അനധികൃത നിയമനങ്ങളിലൂടെ സര്‍ക്കാര്‍ കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കുന്നു: വിഡി സതീശന്‍
തിരുവനന്തപുരം: ലോകായുക്ത ബില്ലിനെ പ്രതിപക്ഷം നിയമസഭയില്‍ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ ഏറാന്‍മൂളികളെ വി.സിമാരാക്കാന്‍ വേണ്ടിയുള്ള ബില്ലിനെയും എതിര്‍ക്കും. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ഇഷ്ടക്കാരെ വി. സിമാരാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂനിയർ എന്‍ടിആറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമോ ബിജെപി? നിർണ്ണായകമായി ഷായുമായുള്ള കൂടിക്കാഴ്ച
ഇപ്പോള്‍ തന്നെ കേരളത്തിലെ സര്‍വകലാശാലകളില്‍ ബിരുദ- ബിരുദാനന്തര കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം കുറയുകയാണ്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കുട്ടികള്‍ യു.കെയും യു.എസും ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പോകുകയാണ്. കേരളത്തിന്റെ മനുഷ്യ വിഭവശേഷിയാണ് നഷ്ടമാകുന്നത്. അപകടകരമായ സ്ഥിതി വിശേഷമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്നതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ പ്രതിപക്ഷം കക്ഷി ചേരില്ല. കാരണം അവര്‍ എപ്പോള്‍ വേണമെങ്കിലും ഒത്തുതീര്‍പ്പിലെത്താം. ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് കൊണ്ട് വി.സിയെ ക്രിമിനല്‍ എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ല. പക്ഷെ ഈ വി.സിയുടെ നിയമനം ക്രമരഹിതമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി വി.സിക്ക് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചതും നിയമവിരുദ്ധമാണ്.
അങ്ങനെ ഒടുവില്‍ റോബിന്‍ വിവാഹിതനാവുന്നു! പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി; ആഘോഷമാക്കി ആരാധകര്‍
അന്ന് സെര്‍ച്ച് കമ്മിറ്റി ഉണ്ടായിരുന്നെങ്കില്‍ ഈ വി.സിക്ക് പുനര്‍നിയമനം ലഭിക്കില്ലായിരുന്നു. 61 വയസായ ആള്‍ക്ക് പുനര്‍നിയമനം നല്‍കുന്നതിന് വേണ്ടിയാണ് സെര്‍ച്ച് കമ്മിറ്റി റദ്ദാക്കിയത്. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി വി.സിക്ക് പുനര്‍നിയമനം നല്‍കിയത് ഗവര്‍ണറാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് പ്രതിപക്ഷത്തിന് ഗവര്‍ണറുമായി ഏറ്റുമുട്ടേണ്ടി വന്നത്. കുറെക്കാലം കഴിഞ്ഞപ്പോള്‍ നിയമനം ക്രമവിരുദ്ധമാണെന്ന് ഇതേ ഗവര്‍ണര്‍ തന്നെ പറഞ്ഞു. അങ്ങനെയെങ്കില്‍ വി.സിയോട് രാജി ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്യണമായിരുന്നു. അന്ന് അതൊന്നും ചെയ്യാതെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ധാരണയുണ്ടാക്കി. ഇവര്‍ക്കിടയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. അങ്ങനെയുള്ളവരെ എങ്ങനെ വിശ്വസിക്കാനാകും.
എല്ലാ സര്‍വകലാശാലകളിലെ അധ്യാപക നിയമനവും സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇഷ്ടക്കാരെ മാത്രം വി.സിമാരാക്കുന്നതും ഈ അനധികൃത നിയമനങ്ങള്‍ക്ക് വേണ്ടിയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത് പോലെ അധ്യാപക നിയമനങ്ങളും പി.എസ്.സിക്ക് വിടണം. എന്നാല്‍ മാത്രമെ സ്വജനപക്ഷപാതം ഇല്ലാതാകൂ.
ഉന്നത വിദ്യാഭ്യാസ മേഖലയെയാണ് ഈ സര്‍ക്കാര്‍ തകര്‍ക്കുന്നത്. പാര്‍ട്ടിക്കാരുടെ ബന്ധുക്കള്‍ക്ക് മാത്രം അധ്യാപക നിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുന്നത് ചെറുപ്പക്കാര്‍ക്കും അക്കാദമിക് സമൂഹത്തിനും ഇടയില്‍ അസ്വസ്ഥതകളുണ്ടാക്കും. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. അത് കേരളത്തിലെ സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കുകയാണ്. ഇതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
Recommended Video
ദോശ ചുടുന്നതു പോലെ നിയമസഭയില്‍ ബില്ലുകള്‍ പാസാക്കുന്ന രീതി ശരിയല്ല. അതിനെതിരെ നിയമസഭയിലും പുറത്തും പ്രതിഷേധിക്കും. സര്‍ക്കാരിന്റെ ഈ സമീപനം ശരിയല്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.