നടിമാരുടെ വെളിപ്പെടുത്തലുകൾ വെറും 'ഷോ' ആണെന്ന് ശാരദ; ഡബ്ല്യൂസിസിയെ കുറിച്ച് അഭിമാനമെന്ന് ഷീല
കൊച്ചി: മലയാള സിനിമയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് ഹേമ കമ്മിറ്റിയംഗം കൂടിയായ നടി ശാരദയും മുതിർന്ന നടി ഷീലയും. എല്ലാ കാലത്തും സിനിമയിൽ ലൈംഗിക അതിക്രമം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ശാരദ ഇപ്പോഴത്തെ നടിമാരുടെ വെളിപ്പെടുത്തലുകളെ വെറും 'ഷോ' എന്നാണ് വിശേഷിപ്പിച്ചത്. അന്നത്തെ കാലത്ത് പലരും അഭിമാനത്തെ കരുതിയും ഭയം കൊണ്ടും ആളുകൾ പറയാതിരുന്നുവെന്നും ശാരദ ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിന്നു. ഞങ്ങളുടെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് പലരും ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായി; ശാരദ വ്യക്തമാക്കി.

എങ്കിലും റിപ്പോർട്ടിനെ തുടർന്ന് ഇപ്പോൾ പുറത്ത് വരുന്ന വെളിപ്പെടുത്തലുകൾ വെറും 'ഷോ' ആണെന്നായിരുന്നു ശാരദയുടെ പ്രതികരണം. റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ ജസ്‌റ്റിസ് ഹേമയെ തന്നെ സമീപിക്കുവാൻ ആയിരുന്നു ശാരദയുടെ നിർദ്ദേശം, ഹേമ മാഡം നല്ലയാളായാണ് എന്നായിരുന്നു അവരുടെ മറുപടി. എല്ലാവരും ഇപ്പോൾ വയനാടിനെ കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നും മുതിർന്ന നടി ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളുടെ സിനിമാ അനുഭവ സമ്പത്തുള്ള നടി ഷീലയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ ആദ്യ പ്രതികരണം അറിയിച്ചു. നടിമാർ നേരിട്ട അനുഭവത്തെ കുറിച്ച് ധൈര്യത്തോടെ തന്നെ തുറന്ന് പറയണമെന്ന് ആവശ്യപ്പെട്ട ഷീല തനിക്ക് പക്ഷേ ഇൻഡസ്ട്രിയിൽ നിന്ന് മോശം അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.
ഹേമ കമ്മിറ്റിയെ നിയമിച്ച സർക്കാർ ഇടപെടലിനെ അവർ പ്രശംസിച്ചു. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്ത്രീകൾക്ക് സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്‌ത സർക്കാരിനെ അഭിനന്ദിക്കുന്നതായി ഷീല പറഞ്ഞു. കൂടാതെ സിനിമയിലെ വനിതകൾക്ക് വേണ്ടിയുള്ള കൂട്ടായ്‌മയായ ഡബ്ല്യൂസിസിയുടെ പ്രയത്നം എടുത്തുപറഞ്ഞ അവർ അവരുടെ കാര്യത്തിൽ അഭിമാനമുണ്ടെന്നും പറയുകയുണ്ടായി.
തങ്ങളുടെ കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഷീല പറയുന്നു. സെറ്റിൽ ചില സ്ത്രീകൾ അവർ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അന്നൊന്നും അത് തുറന്നു പറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ ഷീല കുറ്റക്കാർ ശിക്ഷിപ്പെടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ജസ്‌റ്റിസ് ഹേമ കമ്മീഷനിലെ അംഗം കൂടിയായിരുന്നു നടിയായ ശാരദ. ഏറെക്കാലത്തെ ആവശ്യത്തിന് ശേഷമാണ് കഴിഞ്ഞ മാസം റിപ്പോർട്ടിന്റെ ഭാഗികമായ രൂപം സർക്കാർ പുറത്തുവിട്ടത്. എന്നാൽ ആരോപണ വിധേയരെ കുറിച്ചുള്ള പരാമർശങ്ങളും മൊഴി നൽകിയവരുടെ വെളിപ്പെടുത്തലുകളും ഉൾപ്പെടെ ഒഴിവാക്കിയ ശേഷമുള്ള ഭാഗം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.












Click it and Unblock the Notifications