'കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ?'; തുടർ ഭരണമുണ്ടാവുമെന്ന് വെളളാപ്പളളി നടേശൻ
തിരുവനന്തപുരം: കേരളത്തിൽ തുടർ ഭരണം ഉണ്ടാവുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫും എൽഡിഎഫും പരസ്‌പരം അവർ ജയിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ യുഡിഎഫ് അധികാരത്തില്‍ വരും എന്നതിനാണ് മാധ്യമങ്ങള്‍ പ്രചാരണം കൊടുക്കുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു. വിഡി സതീശനെയും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു.
12 മന്ത്രിമാര്‍ പരാജയപ്പെടും എന്നുള്ളത് വിഡി സതീശന്റെ ആഗ്രഹം മാത്രമാണ്. ചെറിയ ഭൂരിപക്ഷത്തിലായിരിക്കും എല്‍ഡിഎഫ് അധികാരത്തിൽ എത്തുക. പക്ഷേ, അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പിണറായി വിജയന്‍ മണ്ടനല്ല. ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണ്; വെളളാപ്പളളി നടേശന്‍ പറയുന്നു.

യുഡിഎഫ് ക്യാമ്പില്‍ ഇമേജ് ബില്‍ഡ് ചെയ്യാനുളള ശ്രമമാണ് നടക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇലക്ട്രിസിറ്റി ബോർഡിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. ഇലക്ട്രിസിറ്റി ബോർഡ് ഒരു ചതിയൻ ചന്തുവാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കെഎസ്ഇബി ഉദ്യോഗസ്ഥർ കനത്ത ശമ്പളമാണ് വാങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, നേരത്തെയും സമാന നിലപാട് അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. അന്ന് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി പുകഴ്ത്തിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. പ്രബല സാമുദായിക സംഘടനയുടെ തലവൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ നിർണായകമായ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ശ്രദ്ധ നേടുന്നതിനിടെയാണ് ഈ സംഭവം.
മുൻപ് ഒരു പൊതുപരിപാടിയിൽ, വെള്ളാപ്പള്ളി നടേശൻ പിണറായി വിജയനെ തന്റെ ഉറ്റ സുഹൃത്തായി വിശേഷിപ്പിച്ചിരുന്നു. അടുത്ത തവണയും പിണറായി വിജയൻ അധികാരത്തിൽ തുടരണമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. അയ്യപ്പസംഗമത്തിനിടെ മുഖ്യമന്ത്രിയെ "കടുത്ത ഭക്തൻ" എന്ന് നടേശൻ വിശേഷിപ്പിച്ചത് ഇടതുപക്ഷ, സംഘ് പരിവാർ വിഭാഗങ്ങളുടെ ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയിരുന്നു.
എന്നാൽ മലപ്പുറം ജില്ലയെയും മുസ്ലീം രാഷ്ട്രീയത്തെയും കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ മുൻ അഭിപ്രായപ്രകടനങ്ങൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വിഭാഗീയമാണെന്ന് മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ പാർട്ടികളും അന്ന് ആരോപിച്ചിരുന്നു. എന്നാൽ അന്നൊന്നും പിണറായി വിജയൻ മറുപടി നൽകുകയോ വെള്ളാപ്പള്ളിയുടെ വാക്കുകളെ ഖണ്ഡിക്കുകയോ ചെയ്‌തിരുന്നില്ല.
ശബരിമല പ്രതിഷേധങ്ങൾക്ക് ശേഷം ഇടതുപക്ഷ സർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ നിയമിച്ചിരുന്നു. ഇത് പിണറായി വിജയനുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം സൂചിപ്പിച്ചിരുന്നു. എങ്കിലും വെള്ളാപ്പള്ളിയുടെ ചില വിവാദ പരാമർശങ്ങളിൽ ഇടത് നേതാക്കൾ മൗനം പാലിച്ചത് എതിർ പക്ഷത്തുനിന്നുള്ള വിമർശനത്തിന് കാരണമായിരുന്നു.












Click it and Unblock the Notifications