കേരളം കോവിഡിനെ പിടിച്ചുകെട്ടി എന്ന ബിബിസി ലേഖനം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഒന്നാം കോവിഡ് മരണ നിരക്ക് മറച്ചുവച്ചുകൊണ്ടു പിആര്‍ ഏജന്‍സികളെ ഉപയോഗിച്ചു കൊണ്ടാണ് ബിബിസിയെ പോലും തെറ്റിദ്ധരിപ്പിച്ചത്. പിന്നീട് യാഥാര്‍ത്ഥ്യം പുറത്തുവന്നുവെന്നും സതീശൻ പറയുന്നു.
നിലവിൽ കണക്കുകള്‍ പരിശോധിച്ചാല്‍, ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായ രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്ന് മനസിലാക്കാം. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കോവിഡ് ബാധിച്ച രണ്ടാമത്തെ സംസ്ഥാനവും കേരളം തന്നെയാണ്. പിന്നീട് ബിബിസി തന്നെ അത് തിരുത്തുകയും ചെയ്‌തിരുന്നു; വിഡി സതീശൻ ചൂണ്ടിക്കാട്ടി.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം ഒന്നാമത് എത്തിയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം. 2021ല്‍ തന്നെ ഈസ് ഓഫ് ഡൂയിങ് സൂചിക വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക ബാങ്ക് നിര്‍ത്തലാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 3 വര്‍ഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങള്‍ തുടങ്ങി എന്നത് തെറ്റായ അവകാശവാദം ആണെന്നും വിഡി സതീശൻ വ്യക്തമാക്കി.
വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ ഇല്ലാത്ത കണക്ക് സര്‍ക്കാര്‍ പറയുന്നു. 15000 പോലും ജിഎസ്‌ടി രജിസ്‌ട്രേഷന്‍ വന്നിട്ടില്ല. ജിഎസ്‌ടി രജിസ്‌ട്രേഷന്‍ കൂടിയിട്ടില്ല. ചില്ലറ മൊത്ത വ്യാപാരം കൂടി എംഎസ്എംഇയില്‍ ഉൾപ്പെടുത്തി. അങ്ങനെയാണ് കണക്കുകൾ തയ്യാറാക്കുന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വ്യാവസായിക മാറ്റത്തെയും നരേന്ദ്ര മോദിയെയും പ്രശംസിച്ച ശശി തരൂരിന്റെ നിലപാട് വിമർശനത്തിന് ഇരയായതിന് പിന്നാലെയാണ് വിഡി സതീശൻ പ്രതികരണവുമായി രംഗത്തെത്തിയത്. ഏറ്റവും ഒടുവിൽ കോൺഗ്രസ് മുഖപത്രമായ വീക്ഷണം തന്നെ ശശി തരൂരിനെ വിമർശിച്ചു രംഗത്ത് വന്നിരുന്നു. കെ മുരളീധരൻ, എംഎം ഹസൻ അടക്കമുള്ള നേതാക്കളും തരൂരിനെതിരെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications